പ്രപഞ്ചത്തിന്‍റെ പിറവി; നിര്‍ണ്ണായക കണ്ടെത്തല്‍

By Web TeamFirst Published Feb 19, 2019, 11:33 AM IST
Highlights

നാസയുടെ കെപ്ലര്‍ ടെലസ്‌കോപ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ ഗ്രഹങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണമാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍

മിലാന്‍: പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച നിര്‍ണ്ണായക തെളിവ് കണ്ടെത്തിയെന്ന് ശാസ്ത്രകാരന്മാര്‍. ഇറ്റലിയിലെ  നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ അസ്‌ട്രോഫിസിക്‌സ്, യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. അടുത്തിടെ ഇവര്‍ പഠിച്ച രണ്ട് ഗ്രഹങ്ങളാണ് പ്രപഞ്ചം എങ്ങനെയുണ്ടായെന്ന സൂചനകള്‍ ലഭിച്ചെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്.

കെപ്ലര്‍ 107ബി, കെപ്ലര്‍ 107സി എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനമാണ് പ്രപഞ്ചോല്‍പ്പത്തി സൂചന നല്‍കുന്നത്. ഭൂമിയുടെ 1.5 മടങ്ങും 1.6 മടങ്ങും വലിപ്പമുള്ള ഗ്രഹങ്ങളാണിവ. എന്നാല്‍ ഇവയുടെ സാന്ദ്രത വ്യത്യസ്ഥമാണ്. ഭൂമിയേയും സൂര്യനേയും അപേക്ഷിച്ച് കെപ്ലര്‍ 107ബിയുടേയും കെപ്ലര്‍ 107സിയുടേയും അവയ്ക്ക് വെളിച്ചം നല്‍കുന്ന നക്ഷത്രവുമായി അടുത്താണ്. മാത്രമല്ല ഈ ഗ്രഹങ്ങള്‍ തമ്മിലും വലിയ ദൂരവ്യത്യാസമില്ല. മറ്റെല്ലാ ഗ്രഹങ്ങളേയും പോലെ ഇവയ്ക്കും നിശ്ചിത ദിവസങ്ങളും വര്‍ഷങ്ങളുമുണ്ട്.

നാസയുടെ കെപ്ലര്‍ ടെലസ്‌കോപ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ ഗ്രഹങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണമാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. നക്ഷത്രങ്ങളോട് ചേര്‍ന്നുള്ള ഗ്രഹങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നത് സ്വാഭാവികമാണ്. നക്ഷത്രത്തോടു ചേര്‍ന്നു വരുമ്പോള്‍ ചൂട് കൂടുന്നതും അന്തരീക്ഷ നഷ്ടത്തിനിടയാകുന്നതുമാണ് കാരണം. 

നക്ഷത്രത്തോടു ചേര്‍ന്നുള്ള 107ബിയേക്കാള്‍ ദൂരെയുള്ള 107സിക്കാണ് സാന്ദ്രത കൂടുതല്‍.  107സിയുടെ ഉള്‍ഭാഗത്തെ ഇരുമ്പിന്റെ ഭാരം 107ബിയെ അപേക്ഷിച്ച് ഇരട്ടിയാണ്. ഇത് 107സി അതിവേഗത്തില്‍ വന്ന സമാനവലിപ്പമുള്ള മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിച്ചതിന്റേയോ ചെറു ഗ്രഹങ്ങളുമായി പലതവണ കൂട്ടിയിടിച്ചതിന്‍റെയോ ഫലമാണെന്നാണ് നിഗമനം. 107സി പിറന്നതിന് ശേഷം ഭാരം കൂടിയതിന്‍റെ കാരണം ഇതാണെന്നാണ് കരുതപ്പെടുന്നത്. 

ഇത്തരം കൂട്ടിയിടികള്‍ക്ക് സൗരയൂഥത്തിന്‍റെ അടക്കം പിറവിക്ക് കാരണമായിരിക്കാം എന്നാണ് പഠനം പറയുന്നത്. നാച്യുര്‍ അസ്‌ട്രോണമി മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഇത്തരമൊരു കൂട്ടിയിടിയുടെ ഫലമായി ഉണ്ടായതാണെന്നാണ് ശാസ്ത്രലോകത്തെ ഒരു നിഗമനം പങ്കുവയ്ക്കുന്നുണ്ട്. ബുധന്‍റെ അതിസാന്ദ്രതക്ക് പിന്നിലും ഇത്തരമൊരു കൂട്ടിയിടിയായിരിക്കാമെന്ന് പഠനത്തില്‍ ഉള്‍പ്പെട്ട ഐഎന്‍എഎഫ് ഗവേഷകനായ ആല്‍ദോ ബൊനോമോ പറഞ്ഞത്.

click me!