Asianet News MalayalamAsianet News Malayalam

ബ്രിട്ടീഷ് പാർലമെന്റിൽ 'പരിമാനാഭിവൃദ്ധി സിദ്ധാന്തം' അവതരിപ്പിച്ച് ഡോ. വർഗീസ്  മൂലൻ

മനുഷ്യന്റെ ജീവിതപ്രയാണം പൂർണ്ണമാക്കുന്ന  "പരിമാനാഭിവൃദ്ധി സിദ്ധാന്തം" ബ്രിട്ടീഷ് പാർലിമെന്റിൽ അവതരിപ്പിച്ച് ഡോ. വർഗീസ്  മൂലൻ

Dimensional Progressive Theory Varghese Moolan
Author
First Published Feb 3, 2024, 12:22 PM IST

അന്തർദ്ദേശീയ വിദ്യാഭ്യാസ ദിനത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ ഡോ. വർ​ഗീസ് മൂലൻ ദൃശ്യപ്രപഞ്ചക്രമത്തെപ്പറ്റി രൂപപ്പെടുത്തിയ 'പരിമാനാഭിവൃദ്ധി സിദ്ധാന്തം' (Dimensional Progressive Theory) അവതരിപ്പിച്ചു. അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങി അറുപതോളം രാജ്യങ്ങളിൽ നിന്നെത്തിയ വിദഗ്ധരുടെ സെമിനാറിലാണ് സിദ്ധാന്തം അവതരിപ്പിച്ചത്.

പൂമ്പാറ്റയുടെ മുട്ടയിലെ ഷഡ്പദഭ്രൂണം (zygot) പൂജ്യം പരിമാനബോധതലത്തിൽ (0-Dimension) ആണ് നിലനിൽക്കുന്നതെങ്കിലും, മുട്ട വിരിഞ്ഞ് ഒരു പുഴുവായി ഒരു കമ്പിയിലൂടെ നടക്കുമ്പോൾ, ആ പുഴുവിന് നീളമെന്ന ഒന്നാം പരിമാനതലത്തിന്റെ (1-D) അവബോധം ലഭ്യമാവുന്നു. എന്നാൽ ആ പുഴു സമാധിയിൽ പ്രവേശിച്ച് ചിത്രശലഭമായി ചിറക് വിരിക്കുമ്പോൾ നീളം, വീതി, പൊക്കം എന്നിങ്ങനെ ത്രിമാനതല (3-D) ദൃശ്യപ്രപഞ്ചത്തിൽ  ചിറകടിച്ച് അഭിരമിക്കാൻ ശലഭത്തിന്  സാദ്ധ്യമാവുന്നു. അതുപോലെ, പൂജ്യം പരിമാനതല അവബോധത്തിൽ കഴിയുന്ന മനുഷ്യ-ഗർഭസ്ഥശിശു ദൃശ്യപ്രപഞ്ചത്തിലെ  ത്രിമാന തലത്തിലേക്ക് പിറന്നുവീണ് വളരുമ്പോൾ, ഐൻസ്റ്റീൻ നിർവ്വചിച്ച സ്ഥൂല-കാലതയെന്ന (time-space fabric) ചതുർ (4-D) മാന അവബോധം അവന് കൈവരുന്നു. എന്നാൽ അവന്റെ മരണത്തോടെ, ശരീരമെന്ന ഈ മൺവസ്ത്രം വലിച്ചെറിഞ്ഞ്, സ്ഥൂല-കാലതയുടെ പരിമിതികളെ ഉല്ലെംഘിച്ച്, അദൃശ്യപ്രപഞ്ചത്തിലെ അഞ്ചാം പരിമാനതലത്തിലേക്ക് (5-D) മനുഷ്യന്റെ സൂക്ഷ്മ പ്രജ്ഞ ആഗിരണം ചെയ്യപ്പെടുന്നു എന്നതാണ് 'പരിമാനാഭിവൃദ്ധി സിദ്ധാന്തം'

Dimensional Progressive Theory Varghese Moolan

ഇങ്ങനെ സൂക്ഷ്മ തലത്തിൽ, ആറു മുതൽ ഒൻപതു വരെയുള്ള പ്രജ്ഞാ പരിമാനതലങ്ങളിലൂടെ പരിണമിച്ച (Concious evolution) ശേഷമേ, ആത്യന്തികമായ പത്താം പരിമാനതലമെന്ന (10-D)  പ്രപഞ്ചിക പ്രജ്ഞാ  തലത്തിലേക്ക് (ദൈവീകതയിലേക്ക്) ഓരോ പ്രജ്ഞയും ആഗിരണം ചെയ്യപ്പെടുകയുള്ളു എന്നും ഡോ. വർഗീസ്  മൂലൻ പറയുന്നു.

Super loop theory, Super string theory (“ബ്രഹ്മസൂത്രം“) തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ ദൃശ്യാ-ദൃശ്യ പ്രപഞ്ചങ്ങളിലെ 10 പരിമാനതലങ്ങൾ ഗണിത-ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മാത്രമല്ല, ഈയിടെ യൂറോപ്പിൽ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ മനുഷ്യ മസ്‌തിഷ്കത്തിന് ഏഴാം പരിമാനതലം വരെ ഗ്രഹിക്കാൻ കഴിയുമെന്ന്  തെളിയിക്കുകയുണ്ടായി. - അദ്ദേഹം പറയുന്നു.

