വര്‍ഷം വാടക 20 കോടിയിലധികം; തിന്ന് മുടിക്കാന്‍ ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍
എഎസ് 365 ഡൗഫിൻ എൻ3, കേരളം വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ഹെലികോപ്റ്ററാണിവന്‍. ഏത് പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം നടത്താൻ കഴിയും എന്ന വിശ്വാസത്തിൽ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ചോപ്പർ. എന്നാൽ രാജമല ഉരുൾപൊട്ടലിൽ കേരളം വിറങ്ങലിച്ചു നിന്നപ്പോൾ ഈ ഹെലികോപ്റ്റർ വെറും നോക്കുകുത്തിയായിരുന്നു. മഴയും കാറ്റുമുളളപ്പോള്‍ ഹെലികോപ്റ്റർ പറത്താൻ കഴിയില്ലെന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ ഏപ്രിലിലാണ് ഹെലികോപ്റ്റർ കേരളത്തിലെത്തിയത്. ഇതിനിടെ ഫലപ്രദമായി ഉപയോഗിക്കാനായത് ഒരുവട്ടം മാത്രം. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ലാലി ഗോപകുമാറിന്‍റെ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകാൻ.
രാജമലയിലെ രക്ഷാദൗത്യത്തിന് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയാത്തതോടെ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അഭ്യർഥന ലഭിച്ചയുടനെ ശംഖുമുഖത്ത് വ്യോമസേന എംഐ 17 ഹെലികോപ്റ്റർ സജ്ജമാക്കിയിരുന്നു. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ രാജമലയിലേക്ക് വ്യോമസേനയ്ക്കും പോകാനായില്ലെന്നാണ് പിന്നീട് വന്ന വിശദീകരണം.
ഒരിക്കൽ മാവോയിസ്റ്റ് വേട്ടക്കെന്ന പേരിൽ കോഴിക്കോടേയ്ക്കും ഹെലികോപ്റ്റർ പറന്നിരുന്നു. വിചിത്രമായ രണ്ടാമത്തെ യാത്ര ചീഫ് സെക്രട്ടറിയുടേതായിരുന്നു.
അതും മണലെടുക്കൽ തർക്ക പരിഹാരത്തിനുള്ള പമ്പാ യാത്ര. പിന്നീടങ്ങോട്ട് ഹെലികോപ്റ്ററിന് വിശ്രമ ജീവിതം മാത്രം.
ദീർഘദൂര സഞ്ചാരങ്ങൾക്ക് പ്രാപ്തിയുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് എഎസ് 365 എൻ 3. ഉയർന്ന അന്തരീക്ഷ താപനിലയിലോ ഗണ്യമായ ഉയരത്തിലുള്ള സ്ഥലങ്ങളിലോ പ്രവർത്തിക്കാനും ഇത് സജ്ജമാണെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
എന്നാൽ സർക്കാർ വിശദീകരിച്ച പോലെ മഴയും കാറ്റുമുളളപ്പോള്‍ പറക്കാൻ ശേഷിയില്ലാത്ത ഹെലികോപ്റ്റർ ഇപ്പോൾ തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് വിശ്രമജീവിതം നയിക്കുന്നത്.
70 കോടി രൂപയാണ് ഫ്രഞ്ച് നിർമ്മാണക്കമ്പനിയായ എയറോസ്പാറ്റയിൽ ഈ ഹെലികോപ്റ്ററിന് ഇട്ടിരിക്കുന്ന വില. സർക്കാർ പ്രതിമാസം നൽകുന്ന വാടക ഒരു കോടി എഴുപത് ലക്ഷത്തിലധികവും.
അങ്ങനെ നോക്കിയാൽ പ്രതിവർഷം നൽകേണ്ട തുക 20 കോടിയിലധികം വരും. പ്രതിമാസം ഇരുപത് മണിക്കൂർ മാത്രം പറക്കാനാണ് ഒരു കോടി എഴുപത് ലക്ഷം.
അധികം വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ പവൻ ഹാൻസ് എന്ന കമ്പനി ഈടാക്കുന്നത്. അഞ്ച് മാസത്തിനിടിയക്ക് അഞ്ച് തവണ മാത്രം പറന്നതു കൊണ്ട് അധിക തുക ഇതുവരെ കമ്പനിയ്ക്ക് നൽകേണ്ടി വന്നില്ല എന്നതാണ് ഏക ആശ്വാസം.
കോവിഡ് പ്രതിസന്ധിക്കിടയിലാണ് ഹെലികോപ്റ്റർ വാടക ഇനത്തിൽ പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ 1.70 കോടി രൂപ കൈമാറിയത്.
മാസവാടക ഇനത്തിൽ 1,44,60,000 രൂപ അനുവദിക്കാനാണ് ഫെബ്രുവരി 24 ന് സർക്കാർ അനുമതി നൽകിയത്.
18% ജിഎസ്ടി കൂടിയാകുമ്പോൾ 1,70,63,000 രൂപ വരും. ടെൻഡർ വിളിക്കാതെയായിരുന്നു ഹെലികോപ്റ്റർ ഇടപാടെന്നതും വിമർശനത്തിന് ഇടയാക്കിയിരുന്നു.
ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് ഹെലികോപ്റ്ററുകൾ വാടകയ്ക്ക് നൽകാമെന്ന് സർക്കാരെ അറിയിച്ചിരുന്നു. എഎസ് 365 എൻ 3 യുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ 3 എണ്ണമായിരുന്നു ചിപ്സൺ ഏവിയേഷൻ നൽകാമെന്ന് പറഞ്ഞത്.
ഇതേ സൗകര്യമുള്ള ഹെലികോപ്റ്ററിന് ചത്തീസ്‌ഗഡ് സർക്കാർ നൽകുന്നത് 85 ലക്ഷം രൂപ മാത്രമാണ്. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് 3 ഇരട്ടി ഉയർന്ന നിരക്ക് ചോദിച്ച കമ്പനിയുടെ കോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും വിവാദമായി.
സമാന സവിശേഷതകളുള്ള ഒരു ഹെലികോപ്റ്റർ ഛത്തീസ്ഗഡ് സർക്കാർ 25 മണിക്കൂറിന് 85 ലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് എടുത്തത്. 56 ലക്ഷം രൂപ നിരക്കിൽ രണ്ട് ഹെലികോപ്റ്ററുകൾ 46 മണിക്കൂർ വാടകയ്ക്ക് നൽകാമെന്നുള്ള ചിപ്സൻ ഏവിയേഷന്‍റെ വാഗ്ദാനം ഒഴിവാക്കിക്കൊണ്ടാണ് പവൻ ഹാൻസുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടത്.
ഇന്ത്യയിലെ മറ്റ് 11 സംസ്ഥാനങ്ങൾ പവൻ ഹാൻസിൽ നിന്നാണ് ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുത്തിട്ടുള്ളതെന്നും, ഇത് ഒരു പൊതുമേഖലാ കമ്പനിയായണെന്നതുമാണ് ഇവരെ തെരഞ്ഞെടുത്തതിലുള്ള സർക്കാർ വിശദീകരണം.