ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി ബേഡി ബ്രദേഴ്‌സിന് സമ്മാനിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് (ഐഡിഎസ്എഫ്എഫ്കെ) തിരുവനന്തപുരത്ത് തുടക്കം. അതിജീവനത്തിനായി പോരാടുന്ന പലസ്തീൻ ജനതയ്ക്കുള്ള കേരളത്തിൻ്റെ ഐക്യദാർഢ്യമാണ് ഈ ചലച്ചിത്ര മേളയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി എം ബി രാജേഷ് പറഞ്ഞു.കണ്ണിൽ ചോരയില്ലാത്ത വിവേചനത്തിനെതിരായ പോരാട്ടമാണ് പാലസ്തീൻ ജനതയുടെത്. അതിനു നൽകുന്ന പിന്തുണയാണ് ഈ മേളയിലെ ഫലസ്തീൻ പ്രത്യേക പാക്കേജെന്നും അദ്ദേഹം പറഞ്ഞു. 

സഹിഷ്ണുതതയോടെ ഭിന്നാഭിപ്രായങ്ങൾ കേൾക്കുകയും ഉൾകൊള്ളുകളും പരമപ്രധാനമായ കാലത്ത് കേരളത്തിന്റെ ജനാധിപത്യ മാതൃകയാണ് മേളയിലെ തുറന്ന സംവാദ വേദികളെന്നും മന്ത്രി പറഞ്ഞു. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി ബേഡി ബ്രദേഴ്‌സിന് സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ക്യുറേറ്റർ ആര്‍ പി അമുദന്‍ എന്നിവർ പങ്കെടുത്തു. 

ഫെസ്റ്റിവല്‍ ബുക്ക് സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഉര്‍മി ജുവേക്കര്‍ക്ക് നല്‍കിയും ഡെയ്‌ലി ബുള്ളറ്റിൻ കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ രാകേഷ് ശര്‍മ്മയ്ക്കു നല്‍കിയും പ്രകാശിപ്പിച്ചു. തുടർന്ന് റൗള്‍ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോള്‍: ലോസ്റ്റ് ആന്റ് ഫൗണ്ട്' പ്രദർശിപ്പിച്ചു. 54 രാജ്യങ്ങളില്‍നിന്നുള്ള 335 സിനിമകളാണ് ആറുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദര്‍ശിപ്പിക്കുന്നത് .

ALSO READ : സൈജു കുറുപ്പ് നായകന്‍; 'ഭരതനാട്യം' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം