- Home
- News
- International News
- Russian Ukraine war: ഉക്രൈനികള്‍ക്കായി തുറന്ന് യൂറോപ്പിന്‍റെ അതിര്‍ത്തികള്‍
Russian Ukraine war: ഉക്രൈനികള്‍ക്കായി തുറന്ന് യൂറോപ്പിന്‍റെ അതിര്‍ത്തികള്‍
യുഎൻഎച്ച്‌സിആറിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 15 മണിക്കൂറിനുള്ളിൽ 45,000 അഭയാർഥികളാണ് ഉക്രൈനില്‍ നിന്ന് പോളണ്ട് അതിര്‍ത്തി കടന്നത്. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ, മോൾഡോവ എന്നിവിടങ്ങളിലെ ഭരണകൂടങ്ങള്‍ ഉക്രൈനികളെ സ്വീകരിക്കാനും അഭയാര്‍ത്ഥികല്‍ക്ക് പാർപ്പിടം, ഭക്ഷണം, നിയമസഹായം എന്നിവ നൽകാനും തയ്യാറായി. ഇതോടെ അതിർത്തികളില്‍ അഭയാര്‍ത്ഥികളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. അതിര്‍ത്തി കടക്കാനെത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 18 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും രാജ്യത്ത് നില്‍ക്കാനും ശത്രുവിനെതിരെ യുദ്ധം ചെയ്യാനും പ്രസിഡന്‍റ് വ്ലാദിമിര്‍ സെലാന്‍സ്കി ആവശ്യപ്പെട്ടിരുന്നു. യുദ്ധം തുടങ്ങും മുമ്പ് രാജ്യത്ത് വെറും 30 ശതമാനം ജനപ്രീതിയുണ്ടായിരുന്ന സെലാന്‍സ്കിയിക്ക് യുദ്ധം ആരംഭിച്ച് വെറും നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 90 ശതമാനമാണ് ജനപ്രീതി കുതിച്ചുയര്‍ന്നത്. അഫ്ഗാന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി തുറക്കാത്ത യൂറോപ്യന്‍ അതിര്‍ത്തികള്‍ ഉക്രൈനികള്‍ക്കായി തുറന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പാലസ്തീന്‍, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ നിന്നും പുറത്ത് കടക്കാനായി പലായനം ചെയ്ത ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കായി തുറക്കാത്ത യൂറോപ്യന്‍ അതിര്‍ത്തികള്‍ ഉക്രൈനികള്‍ക്ക് വേണ്ടി തുറന്നുവെന്നത് മാത്രമാണ് ഇപ്പോഴത്തെ ഏക ആശ്വാസം.
ഉക്രൈനികളും യൂറോപ്പ്യന്മാരാണെന്ന ബോധമാകാം ഉക്രൈനികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രയരിപ്പിച്ചത്. അതിന് പുറകില്‍ മറ്റ് രാഷ്ട്രീയ/സൈനീക കാരണങ്ങളുമുണ്ടാകാം. അതെന്ത് തന്നെയായാലും ഉക്രൈനികള്‍ക്ക് യുദ്ധമുഖത്ത് നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്.
രാജ്യത്തിന്‍റെ വ്യോമപത അടച്ചതിനാല്‍ ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമാണ് ആളുകള്‍ രാജ്യം വിടുന്നത്. ട്രെയിനുകള്‍ മുഴുവനും നിറഞ്ഞ് കവിഞ്ഞ് യാത്രക്കാരാണ്. അതിര്‍ത്തികളില്‍ കാറുകള്‍ കിലോമീറ്ററുകളോളും നീളത്തില്‍ മണിക്കൂറുകളോളം അതിര്‍ത്തി കടക്കാനായി കാത്ത് കിടക്കുന്നു.
ഉക്രൈനില്‍ 44 ദശലക്ഷമാണ് ജനസംഖ്യ. യൂറോപ്പിലെ ഏഴാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യം റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഉക്രെയ്ൻ. 6,03,550 ചതുരശ്ര കിലോമീറ്റർ (233,031 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഉക്രൈന്‍, യുഎസ് സംസ്ഥാനമായ ടെക്‌സാസിനേക്കാൾ അൽപ്പം ചെറുതാണ്.
