അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പര്യാപ്തമോ? ചെറുതോണി അണക്കെട്ടില്‍ പരിശോധന
സംഭരണ ശേഷിയുടെ 55 ശതമാനമാണിത്. കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായിരുന്നത് 43 ശതമാനം വെള്ളം മാത്രമായിരുന്നു. മഴ കനത്താൽ ഡാം തുറക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്
ഇടുക്കി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തി പരിശോധന തുടങ്ങി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പര്യാപ്തമാണോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. 2341 അടി വെള്ളമാണ് ഇടുക്കി അണക്കെട്ടിൽ ഇപ്പോഴുള്ളത്. സംഭരണ ശേഷിയുടെ 55 ശതമാനമാണിത്. കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായിരുന്നത് 43 ശതമാനം വെള്ളം മാത്രമായിരുന്നു. മഴ കനത്താൽ ഡാം തുറക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഷട്ടർ ലെവലായ 2373ൽ എത്തിയാൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിനെക്കുറിച്ച് പോലും കെഎസ്ഇബി ആലോചിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ചെറുതോണി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും ഉയർത്തിയുള്ള പരിശോധന. ഷട്ടറുകളും, ഉരുക്കുവടവും,ഹൈട്രോളിക് സംവിധാനവും മറ്റ് യന്ത്ര സാമാഗ്രകികളുമാണ് പരിശോധിക്കുന്നത്. കെഎസ്ഇബി ചീഫ് എഞ്ചിനീയർ എസ് സുപ്രിയയുടെ നേതൃത്വത്തിലാണ് പരിശോധന. അറ്റകുറ്റപണികളും പരിശോധനയും പൂർത്തിയാക്കി നാളെയെ ഷട്ടറുകൾ അടക്കുകയുള്ളൂ. ആദ്യഘട്ട പരിശോധനയിൽ ഏല്ലാം പ്രവർത്തനക്ഷമമാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറെന്നുമാണ് ഡാം സുരക്ഷാ വിഭാഗം അറിയിക്കുന്നത്. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും പരിശോധന നടക്കുന്നുണ്ട്