രാജകുമാരന്റെ ചിതാഭസ്മത്തോടൊപ്പം അതേ കല്ലറയിൽ കണ്ടെത്തപ്പെട്ടത് ആറു യുവതികളുടെ അസ്ഥികൂടങ്ങൾ, നിഗൂഢത തെളിയുമോ?
ഇത് ജർമനിയിലെ സാക്സണി അൻഹാൾട്ട്(Saxony-Anhalt) എന്ന സ്ഥലത്ത് നിന്ന് ജർമൻ ആർക്കിയോളജിസ്റ്റുകൾ ഖനനം നടത്തുന്നതിനിടെ അബദ്ധവശാൽ കണ്ടെത്തിയ ഒരു വൻകല്ലറയുടെ ദൃശ്യങ്ങളാണ്.
പലായനകാലത്ത് Brücken-Hackpfüffel പ്രവിശ്യയിലുള്ള ഏതോ വലിയ രാജകുമാരന്റേതാണ് ഈ കല്ലറ.
പ്രദേശത്ത് ഒരു പോൾട്രി ഫാം സ്ഥാപിക്കാൻ വേണ്ടി മണ്ണിളക്കിയതിനിടയിലാണ് ഇങ്ങനെ ഒരു പുരാതന ശ്‌മശാനം കണ്ടെത്തപ്പെടുന്നത്.
ഈ കല്ലറയ്ക്ക് ചുരുങ്ങിയത് 1500 വർഷത്തെയെങ്കിലും പഴക്കമുണ്ട് എന്നാണ് ആർക്കിയോളജി വിദഗ്ധർ പറയുന്നത്. ഈ കല്ലറയുടെ ഉള്ളിലെ വിന്യാസങ്ങളും ഏറെ വിചിത്രമാണ്. അതിന്റെ ഒത്ത നടുക്കായി, ഒരു വലിയ പണ്ടാരം സ്ഥാപിച്ചിട്ടുണ്ട്. അതിൽ അടക്കം ചെയ്ത നിലയിൽ ഏതോ രാജകുമാരന്റെ ചിതാഭസ്മവും ഉണ്ട്.
ആ രാജകുമാരന്റെ എല്ലുകളോ തലയോട്ടിയോ ഒന്നും കിട്ടിയിട്ടില്ല എങ്കിലും പതിമൂന്നടി നീളവും, അത്രതന്നെ വീതിയുമുള്ള ഈ പിച്ചളക്കുട്ടകത്തിനകത്ത് ആ രാജകുമാരന്റെ ചിതാഭസ്മം ആകാമെന്ന് പര്യവേക്ഷകർ ഊഹിക്കുന്നു. ഈ കല്ലറയുടെ ആഡംബരപൂർണ്ണമായ നിർമാണം കണ്ടിട്ട് അത് പ്രസ്തുത പ്രവിശ്യയിലെ ഏതോ സമ്പന്നനും തികഞ്ഞ സ്വാധീനമുള്ള ആളുമായ ഏതോ പ്രമാണിയുടേതാണ് അതെന്നു തോന്നുന്നു.
ഈ കുഴിമാടത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ട വസ്തുക്കളുടെ പ്രായം കണക്കാക്കപ്പെട്ടതിൽ നിന്നാണ് ഇവയുടെ ജെർമനിക് ബന്ധം സൂചിപ്പിക്കുന്ന തെളിവുകൾ കിട്ടുന്നത്.
BC 480 കാലത്ത് ജീവിച്ചിരുന്ന കിഴക്കൻ റോമാ ചക്രവർത്തിയായ സീനോയുടെ തല കൊത്തിയ ഒരു സ്വർണ്ണനാണയവും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഈ ഭണ്ഡാരത്തിൽ നിന്ന് ഓരോ ആരക്കാൽ ദൂരത്തിൽ ആറു യുവതികളുടെ മൃതദേഹങ്ങളും അപ്പടി അടക്കം ചെയ്തതിന്റെ അവശിഷ്ടങ്ങളായ അസ്ഥികൂടങ്ങളും കാണുന്നുണ്ട്. ഈ യുവതികൾ പ്രസ്തുത പ്രമാണിയുടെ അന്തഃപുരത്തിലെ സ്ത്രീകളാണെന്നാണ് ആർക്കിയോളജിസ്റ്റുകൾക്ക് തോന്നുന്നുണ്ട് എങ്കിലും, ആ യുവതികളുടെ മരണത്തിന്റെ സാഹചര്യം കൃത്യമായി മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
അവരെ ജീവനോടെ അടക്കം ചെയ്തതാണോ, അതോ അവർ ആ കല്ലറയിലേക്ക് ആത്മാഹുതി ചെയ്ത് തങ്ങളുടെ ഉടമയ്ക്ക് കൂട്ടുപോന്നതാണോ മരണത്തിലും എന്നത് കൃത്യമായി അറിയില്ല.
ഈ വലിയ കല്ലറയ്ക്കുള്ളിൽ നിരവധി കന്നുകാലികളുടെയും, പട്ടികളുടെയും, പതിനൊന്നോളം കുതിരകളുടെയും ഒക്കെ അടക്ക് നടത്തിയതിന്റെ അവശിഷ്ടങ്ങൾ വേറെയുമുണ്ട്.
അതിനു പുറമെ സ്വർണ്ണം, വെള്ളി എന്നിവയിൽ തീർത്ത വിലപിടിപ്പുള്ള വസ്തുക്കൾ വേറെയും കണ്ടെടുത്തിട്ടുണ്ട് ഇവിടെ നിന്ന്.
ഈ ഒരു കല്ലറയ്ക്ക് ചുറ്റുമായി പത്തിരുപത് കുഴിമാടങ്ങൾ വേറെയുമുണ്ട്. ഇവിടെ മറവു ചെയ്യപ്പെട്ടിരിക്കുന്ന വ്യക്തി ആരായിരുന്നാലും ശരി, പ്രദേശത്തെ വളരെ വേണ്ടപ്പെട്ട ആരോ ആണ് എന്നാണ് ആർക്കിയോളജിസ്റ്റുകൾ സംശയിക്കുന്നത്.
കൂട്ടത്തിൽ ഒരു സ്ഫടികത്തളിക കൂടി കണ്ടെടുത്തിട്ടുണ്ട് ഇവർ.
ഈ കുഴിമാടത്തിലും കല്ലറയിലും ഒക്കെയായി നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ ഇനിയും ഉണ്ടാകാം എന്നതുകൊണ്ട് പ്രദേശം വളഞ്ഞു കെട്ടി അടച്ചുറപ്പുവരുത്തി, വിശദമായ ഖനനം നടത്തുകയാണ് ജർമ്മൻ ആർക്കിയോളജി വകുപ്പിലെ ഗവേഷകർ ഇപ്പോൾ..