ഇന്ത്യയേക്കാൾ മൂന്നിരട്ടി ചെറുത്, ദക്ഷിണാഫ്രിക്കയുടെ പകുതി വലിപ്പവും യുകെയുടെ രണ്ടര ഇരട്ടി വലുപ്പവുമാണ് ഉക്രൈന്‍റെ ഭൂമിക്ക്. ഡോനെറ്റ്കാ, ഡിന്‍പ്രോപട്രോവ്സ്ക, കീവ് സിറ്റി, ഖര്‍കിവ്സ്ക തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയേറിയ നഗരങ്ങള്‍.
റഷ്യന്‍ പട്ടാളത്തെ തെരുവുകളില്‍ തളയ്ക്കാനാണ് പ്രസിഡന്‍റ് തന്‍റെ പൗരന്മാരോട് ആവശ്യപ്പെട്ടത്. അതിനായി പുരുഷന്മാര്‍ രാജ്യത്ത് തങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്‍റെ പ്രതികരണങ്ങള്‍ ഉക്രൈനില്‍ നിന്നും പുറത്ത് വരുന്ന വീഡിയോകളില്‍ കാണാം.
റഷ്യന്‍ ടാങ്കുകള്‍ക്കെതിരെ പെട്രോള്‍ ബോംബുകളെറിയുന്ന ഉക്രൈനികളുടെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ആയുധം ആവശ്യമുള്ള എല്ലാവര്‍ക്കും നല്‍കുമെന്നും പ്രസിഡന്‍റ് പറഞ്ഞിരുന്നു. അതോടെ തെരുവുകളില്‍ പോരാട്ടം കനക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
ലോകത്തെ രണ്ടാമത്തെ സൈനീക ശക്തിയായിട്ടും ഉക്രൈനില്‍, കഴിഞ്ഞ നാല് ദിവസം കൊണ്ട് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് റഷ്യയ്ക്ക് മുന്നേറ്റത്തിനേറ്റ വീഴ്ചയായി. അതോടെ, ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും മറ്റ് പാശ്ചാത്യ ശക്തികളും റഷ്യയ്ക്ക് മേല്‍ ഉപരോധങ്ങളിലൂടെ ചര്‍ച്ചയ്ക്കുള്ള ശ്രമം ആരംഭിച്ചു.
പക്ഷേ, ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴേക്കും ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ പെരുകുകയാണ്. ഒരേ സമയം കിഴക്കും കിഴക്ക് വടക്കും, തെക്കും, വടക്കും നിന്ന് അക്രമിച്ച് ഉക്രൈനെ വരിഞ്ഞ് മുറുക്കാനായിരുന്നു റഷ്യയുടെ നീക്കം.
എന്നാല്‍, പാലങ്ങളും മറ്റും പൊളിച്ച് ഉക്രൈന്‍ സൈനീകര്‍, റഷ്യന്‍ സൈന്യത്തിന് കരമാര്‍ഗ്ഗം പ്രധാന നഗരങ്ങളിലേക്കുള്ള വഴി തടസ്സപ്പെടുത്തി. ഇതോടെ ഉക്രൈന്‍ അതിര്‍ത്തി കടന്നെങ്കിലും പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് കടക്കാന്‍ പറ്റാതെ റഷ്യന്‍ സൈന്യം ഉക്രൈന്‍റെ ഭൂമിയില്‍ പ്രതിരോധത്തിലേക്ക് പിന്മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപ്പോഴും അതിര്‍ത്തികളിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. റഷ്യയുടെ അധിനിവേശത്തിന് മുമ്പ് ഏകദേശം 1.5 ദശലക്ഷം ഉക്രൈനികള്‍ താമസിച്ചിരുന്ന പോളണ്ട്, ഉക്രൈന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. ഉക്രൈന്‍ അഭയാര്‍ത്ഥികളെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്ന് പോളണ്ട് പ്രഖ്യാപിച്ച് കഴിഞ്ഞു.
