ചെഗുവേരയിൽ തുടങ്ങിയ സൗഹൃദത്തിന് 60 വയസ്സ്; ക്യൂബാ നയതന്ത്ര ബന്ധത്തിന്റെ ഷഷ്ട്യബ്ദപൂർത്തി; ചിത്രങ്ങൾ കാണാം
പതിറ്റാണ്ടുകൾ നീണ്ട ഊഷ്മളമായ നയതന്ത്ര ബന്ധമാണ് ഇന്ത്യക്കും ക്യൂബക്കും ഇടയിലുള്ളത്. ചേരിചേരാ പ്രസ്ഥാനത്തിലെ സ്ഥാപകാംഗങ്ങൾ എന്ന നിലക്ക് ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായിത്തന്നെ വളരെ വലിയ അടുപ്പമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ അടയാളപ്പെടുത്തുന്ന ചില ചിത്രങ്ങളിലൂടെ.
ഇന്ത്യയുമായി ക്യൂബ നയതന്ത്ര സൗഹൃദം സ്ഥാപിക്കുന്നത് 1960 ജനുവരി 12 -നാണ്. അന്നുതൊട്ടിങ്ങോട്ട് ഇരു രാജ്യങ്ങളുടെയും കേന്ദ്ര ഗവണ്മെന്റുകളും സംസ്ഥാനങ്ങളും നയതന്ത്രപ്രതിനിധികളും തമ്മിൽ തികഞ്ഞ സൗഹൃദഭാവമാണ് ഉണ്ടായിട്ടുള്ളത്. ലോകനന്മയും, അന്താരാഷ്ട്രതലത്തിലുള്ള വ്യാപാര സൗഹൃദവും ആരോഗ്യ രംഗത്തെ സഹകരണങ്ങളും ഒക്കെയായി വളരെ പ്രധാനപ്പെട്ട പല കൊടുക്കൽ വാങ്ങലുകളും അന്നുതൊട്ടിങ്ങോട്ട് ഇരു രാജ്യങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്.
ഈ വർഷം ഇന്ത്യൻ പ്രസിഡന്റ് നടത്തിയ അന്താരാഷ്ട്ര പര്യടനത്തിൽ ക്യൂബയിലേക്കുള്ള സന്ദർശനവും ഉണ്ടായിരുന്നു. ഇത് ക്യൂബയുമായുള്ള ഇന്ത്യൻ സൗഹൃദം എത്ര മുൻഗണനയോടെയാണ് ഇന്ത്യൻ കണക്കിലെടുത്തിട്ടുള്ളത് എന്നതിന്റെ കൂടി സൂചനയാണ്. ഈ സന്ദർശനത്തിൽ പ്രസിഡന്റ് ആരോഗ്യരംഗത്തെ സഹവർത്തിത്വത്തിനുള്ള സാദ്ധ്യതകൾ അടിവരയിട്ടു പറഞ്ഞുകഴിഞ്ഞു.
ഈ സൗഹൃദത്തിന്റെ തുടക്കം ക്യൂബൻ വിപ്ലവ സഖാവായ ചെഗുവേരയുടെ 1959 -ലെ ഇന്ത്യാ സന്ദർശനത്തോടെയാണ്. വിപ്ലവം വിജയം കണ്ട വർഷം തന്നെയായിരുന്നു ചെഗുവേരയുടെ ഈ യാത്ര. ജൂൺ 30 -ന് ദില്ലിയിലെ പാലം വിമാനത്താവളത്തിൽ വന്നിറങ്ങിയ ചെഗുവേര അന്ന് തങ്ങിയത് ചാണക്യപുരിയിലെ അശോക ഹോട്ടലിലാണ്.
