മുൻഗണനാ ക്രമത്തിൽ പരീക്ഷ നടത്തുമെന്ന് പിഎസ്‍സി; ഓൺലൈൻ പരീക്ഷകൾക്കും സാധ്യത
സ്കൂളുകൾ ലഭ്യമാകുന്നത് കണക്കിലെടുത്ത് ജൂൺ മുതൽ പരീക്ഷകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അപേക്ഷകർ കുറവുള്ള തസ്തികകൾ ഓൺലൈൻ പരീക്ഷയായി നടത്തും
തിരുവനന്തപുരം: എഴുതുമെന്ന് അപേക്ഷകരിൽ നിന്ന് ഉറപ്പുവാങ്ങിയ പരീക്ഷകൾക്ക് മുൻഗണന നൽകാനുള്ള തീരുമാനവുമായി പിഎസ്‍സി യോഗം തീരുമാനിച്ചു. ലോക്ക് ഡൗൺ അവസാനിക്കുന്നതിന് അനുസരിച്ച് പരീക്ഷ തീയതികൾ പ്രഖ്യാപിക്കും. സ്കൂളുകൾ ലഭ്യമാകുന്നത് കണക്കിലെടുത്ത് ജൂൺ മുതൽ പരീക്ഷകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അപേക്ഷകർ കുറവുള്ള തസ്തികകൾ ഓൺലൈൻ പരീക്ഷയായി നടത്തും.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനത്തിനുള്ള പരീക്ഷ ആദ്യഘട്ടത്തിൽ തന്നെ നടത്താൻ കഴിയുമോ എന്ന പരിശോധിക്കാൻ നിർദ്ദേശം നൽകി. വേണ്ടി വന്നാൽ എഞ്ചിനീയറിംഗ് കോളേജുകളിലെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി ഓൺലൈനിൽ പരീക്ഷ നടത്താൻ ശ്രമിക്കും. മെയ് 5നാണ് ഈ പരീക്ഷ നിശ്ചയിച്ചിരുന്നത്. 1100 ത്തോളം അപേക്ഷകരാണുള്ളത്. അതിനാൽ പിഎസ്‍സിയുടെ ഓൺലൈൻ കേന്ദ്രങ്ങൾ മാത്രം ഉപയോഗിച്ച് പരീക്ഷ നടത്താൻ കഴിയില്ല. 62 തസ്തികകൾക്കായി നിശ്ചയിച്ച 26 പരീക്ഷളാണ് പിഎസ്‍സിക്ക് ലോക്ക് ഡൗൺ കാരണം മാറ്റിവക്കേണ്ടി വന്നത്.
നടത്താനുള്ള പരീക്ഷകൾക്ക് അപേക്ഷിച്ചവർക്ക് ജൂലൈയിലെ വിജ്ഞാപനത്തിൽ ഫീസിളവ് നൽകി പരീക്ഷയെഴുതിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒഫ്താൽമോളജി അസിസ്റ്റന്റ് പ്രൊഫസർക്ക് ചുരുക്കപ്പട്ടികയും എൻസിസി സൈനിക് വെൽഫെയർ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ക്ലർക്ക് -ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലാർക്കിന് സാധ്യതാപട്ടികയും തയ്യാറാക്കാൻ അനുമതി നൽകി.