ക്യാപ്റ്റന് വികാരനിർഭര യാത്രാമൊഴി നൽകി തമിഴകം; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
കേന്ദ്ര സർക്കാരിനെ പ്രതിനീധികരിച്ച് ധനമന്ത്രി നിർമല സീതാരാമനും, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങളും അയലൻഡ് മൈതാനത്ത് എത്തി പുഷ്പചക്രം സമർപ്പിച്ചു
![emotional farewell to the captain vijayakanth; Thousands paid their last respects emotional farewell to the captain vijayakanth; Thousands paid their last respects](https://static-ai.asianetnews.com/images/01hjtyjsns65wytqmgd5dmn5js/vijayakanth_363x203xt.jpg)
ചെന്നൈ: തമിഴകത്തിന് കരുത്തും കരുതലും ആയിരുന്ന ക്യാപ്റ്റന് വികാരനിർഭര യാത്രാമൊഴി. പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്കാരം ചെന്നൈയിൽ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാരം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ബീച്ചിലെ അയലൻഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്പെട്ടിൽ എത്തിച്ചത്.
ചെന്നൈ നഗരത്തിലൂടെയുള്ള വിലാപയാത്രയിൽ, അന്ത്യഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ആണ് റോഡിന്‍റെ ഇരുവശത്തും കാത്തുനിന്നത്. കേന്ദ്ര സർക്കാരിനെ പ്രതിനീധികാരിച്ച് ധനമന്ത്രി നിർമല സീതാരാമനും, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങളും അയലൻഡ് മൈതാനത്ത് എത്തി പുഷ്പചക്രം സമർപ്പിച്ചു. അടുത്ത ബന്ധുക്കൾക്കും പാർട്ടി നേതാക്കൾക്കും സിനിമാ -രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കും മാത്രമാണ് സംസ്കാര ചടങ്ങിൽ പ്രവേശനം അനുവദിച്ചത്.
വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തി വിജയ്