അതീന്ദ്രിയ ധ്യാനത്തിൽ പുരോഗമിച്ച യോഗികളും, മഹർഷിമാരും, വിശുദ്ധരും, നീണ്ട സാധനയിലൂടെ, മസ്തിഷ്ക തരംഗങ്ങളെ പ്രപഞ്ചിക (ദൈവീക)തരംഗങ്ങളോട് (963Hz) അനുസൃണമാക്കി, സചേതനമാക്കിയ തൃക്കണ്ണ് (pineal gland) എന്ന ആറാമിന്ദ്രിയം  ഉപയോഗിച്ച് അഞ്ചും ആറും  ഏഴും പരിമാനങ്ങളിലെ ഊർജതലങ്ങളിൽ നിന്ന് ആഗിരണം ചെയ്യുന്ന ജ്ഞാനോർജം ഉപയോഗിച്ചാണ് സ്ഥൂല-കാലതയെ അതിശയിപ്പിക്കുന്ന അത്ഭുതങ്ങൾ ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുന്നത്. അനാദിയും അത്യനന്തവുവും അന്യാദൃശ്യവും കേവലവുമായ അദൃശ്യപ്രപഞ്ചത്തിൽ വല്ലപ്പോഴും ഉണ്ടാകുന്ന വൻസ്‌ഫോടനങ്ങളിലൂടെ (big bang) ഉരുവായി, വിവിധ കമ്പനങ്ങളിലൂടെ (vibrations)കാലപ്രവാഹത്തിന്റെ പിന്തുണയിൽ കോടാനുകോടി നക്ഷത്രങ്ങളും, ലക്ഷക്കണക്കിന് ഗ്യാലക്സികളും അടങ്ങുന്ന, ആപേക്ഷികമായി മാത്രം നിലനിൽക്കുന്ന ദൃശ്യപ്രപഞ്ചങ്ങളെ, അനന്തനിശ്ചലമായ സമുദ്രത്തിന്റെ ഉപരിതലത്തിൽ അദൃശ്യകാറ്റിന്റെ കരം ഗ്രഹിച്ച്  ഇടയ്ക്കിടെ തുള്ളിക്കളിക്കുന്ന തിരമാലകളോട് ഉപമിക്കാമെന്ന് ഡോ. വർഗീസ്  മൂലൻ പറയുന്നു.

Dimensional Progressive Theory Varghese Moolan

"അദൃശ്യപ്രപഞ്ചത്തിൽ പൂജ്യം പരിമാനതലത്തിൽ നിലകൊണ്ടിരുന്ന singularity-യുടെ മഹാവിസ്‌ഫോടനത്തിലൂടെ (big bang) രൂപീകൃതമായ ഈ  ഭൗതീക പ്രപഞ്ചത്തിലെ അജൈവ പുരോഗമന പരിണാമത്തിനെല്ലാം പ്രേരകശക്തിയായി പ്രവർത്തിക്കുന്നത് ദൃശ്യതക്കപ്പുറം അനന്തമായ സ്ഥൂലതയിൽ നിശ്ച്ചേഷ്ടമായി കുടികൊള്ളുന്ന പ്രാപഞ്ചിക പ്രജ്ഞയാണ് (Cosmic Conscious). ഇതിനെ Cosmic എനർജിയെന്നും ഡാർക്ക്‌ എനർജിയെന്നും ചിലർ വിളിക്കുന്നു. മനുഷ്യന് ഇനിയും വ്യവച്ഛേദിക്കാൻ കഴിയാത്ത ഏതോ പരിമാനതലത്തിലാണ് പ്രപഞ്ചത്തിലെ ആകെ ഊർജത്തിന്റെ 95%-വും (68% dark energy; 27% dark matter) ഡാർക്ക്‌ എനർജിയായി ഇന്നും നിലകൊള്ളുന്നത്. മനുഷ്യമനസ്സിന്റെ 91% പ്രജ്ഞാതലവും കേവലം 9% മാത്രം ഭൗതീക ബോധതലവും ആയതിലെ സാമ്യവും അത്ഭുതാവഹമാണ്."

ഈ ദൃശ്യപ്രപഞ്ചത്തിൽ അനുനിമിഷം  സൃഷ്ടമായിക്കൊണ്ടിരിക്കുന്ന ദ്രവ്യങ്ങളും പ്രതിദ്രവ്യങ്ങളും പരസ്പരം പ്രതിവർത്തിച്ച്മി ക്കവാറും ദ്രവ്യം അനുനിമിഷം അദൃശ്യമാകുന്നുണ്ടെങ്കിലും ദൃശ്യപ്രപഞ്ചത്തിൽ അവശേഷിക്കുന്ന ചെറിയൊരംശം ദ്രവ്യം പരസ്പരം പ്രതിവർത്തിച്ച്  കണങ്ങളായും,  കണികകളായും, അണുക്കളായും (atoms), മൂലകങ്ങളായും, തന്മാത്രകളായും, ജൈവ തന്മാത്രകളായും ഒടുവിൽ ജീവസാദ്ധ്യമായ  അമിനോ ആസിഡുകളായും (DNA) പരിണമിക്കുന്നു. അങ്ങിനെ  DNA ജൈവ തന്മാത്രകളെ കോശസ്തരം കