കേരള ബാങ്കിന്റെ ആദ്യ ബാലൻസ് ഷീറ്റ് സർക്കാർ പ്രസിദ്ധീകരിച്ചു
പ്രതിപക്ഷവും ചില തത്പരകക്ഷികളും കേരള ബാങ്കിന്റെ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
തിരുവനന്തപുരം: കേരള ബാങ്കിന്റെ ബാലൻസ് ഷീറ്റ് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. ബാങ്ക് മാർച്ച് വരെയുള്ള നാല് മാസം കൊണ്ട് 374.75 കോടി ലാഭമുണ്ടാക്കിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ലയന സമയത്ത് 1150.75 കോടി നഷ്ടമായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം. ലയന ശേഷം 61,057 കോടിയുടെ നിക്ഷേപം ഉണ്ടായതായും മന്ത്രി പറഞ്ഞു. സഞ്ചിത നഷ്ടം കുറച്ചു കൊണ്ടുവരാനായത് നേട്ടമായി. കേരള ബാങ്കിലെ നിക്ഷേപവും വായ്പയും വർധിച്ചു. മുൻ വർഷത്തേക്കാൾ നിക്ഷേപത്തിൽ 1525.8 കോടിയും വായ്പ ഇനത്തിൽ 2026.40 കോടിയും വർധിച്ചതായി സഹകരണ വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷവും ചില തത്പരകക്ഷികളും കേരള ബാങ്കിന്റെ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.