വരും വർഷം കൂടുതൽ കഷ്ടപ്പാട്: ഈ രാജ്യങ്ങളിൽ 2021 കൂടുതൽ ദുരിതം വിതച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

By Snigdha MenonFirst Published Dec 18, 2020, 10:55 AM IST
Highlights

വർഷങ്ങളോളം യുദ്ധത്തിൽ അകപ്പെട്ട യെമൻ ഈ വർഷം സംഘടനയുടെ വാച്ച് ലിസ്റ്റിൽ മുൻപന്തിയിലാണ്. യെമൻ കഴിഞ്ഞാൽ സംഘർഷത്തിൽ തകർന്ന അഫ്ഗാനിസ്ഥാൻ, സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ എന്നിവയാണ് പട്ടികയിലെ മറ്റ് അഞ്ച് രാജ്യങ്ങൾ. 

ലോകത്തെ സമ്പന്ന രാജ്യങ്ങൾ 2021 -നെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും കൊവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുകയും മറ്റ് രാജ്യങ്ങൾ അതിനെ പിന്തുടരുകയും ചെയ്യുമ്പോൾ, ചില രാജ്യങ്ങൾക്ക് പക്ഷേ പ്രതീക്ഷ മങ്ങുകയാണ്. അവർക്ക് 2020 -നെക്കാൾ വിനാശകരമാക്കും 2021 എന്നാണ് പറയുന്നത്. അക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് യുദ്ധം തകർത്ത യെമൻ തന്നെയാണ്. 2021 -ൽ ദുരന്തത്തിന്റെ ഏറ്റവും ഉയർന്ന അപകടസാധ്യത യെമനിലാണെന്നാണ് അമേരിക്കയിലെ പ്രമുഖ മാനുഷിക ഗ്രൂപ്പായ ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയുടെ (ഐആർസി) പുതിയ റിപ്പോർട്ട് പറയുന്നത്. 

തുടർച്ചയായ സംഘർഷവും, വ്യാപകമായ പട്ടിണിയും കാരണം തുടർച്ചയായ മൂന്നാം വർഷവും രാജ്യം ഈ പട്ടികയിൽ ഒന്നാമതാണ്. രാജ്യത്തിന് ഇതിനകം തന്നെ അന്താരാഷ്ട്ര സഹായം വളരെ കുറഞ്ഞിരിക്കയാണ്. അതോടൊപ്പം പടർന്ന് പിടിക്കുന്ന മഹാമാരിയും ദുരിതത്തിന്റെ ആഘാതം കൂട്ടുന്നു.  കാലാവസ്ഥാ വ്യതിയാനവും സംഘർഷവും കൊറോണ വൈറസും എല്ലാം കൂടി ചേർന്ന് അടുത്ത വർഷം പല വികസ്വര രാജ്യങ്ങളിലും പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാക്കുമെന്ന് ഐആർസി മുന്നറിയിപ്പ് നൽകുന്നു. 

കൊവിഡ് -19 നേക്കാൾ അത് സൃഷ്ടിക്കുന്ന വിനാശകരമായ പാർശ്വഫലങ്ങളെയാണ് റിപ്പോർട്ട് എടുത്തുകാണിക്കുന്നത്. ഭക്ഷ്യവിതരണ ശൃംഖല തടസ്സപ്പെടുന്നതും, ചില രാജ്യങ്ങളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതും, ആളുകൾക്ക് ചികിത്സ ലഭിക്കാതിരിക്കുന്നതും, മലേറിയ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾക്കുള്ള മോശം ചികിത്സയും എല്ലാം അതിൽപ്പെടുന്നു. ഇവയെല്ലാം ഐ‌ആർ‌സിയുടെ നിരീക്ഷണ പട്ടികയിൽ‌ പേരുള്ള രാജ്യങ്ങളിലെ ജീവിതത്തെ കൂടുതൽ വഷളാക്കുന്നു. ലോക്ക് ഡൗണുകളും അതിർത്തി അടയ്ക്കലും മൂലം ഉണ്ടാകുന്ന കടുത്ത ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളുമുണ്ടെന്ന് അവർ പറയുന്നു. കൂടാതെ, ദക്ഷിണ സുഡാൻ, ബർകിന ഫാസോ, യെമൻ എന്നിവിടങ്ങളിൽ ക്ഷാമം ഉണ്ടാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

വർഷങ്ങളോളം യുദ്ധത്തിൽ അകപ്പെട്ട യെമൻ ഈ വർഷം സംഘടനയുടെ വാച്ച് ലിസ്റ്റിൽ മുൻപന്തിയിലാണ്. യെമൻ കഴിഞ്ഞാൽ സംഘർഷത്തിൽ തകർന്ന അഫ്ഗാനിസ്ഥാൻ, സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ എന്നിവയാണ് പട്ടികയിലെ മറ്റ് അഞ്ച് രാജ്യങ്ങൾ. ഈ വർഷം ആവശ്യമായ അടിയന്തര ഫണ്ടുകളിൽ പകുതിയിൽ താഴെ മാത്രമേ രാജ്യത്തിന് ലഭിച്ചിട്ടുള്ളൂവെന്ന് യുഎൻ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ യെമനിലെ 30 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 80 ശതമാനത്തിനും സഹായവും സംരക്ഷണവും ആവശ്യമാണെന്ന് യുഎൻ നേരത്തെ പറഞ്ഞിരുന്നു. ഇതിൽ വലിയൊരു വിഭാഗം ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും, 16,500 പേർ ക്ഷാമത്തിന് സമാനമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്നും സംഘടന അവകാശപ്പെട്ടു.


 

click me!