രാജ്യത്ത് കൊവിഡ് മരണം 50 ആയി; തബ്‌ലീഗ് സമ്മേളനത്തിനെത്തിയ 19 പേർക്ക് ജീവൻ നഷ്ടം
തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 378 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഭേദമായവരടക്കം ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 1965 പേർക്കാണ്
ദില്ലി: കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം കടുത്ത പ്രതിസന്ധിയിൽ. ഇതുവരെ രാജ്യത്തെമ്പാടും മരണം 50 ആയി. 1764 പേർ ചികിത്സയിലുണ്ട്. 151 പേർക്ക് രോഗം ഭേദമായി. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്ത 19 പേരാണ് ഇതുവരെ മരിച്ചത്.
തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 378 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഭേദമായവരടക്കം ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 1965 പേർക്കാണ്. ഗുജറാത്തിലും ഇന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. വഡോദര സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്തോനേഷ്യൻ സ്വദേശികൾ നിസാമുദീനിൽ നിന്ന് മടങ്ങിയെത്തിയവർ മാർച്ച് 21 ന് സേലത്ത് പ്രാർത്ഥനാ ചടങ്ങ് നടത്തി. നിസാമുദ്ദീനിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തിയവരിൽ 650 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.