അടുത്ത ദിവസം ചെ തീൻ മൂർത്തി ഭവനിൽ ചെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കണ്ടു. "എന്നെ ഒരു മുത്തച്ഛന്റെ സ്നേഹാദരങ്ങളോടെ സ്വീകരിച്ച നെഹ്‌റു, ക്യൂബൻ വിപ്ലവാശയങ്ങളോടുള്ള തന്റെ സ്നേഹവും വിശ്വാസവും പ്രകടിപ്പിച്ചിരുന്നു " എന്ന് ചെ ഗുവേര ഫിദൽ കാസ്‌ട്രോക്ക് കത്തെഴുതി.
സന്ദർശനത്തിനിടെ ചെഗുവേര ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി വികെ കൃഷ്ണമേനോനെയും സന്ധിച്ചു.
മടങ്ങിപ്പോകും മുമ്പ് നെഹ്‌റു ചെഗുവേരക്ക് ദുർഗാദേവിയുടെ ചിത്രം കൊത്തിയ കവറുള്ള ഒരു കുക്രി സമ്മാനിച്ചു.
ചെഗുവേര പിന്നീട് കൃഷി ഗവേഷണ കേന്ദ്രത്തിലെയും, ദേശീയ ഫിസിക്സ് ലബോറട്ടറിയിലെയും അംഗങ്ങളെ സന്ദർശിച്ചു. അന്ന് ഓൾ ഇന്ത്യ റേഡിയോയിലും അന്ന് ചെഗുവേരയുടെ അഭിമുഖം ഉണ്ടായിരുന്നു. ചെ മടങ്ങിപ്പോയ ശേഷമാണ് ഇന്ത്യ ക്യൂബയിൽ ഡിപ്ലോമാറ്റിക് മിഷൻ തുടങ്ങുന്നതും ആറു പതിറ്റാണ്ടു നീണ്ട ഒരു ഊഷ്മള നയതന്ത്ര ബന്ധത്തിന് തുടക്കമാകുന്നതും.
പിന്നീട് ഇന്ത്യൻ മണ്ണിൽ ഒരു ക്യൂബൻ വിപ്ലവകാരിയുടെ കാൽപാദങ്ങൾ പതിയുന്നത് 1983 ലാണ്. അന്ന് ഫിദലിനെ സ്വീകരിച്ചത് ഇന്ദിരാഗാന്ധിയും ഗ്യാനി സെയിൽ സിങ്ങും ചേർന്നാണ്. അക്കൊല്ലത്തെചേരിചേരാ പ്രസ്ഥാനത്തിന്റെ സമ്മേളനം നടക്കുന്നത് ന്യൂ ഡൽഹിയിൽ ആണ്. ജോർദാൻ രാജാവിന് ശേഷം പ്രസംഗിക്കാൻ വെച്ചു എന്നപേരിൽ ഇറങ്ങിപ്പോകാൻ തയ്യാറെടുത്തു നിന്ന യാസർ അറാഫത്തിനെ അന്ന് പറഞ്ഞു പിന്തിരിപ്പിക്കുന്നത് അന്ന് ഫിദൽ കാസ്ട്രോ നേരിട്ടാണ്.
1985 -ൽ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കൂടി ക്യൂബ സന്ദർശിക്കുന്നുണ്ട്.
2019 -ൽ അമേരിക്ക ദീർഘകാലമായി ക്യൂബയ്‌ക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള അന്യായമായ ഉപരോധം നീക്കണമെന്ന് മറ്റു പല രാജ്യങ്ങളെയും പോലെ ഇന്ത്യയും, യുഎൻ ജനറൽ അസംബ്ലിയിൽ പരസ്യമായിത്തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.
2019 -ൽ ഇന്ത്യൻ ഗവണ്മെന്റ് 500 കോടി രൂപയുടെ ലൈൻ ഓഫ് ക്രെഡിറ്റ് നൽകി ക്യൂബക്ക് കൈമാറിയത് 75 മെഗാവാട്ടിന്റെ ഫോട്ടോ വോൾട്ടേയ്ക് സോളാർ പാർക്കിനുള്ള സാങ്കേതിക വിദ്യയാണ്.