'ചിരിതൂകും ചന്തം കാണാൻ'; കൊവിഡ് കുരുക്കിന് ശേഷം ഇടുക്കിയിൽ സഞ്ചാരികൾ
കൊവിഡ് കുരുക്കിയിട്ട ഏഴ് മാസത്തിന് ശേഷം ഇടുക്കി ഡാം സഞ്ചാരികൾക്കായി തുറന്നു. ചെറുതോണി, ഇടുക്കി ഡാമുകളിലേക്കും, വൈശാലി ഗുഹയിലേക്കുമുള്ള യാത്ര പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്.
കൊവിഡ് കുരുക്കിയിട്ട ഏഴ് മാസത്തിന് ശേഷം ഇടുക്കി ഡാം സഞ്ചാരികൾക്കായി തുറന്നു. ചെറുതോണി, ഇടുക്കി ഡാമുകളിലേക്കും, വൈശാലി ഗുഹയിലേക്കുമുള്ള യാത്ര പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്.
2394 അടിയിലെത്തി, നിറഞ്ഞ് നിൽക്കുന്ന ഡാം കാണമെന്ന ഭാഗ്യവും ഇപ്പോഴെത്തുന്ന സഞ്ചാരികൾക്കുണ്ട്. സംഭരണ ശേഷിയുടെ പരമാവധിയോടടുക്കുന്നുവെന്നതാണ് പ്രത്യേകത. ഈ അപൂർവ്വ കാഴ്ച കണ്ട സന്തോഷത്തിലാണ് അവിടെ എത്തുന്ന സഞ്ചാരികളിൽ കൂടുതലും.
ഏവർക്കും പറയാനുള്ളത് ലോക്ക്ഡൌണിനിന്റെ അലസതയിൽ നിന്നുള്ള മോചന കഥകൾ. അന്യസംസ്ഥാനങ്ങളിലേക്കടക്കം യാത്രകൾ ചെയ്തിരുന്ന പലരും തദ്ദേശീയ സ്ഥലങ്ങളിലേക്ക് യാത്രകൾ ചുരുക്കി. എങ്കിലും 'മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകുന്ന ഇടുക്കിക്ക് ചന്തമേറെയെന്ന് പറയുന്നു സഞ്ചാരികൾ.
'കുറേ നാളായി എവിടെയെങ്കിലും പോകണമെന്ന് ഓർത്തിട്ട്. ലോക്ക്ഡൌണിൽ വീട്ടിൽ തന്നെയിരുന്ന് മടുത്തു, തുറക്കുന്നു എന്നറിഞ്ഞപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങി '- എന്നായിരുന്നു ഇടുക്കി കാണാനെത്തിയ ഒരാൾ പറഞ്ഞത്.
നല്ല തണുപ്പുള്ള അന്തരീക്ഷത്തിൽ ഗുഹയും കാഴ്ചകളുമായി ഏറെ മാനസികോല്ലാസം നൽകുന്ന അനുഭവമെന്നായിരുന്നു സഞ്ചാരിയായ ബെയ്സലിന്റെ വാക്കുകൾ.
എല്ലാ വർഷവും യാത്രകൾ ചെയ്യാറുണ്ട്. കേരളത്തിന് പുറത്തായിരുന്നു എപ്പോഴും യാത്രകളെല്ലാം. ഇത്തവണ കൊവിഡായതുകൊണ്ടാണ് ഇടുക്കിയിലേക്ക് വന്നത്. പക്ഷ, ഇടുക്കി ഇത്രയും നല്ല സ്ഥലമാണെന്ന് വരുന്നതുവരെ അറിയില്ലായിരുന്നു എന്നായിരുന്നു സഞ്ചാരിയായ അശ്വതി പറഞ്ഞത്.