ദുരിതത്തിലായി അട്ടപ്പാടി; പ്രളയത്തിൽ തകർന്ന ശിരുവാണി പുഴയിലെ നാല് പാലങ്ങൾ ഇതുവരെ നന്നാക്കിയില്ല
അസുഖം ബാധിച്ചവരെയും പ്രായമായവരെയും ഗർഭിണികളെയും ചുമന്ന് കൊണ്ടുവന്ന് പാലത്തിനിക്കരെ എത്തിച്ചതിന് ശേഷം വേണം ആശുപത്രിയിലെത്തിക്കാൻ.
പാലക്കാട്: അട്ടപ്പാടിയിൽ പ്രളയത്തിൽ തകർന്ന പാലങ്ങൾ ഇപ്പോഴും അതേ പോലെ തന്നെ. ശിരുവാണിപ്പുഴയുടെ അക്കരയിൽ ആയിരങ്ങളാണ് ഈ തെരഞ്ഞെടുപ്പ് കാലത്തും ബുദ്ധിമുട്ടുന്നത്. പ്രളയം കുത്തിയൊലിച്ച് വന്ന് നാലിടങ്ങളിലാണ് അക്കരയുമായുള്ള ബന്ധം തന്നെ ഇല്ലാതായത്. ഒരിടത്തുപോലും പുതിയ പാലം നിർമിക്കാനുളള പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല. മറുകരയിലുള്ള പത്ത് ഊരുകളിലായി ഏതാണ്ട് ആയിരത്തിലേറെ കുടുംബങ്ങൾ വാഹനഗതാതഗതം സാധ്യമാകാതെ ഒറ്റപ്പെട്ടിരിക്കുകയാണിപ്പോഴും.
അസുഖം ബാധിച്ചവരെയും പ്രായമായവരെയും ഗർഭിണികളെയും ചുമന്ന് കൊണ്ടുവന്ന് പാലത്തിനിക്കരെ എത്തിച്ചതിന് ശേഷം വേണം ആശുപത്രിയിലെത്തിക്കാൻ. തെരഞ്ഞെടുപ്പ് പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ശക്തമായി തുടരുമ്പോഴും അട്ടപ്പാടിയിലെ ഈ പാവങ്ങളുടെ ദുരിതത്തിന് അറുതിയില്ല.
പ്രളയത്തിൽ തകർന്ന പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം യുദ്ധകാലടിസ്ഥാനത്തിലാണ് സർക്കാർ പൂർവസ്ഥിതിയിലാക്കിയത്. എന്നാൽ ഇവിടെ പാലം എന്ന് ശരിയാകുമെന്ന് അർക്കുമറിയില്ല . ഒരു പാലം തകർന്നിടത്ത് ഇതുപോലെ നാട്ടുകാർ മണ്ണിട്ട് പാലത്തിലൂടെ താൽക്കാലിക ഗതാഗതം സാധ്യമാക്കി. മറ്റിടങ്ങളിലെല്ലാം അതുപോലെ കിടക്കുകയാണിപ്പോഴും.