ഗൃഹശ്രീ പദ്ധതിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമം, സര്‍ക്കാരിന്റെ പേരില്‍ വ്യാജ ഉത്തരവ് ഇറക്കി, അന്വേഷണം തുടങ്ങി
ബിപിഎൽ വിഭാഗത്തിലുള്ള ഭവനരഹിതർക്കുള്ള ഭവനനിർമ്മാണ ബോർഡിന്‍റെ പദ്ധതിയാണ് ഗൃഹശ്രീ. ഗുണഭോക്താവ് രണ്ടുലക്ഷം രൂപ ബോർഡിൽ അടച്ചാണ് ഈ പദ്ധതിക്ക് അനുമതി വാങ്ങേണ്ടത്. രണ്ടുലക്ഷത്തിൽ ഒരു ലക്ഷം ഗുണഭോക്താവും ഒരു ലക്ഷം ഗുണഭോക്താവിന് വേണ്ടി ഒരു സ്പോണ്‍സറും അടയ്ക്കണമെന്നാണ് നിബന്ധന.
തിരുവനന്തപുരം: സർക്കാരിന്‍റെ വ്യാജ ഉത്തരവുണ്ടാക്കി ഭവനനിർമ്മാണ ബോർഡിൽ (housing board) ലക്ഷങ്ങളുടെ തട്ടിപ്പിന് ശ്രമം. പാവങ്ങൾക്ക് വീട് വെക്കാനുള്ള ഗൃഹശ്രീ പദ്ധതിയുടെ തടഞ്ഞുവെച്ച പണം അനുവദിക്കാനാണ് വ്യാജ ഉത്തരവിലുള്ളത്. സർക്കാരിനെ ഞെട്ടിച്ച വ്യാജ ഉത്തരവിന് പിന്നിൽ ആരാണെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഗൃഹശ്രീ പദ്ധതിയുടെ കീഴിൽ നിർമ്മിച്ചിട്ടുള്ള 100 ച.മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളുടെ തുടർ ഗഡുക്കൾ നൽകി ഉത്തരവാകുന്നെന്നാണ് ഒരു മാസം മുമ്പ് ഭവനനിർമ്മാണ ബോർഡിൻെറ ജില്ലാ ഓഫീസുകളിൽ ഇ മെയിലായി വന്ന ഉത്തരവില്‍ പറയുന്നത്. ഭവനിർമ്മാണ വകുപ്പ് സെക്രട്ടറിയുടേ പേരിലുള്ള ഉത്തരവിലെ തിയ്യതി 12-7-2021 ആണ്. ഇതനുസരിച്ച് പണം നൽകാനുളള്ള നടപടിയും തുടങ്ങി. പക്ഷെ ഈ സർക്കാർ ഉത്തരവ് വ്യാജമായിരുന്നു.
ബിപിഎൽ വിഭാഗത്തിലുള്ള ഭവനരഹിതർക്കുള്ള ഭവനനിർമ്മാണ ബോർഡിന്‍റെ പദ്ധതിയാണ് ഗൃഹശ്രീ. ഗുണഭോക്താവ് രണ്ടുലക്ഷം രൂപ ബോർഡിൽ അടച്ചാണ് ഈ പദ്ധതിക്ക് അനുമതി വാങ്ങേണ്ടത്. രണ്ടുലക്ഷത്തിൽ ഒരു ലക്ഷം ഗുണഭോക്താവും ഒരു ലക്ഷം ഗുണഭോക്താവിന് വേണ്ടി ഒരു സ്പോണ്‍സറും അടയ്ക്കണമെന്നാണ് നിബന്ധന. കെട്ടിടത്തിന്‍റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് അടച്ച പണത്തിന് പുറമേ രണ്ടുലക്ഷം രൂപ ബോർഡ് സബ്സിഡി നൽകും. 83 ച.മീറ്റർ വരെയുള്ള കെട്ടിടത്തിനാണ് ഗൃഹശ്രീ പദ്ധതയിൽ അനുമതി. അതിന് മുകളിൽ വിസ്തീർണ്ണത്തിൽ വീട് നിർമ്മിച്ചാൽ ഗഡുക്കൾ നൽകിയില്ല. കെട്ടിടത്തിന്‍റെ നിർമ്മാണത്തിന്‍റെ ഓരോ ഘട്ടത്തിലും പരിശോധിച്ച് പണം നൽകണമെന്നാണ് ചട്ടം. പക്ഷെ കാലാകാലങ്ങളായി ജില്ലാ ഓഫീസുകളിലെ എഞ്ചിനയർമാർ പലപ്പോഴും അതു ചെയ്യാറുണ്ടായിരുന്നില്ല.
അടുത്തിടെ ബോർഡിൽ പുതിയതായി എത്തിയ എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ 83 ച.മീറ്ററിന് മുകളിൽ തറ വിസ്തീർണ്ണമുള്ള 100 ലേറെ കെട്ടിടങ്ങള്‍ കണ്ടെത്തി. കൂടുതലും മലബാർ മേഖലയിലാണ്. ഇതോടെ ക്രമക്കേട് കണ്ടെത്തിയ കെട്ടിടങ്ങൾക്കുള്ള സഹായം ബോർഡ് നിർത്തിവെച്ചു. ഇതിന് പിന്നാലെയാണ് 83 ച.മീറ്റർ നിബന്ധന 100 ആക്കിയുള്ള വ്യാജ ഉത്തരവ് വരുന്നത്. സർക്കാർ ഇ-മെയിലിന് സമാനമായി ഇ-മെയിൽ വിലാത്തിൽ നിന്നാണ് ഉത്തരവെത്തിയത്. ഇതനുസരിച്ച് ജില്ലാ ഓഫീസർമാർ തടഞ്ഞുവച്ചിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പണം നൽകാനായി ബോർഡ് ആസ്ഥാനത്തുനിന്നും അനുമതി തേടി. തടഞ്ഞുവച്ചിരിക്കുന്ന പണം അനുവദിക്കാമെന്ന് ബോർഡ് ആസ്ഥാനത്തുനിന്നും ഉത്തരവ് നൽകിയ ശേഷമാണ് വ്യാജ ഉത്തരവിനെ കുറിച്ച് ബോർഡ് ആസ്ഥനത്തെ ഉന്നതർപോലും അറിയുന്നത്. സെക്രട്ടറിയേറ്റില്‍ നിന്നും ഇത്തരമൊരു ഉത്തരവിറങ്ങിയിട്ടില്ലെന്ന് വ്യക്തമായതോടെ പണം നൽകരുതെന്ന് ബോർഡ് ആസ്ഥനാത്ത് നിന്നും നിർദ്ദേശം നൽകി. പൊലീസിൽ പരാതിയും നൽകി.