Latest Videos

എവറസ്റ്റിൽ മഞ്ഞുരുകുന്നു, വെളിപ്പെടുന്നത് മൃതദേഹങ്ങളും, ടൺ കണക്കിന് മാലിന്യങ്ങളും

By Web TeamFirst Published Sep 18, 2019, 12:43 PM IST
Highlights

ഐസിൽ ഉറഞ്ഞു കിടക്കുന്ന ഒരു മൃതദേഹത്തിന് ഫലത്തിൽ 160  കിലോഗ്രാമിലധികം ഭാരം വരും. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നേപ്പാളി ഷെർപ്പകൾക്കു മാത്രമാണ് ആ മൃതദേഹങ്ങളെ താഴെ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുള്ള ശേഷിയുള്ളത്. 

കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന്റെ ഭാഗമായി മഞ്ഞുരുകിത്തുടങ്ങിയതോടെ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചവറ്റുവീപ്പയായി എവറസ്റ്റ് മാറുകയാണ്. മഞ്ഞിനടിയിൽ നിന്ന് വെളിപ്പെട്ടത് ടൺ കണക്കിന് മാലിന്യങ്ങളും, നിരവധി മൃതദേഹങ്ങളുമാണ്. എവറസ്റ്റ് കീഴടക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ കൊടുമുടി മുകളിൽ മരിച്ചുവീഴുന്നവരുടെ മൃതദേഹങ്ങൾ തിരിച്ച് താഴെയെത്തിക്കാൻ ആരും ശ്രമിക്കാറില്ല. ഇത്തരത്തിൽ ഇരുന്നൂറിലധികം മൃതദേഹങ്ങൾ പലയിടത്തായി മലമുകളിൽ കിടപ്പുണ്ട്. മഞ്ഞുമൂടിക്കിടക്കുന്നതുകൊണ്ട് അളിഞ്ഞുപോവുകയോ ദുർഗന്ധം വമിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഈ മൃതദേഹങ്ങളിലെ ഉടുപ്പുകളുടെയും ഗ്ലൗസുകളുടെയും ഒക്കെ നിറം വെച്ച് ഇവ യാത്രക്കാർ വഴിയടയാളങ്ങളായി പ്രയോജനപ്പെടുത്തിപ്പോന്നിരുന്നു.

2019 -ൽ പർവ്വതാരോഹണത്തിനിടെയുണ്ടായ ഒരു കൊടുങ്കാറ്റ് പന്ത്രണ്ടുപേരുടെ ജീവനാണ് അപഹരിച്ചത്. ഇരുനൂറോളം പർവ്വതാരോഹകർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി നിൽക്കുന്നതിന്റെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു. ഈ വർഷം ഇതുവരെ 383  പേർക്ക് എവറസ്റ്റ് കീഴടക്കാനുള്ള ക്ലൈംബിങ് ലൈസൻസ് നൽകിയ  നേപ്പാളീസ് സർക്കാരും ഈ വിഷയത്തിൽ കടുംവെട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. ഈയിനത്തിൽ സർക്കാരിന് പിരിഞ്ഞു കിട്ടിയത് ഏതാണ്ട് 30 കോടി രൂപയാണ്. അതുകൊണ്ടുതന്നെ നേപ്പാൾ സർക്കാരിന് എവറസ്റ്റിൽ നടക്കുന്ന മാലിന്യ നിക്ഷേപങ്ങൾ കീറാമുട്ടിയായിരിക്കുകയാണ്. ഏകദേശം ഒരു നൂറ്റാണ്ടുമുമ്പേ എവറസ്റ്റിൽ പർവ്വതാരോഹണദൗത്യങ്ങൾ നടന്നുവരുന്നു. ആദ്യമായി ഒരു വൃത്തിയാക്കൽ യജ്‌ഞം നടന്നത് 1996 -ലാണ്. അന്ന്, ഏകദേശം ഏഴു ടണ്ണോളം മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടിരുന്നു.

ഐസിൽ ഉറഞ്ഞു കിടക്കുന്ന ഒരു മൃതദേഹത്തിന് ഫലത്തിൽ 160  കിലോഗ്രാമിലധികം ഭാരം വരും. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നേപ്പാളി ഷെർപ്പകൾക്കു മാത്രമാണ് ആ മൃതദേഹങ്ങളെ താഴെ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുള്ള ശേഷിയുള്ളത്. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ഒരു പ്രവൃത്തിയാണ് കൊടുമുടിയിൽ മൃതദേഹങ്ങൾ അടക്കമുള്ള മാലിന്യങ്ങളുടെ വൃത്തിയാക്കൽ നടത്തുക എന്നത്. എവറസ്റ്റ് മലിനമാക്കപ്പെടുന്നു എന്ന പരാതികൾ കൂടിയതോടെ 2014 മുതൽ വൃത്തിയാക്കാനുള്ള ചെലവിലേക്ക് മൂന്നു ലക്ഷം രൂപ കെട്ടി വെച്ചാൽ മാത്രമേ കയറ്റിവിടൂ എന്ന നിയമവും നേപ്പാളീസ് സർക്കാർ കൊണ്ടുവന്നിരുന്നു.

മുപ്പതു ടണ്ണിൽ അധികം മാലിന്യം കൊടുമുടി മുകളിൽ ഇനിയുമുണ്ടെന്നാണ് അനുമാനം. കഴിഞ്ഞ മാസം ഡിസ്പോസബിൾ പ്ലാസ്റ്റിക് എവറസ്റ്റ് പരിസരത്ത് നിരോധിച്ചിരുന്നു സർക്കാർ. പരിചയക്കുറവുള്ളവർ മലകയറുന്നത് കൊണ്ടുണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ, നേപ്പാളിലെ തന്നെ  എവറസ്റ്റിനേക്കാൾ  ഉയരം കുറഞ്ഞ മറ്റേതെങ്കിലും കൊടുമുടി കീഴടക്കിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ എവറസ്റ്റിലേക്ക് വിടുന്നുള്ളൂ ഇപ്പോൾ. 

click me!