ഉക്രൈന്‍കാര്‍ക്കുള്ള വിസ ആവശ്യകതകൾ ഉടൻ എടുത്തുകളയുമെന്ന് അയർലൻഡ് പ്രഖ്യാപിച്ചു. ഉക്രൈനില്‍ നിന്ന് പുറത്ത് പോകുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അഞ്ച് ദശലക്ഷമായി ഉയരുമെന്ന് യുഎൻ അറിയിച്ചു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഉക്രൈനിയൻ അഭയാർത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്നും മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്തു.
യൂറോപ്പിലേക്കെത്തുന്ന എല്ലാ ഉക്രൈനികള്‍ക്കും അടിയന്തര സഹായം നൽകുമെന്ന് യുഎസും അറിയിച്ചു. ഉക്രൈനികള്‍ക്ക് വിസ ആവശ്യമില്ലാത്തതോ ഓണ്‍ എറൈവല്‍ വിസ അനുവദിക്കുന്നതോ ആയ 140 രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
യുദ്ധ സാധ്യത മുന്നില്‍ കണ്ട് ഫെബ്രുവരി 24 ന് ഉക്രൈന്‍ തങ്ങളുടെ വ്യോമാതിർത്തി സിവിലിയൻ വിമാനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത് തടഞ്ഞിരുന്നു. ഇതേ സമയം ഉക്രൈൻ, ബെലാറസ് എന്നിവയുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലെ സിവിലിയൻ വിമാനങ്ങൾക്കുള്ള അനുമതി റഷ്യയും നിഷേധിച്ചു.
ഉക്രൈന് മുകളില്‍ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി വിമാന ഇന്‍ഷുറന്‍സ് കമ്പനികള്‍, ഉക്രൈന്‍ ആകാശപാത ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഇന്‍ഷുറന്‍സ് പരിപക്ഷ പിന്‍വലിച്ചിരുന്നു. ഇതോടെ നിരവധി വിമാനക്കമ്പനികളും ഉക്രൈനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.
2014 ല്‍ റഷ്യയുടെ ക്രിമിലിയ അക്രണത്തിനിടെ ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപൂരിലേക്ക് പറന്ന മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് എംഎച്ച് 17 വിമാനം വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് വെടിവച്ചിട്ടതിന് ശേഷം പല വിമാനക്കമ്പനികളും കിഴക്കൻ ഉക്രൈന് മുകളിലൂടെ പറക്കുന്നത് ഒഴിവാക്കിയിരുന്നു.
അന്ന് വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടു. അവരിൽ 198 പേർ ഡച്ച് പൗരന്മാരായിരുന്നു. ഈയൊരു അനുഭവം മുന്നിലുള്ളത് കൊണ്ടാണ് വിമാനക്കമ്പനികള്‍ ഉക്രൈന് മുകളിലെ വിമാനപാതയെ ഭയക്കുന്നതും.
25-ാം തിയതിയോടെ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരാട് ഉക്രൈനില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്‍റ് സെലാന്‍സ്കി ആരും രാജ്യം വിടരുതെന്ന് ആവശ്യപ്പെട്ടു.
ഇതിനകം റഷ്യ, ഉക്രൈനിലേക്ക് സൈനീക നീക്കം നടത്തിയതോടെ ഉക്രൈനിലുള്ള വിദേശികള്‍ രാജ്യം വിടാനാകാതെ കുടുങ്ങി. നിരവധി മലയാളി വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യയ്ക്കാര്‍ ഉക്രൈനില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
“ബോംബുകളിൽ നിന്ന്, റഷ്യൻ റൈഫിളുകളിൽ നിന്ന് രക്ഷപ്പെടുന്ന ആർക്കും പോളിഷ് ഭരണകൂടത്തിന്‍റെ പിന്തുണ പ്രതീക്ഷിക്കാം,” പോളിഷ് ആഭ്യന്തര മന്ത്രി മരിയൂസ് കാമിൻസ്‌കി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയാനായ ദശലക്ഷക്കണക്കിന് ഡോളർ ചിലവഴിക്കുന്ന സര്‍ക്കാറാണ് പോളണ്ടിലുള്ളതെന്നും അറിയണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam