ഹാര്‍ട്ട് ദ്വീപ് അഥവാ ശ്മശാന ദീപ്
ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും 20 മൈല്‍ ദൂരെയുള്ള സിറ്റി ദ്വീപില്‍ നിന്നും ബോട്ട് മാര്‍ഗം മാത്രം എത്തിപ്പെടാന്‍ പറ്റുന്ന ഹാര്‍ട്ട് ദ്വീപിന് പേര് കൊണ്ട് ഹൃദയത്തോടാണ് അടുപ്പമെങ്കിലും, അമേരിക്കയിലെ അജ്ഞാത മൃതദേഹങ്ങളും പകര്‍ച്ചവ്യാധി വന്ന് മരിച്ചവരെയും അടക്കം ചെയ്യുന്ന ദ്വീപാണ് ഹാര്‍ട്ട് ദ്വീപ്. ഇന്ന് മാത്രമല്ല, 1860 കളിലെ അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്തും മൃതദേഹങ്ങള്‍ മാത്രമായിരുന്നു ഹാര്‍ട്ട് ദ്വീപിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഇന്ന് വീണ്ടുമൊരു മഹാമാരിയുടെ കാലത്തും ഹാര്‍ട്ട് ദ്വീപില്‍ അമേരിക്കന്‍ സര്‍ക്കാര്‍ തകൃതിയായ പണിത്തിരക്കിലാണ്.
ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ള നഗരമാണ് ന്യൂയോര്‍ക്ക്. മരണനിരക്കുകളില്‍ മുന്നിലുള്ള നഗരങ്ങളില്‍ ഒന്നും ന്യൂയോര്‍ക്ക് തന്നെയാണ്. ന്യൂയോര്‍ക്കില്‍ മരിച്ചു വീഴുന്ന കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനായി ഹാര്‍ട്ട്ദ്വീപിലേക്ക് എത്തിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഡ്രോണ്‍ ചിത്രങ്ങള്‍ ഇതിനുള്ള തെളിവാണെന്ന് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അനിയന്ത്രിതമായി ഉയരുന്ന കൊവിഡ്19 ന്റെ വ്യാപനം അമേരിക്കയില്‍ ദിനംപ്രതി ആയിരത്തോളം പേരുടെ മരണത്തിനാണ് വഴിവെച്ചിരിക്കുന്നത്. മോർച്ചറികളും ശ്മശാനങ്ങളും നിറഞ്ഞു കഴിഞ്ഞു. മൃതദേഹങ്ങൾ അടക്കാന്‍ സെമിത്തേരികളില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ശീതീകരിച്ച ട്രക്കുകളില്‍ സൂക്ഷിക്കുകയാണ്. മരണ സംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയാണ് അമേരിക്കയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ന്യൂയോർക്കിൽ മാത്രം മരിച്ചത് 450 ഓളം പേരാണ്. ന്യൂയോർക്കിൽ ഇതുവരെയായി മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 3,400 ലേറെയാണ്.
നിലവില്‍ അമേരിക്കയില്‍ 4,35,128 കൊവിഡ്19 രോഗികളാണുള്ളത്. ഇതില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 72,000 ലേറെ പേർക്ക് രോഗബാധയുണ്ട്. മരണസംഖ്യ ഏറുകയും ശ്മശാനങ്ങളും മോർച്ചറികളും നിറഞ്ഞു കവിയുകയും ചെയ്തതോടെ അമേരിക്കയ്ക്ക് പുതിയ ശവക്കുഴികള്‍ കണ്ടെത്തേണ്ടി വന്നു.
നിലവിലെ പാര്‍ക്കുകള്‍ ശ്മശാനങ്ങളായി മാറ്റാന്‍ പദ്ധതിയുണ്ടെന്ന് അഭ്യൂഹങ്ങളും ഇതോടെ പ്രചരിച്ചു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം അധികൃതര്‍ തള്ളി. ഇതിനിടെയാണ് ഹാര്‍ട്ട് ദ്വീപിന്റെ ഡ്രോണ്‍ ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയത്.
ചിത്രങ്ങളില്‍ സംരക്ഷണ വസ്ത്രങ്ങളും മാസ്ക്കുകളും ധരിച്ച ആളുകള്‍ നിരവധി കുഴികള്‍ എടുക്കുകയും മൃതദേഹങ്ങള്‍ അടക്കം ചെയ്ത ശവപ്പെട്ടികള്‍ കുഴികളില്‍ അടുക്കിവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
ഹാര്‍ട്ട് ദ്വീപ് കൊവിഡ് രോഗം വന്ന് മരിച്ചവരുടെ ശവപ്പറമ്പായി മാറുകയാണെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ നിഷേധിക്കാനോ സ്ഥിരീകരിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
അങ്ങനെ, ന്യൂയോർക്കിലെ ബ്രോൺക്സിൽ ലോംഗ് ഐലൻഡ് സൗണ്ട് തടാകത്തിൽ സ്ഥിതി ചെയ്യുന്ന ' മരിച്ചവരുടെ ദ്വീപ് ' എന്നറിയപ്പെടുന്ന ഹാർട്ട് ഐലൻഡ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ഇന്ന് 19 ലക്ഷത്തിലേറെ മനുഷ്യർ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയാണ് ഹാർട്ട് ഐലൻഡ് എന്ന ദ്വീപ്. കേൾക്കുന്നവരില്‍ ഭയം ജനിപ്പിച്ച ചരിത്രമാണ് ഹാർട്ട് ഐലൻഡിന് പറയാനുള്ളത്.
1868 ൽ ആഭ്യന്തര യുദ്ധ കാലഘട്ടത്തിലാണ് ആദ്യമായി ഹാര്‍ട്ട് ദ്വീപിനെ സെമിത്തേരിയായി ഉപയോഗിക്കാൻ തുടങ്ങിയത്. ആഭ്യന്തരയുദ്ധം സൃഷ്ടിച്ച മൃതദേഹങ്ങള്‍ അടക്കം ചെയ്യാനായിരുന്നു ഇത്.
ഏകദേശം 1.6 കിലോമീറ്റർ നീളവും 0.53 കിലോമീറ്റർ വീതിയുമാത്രമുള്ള 130 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഹാർട്ട് ദ്വീപ്, സിറ്റി ദ്വീപിന്റെ കിഴക്ക് പെൽഹാം ദ്വീപസമൂഹത്തിന്റെ ഭാഗമാണ്.
പിന്നീട് മയക്കുമരുന്ന് പുനഃരധിവാസകേന്ദ്രം, തടവറ, മാനസികാരോഗ്യകേന്ദ്രം, ക്ഷയരോഗ ആശുപത്രി തുടങ്ങിയവയാണ് പ്രവർത്തിച്ചത്.
എന്നാല്‍, ശീതയുദ്ധകാലത്ത് മിസൈൽ ബേസായും അമേരിക്ക ഹാര്‍ട്ട് ദ്വീപിനെ ഉപയോഗപ്പെടുത്തി. പിന്നീട് മഞ്ഞപ്പനി പടർന്നുപിടിച്ച കാലത്ത് ഐസൊലേഷൻ മേഖലയായും ഹാർട്ട് ഐലൻഡിനെ ഉപയോഗിച്ചു.
വസൂരി മുതൽ എയ്ഡ്സ് വരെയുള്ള പകർച്ചവ്യാധികൾ വന്ന് മരിച്ചവരെയും പിന്നീട് പല കാലങ്ങളിലായി ഇവിടെ മറവ് ചെയ്തു.
1870 ൽ മഞ്ഞപ്പനിയും 1919 ൽ സ്പാനിഷ് ഫ്ലൂവും പടർന്നുപിടിച്ചപ്പോൾ ഹാർട്ട് ഐലൻഡിൽ കൂട്ടശവക്കുഴികള്‍ ഉയര്‍ന്നു.
കാലക്രമേണ ന്യൂയോര്‍ക്ക് നഗരത്തില്‍ മരിച്ചു വീഴുന്ന അജ്ഞാതരുടെ മൃതദേഹങ്ങള്‍ ഹാര്‍ട്ട് ദ്വീപിലെ ശവക്കുഴികള്‍ തേടിയെത്തിത്തുടങ്ങി.
1958 ആയപ്പോഴേക്കും ഹാർട്ട് ഐലൻഡിൽ മറവു ചെയ്തവരുടെ എണ്ണം 5,00,000 കടന്നിരുന്നെന്ന് രേഖകള്‍ പറയുന്നു. 1970 കളില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ദ്വീപിലെ കെട്ടിടങ്ങള്‍ ഉപേക്ഷിച്ചു. പലതും പൊളിച്ചു നീക്കി.
മെഡിക്കൽ പഠനങ്ങൾക്ക് ഉപയോഗിക്കുന്ന മൃതശരീരങ്ങളും ആവശ്യം കഴിഞ്ഞാല്‍ ഹാർട്ട് ദ്വീപിലേക്ക് കയറ്റിയയക്കപ്പെട്ടു.
1980 കളിൽ എയ്ഡ്സ് ബാധിച്ച് മരണമടഞ്ഞവർ മാത്രമാണ് പ്രത്യേക ശവക്കുഴികളിൽ ഇവിടെ അടക്കപ്പെട്ടത്.
എയ്ഡ്സ് ബാധിതരുടെ മൃതദേഹങ്ങൾ ബോഡി ബാഗുകളിൽ എത്തിക്കുകയും അന്തേവാസികളായ തൊഴിലാളികൾ സംരക്ഷിത വസ്ത്രങ്ങള്‍ ധരിച്ച് മൃതദേഹങ്ങള്‍ അടക്കം ചെയ്തുകയുമായിരുന്നു.
എന്നാല്‍, പിന്നീട് മൃതദേഹങ്ങൾ വഴി എച്ച് ഐ വി പകരില്ലെന്ന് കണ്ടെത്തിയതോടെ എയ്ഡ്സ് ബാധിതരെ ന്യൂയോര്‍ക്കിലെ സെമിത്തേരികളില്‍ തന്നെ അടക്കം ചെയ്യാൻ തുടങ്ങി. ഇന്ന് വീണ്ടും മഹാമാരി പടര്‍ന്ന് പിടിച്ച് മരണ സംഖ്യ ഓരോ ദിവസവും പുതിയ ഉയരങ്ങളിലേക്ക് കടക്കുന്നതോടെ ഹാര്‍ട്ട് ദ്വീപ് വീണ്ടും സജീവമാകുകയാണ്.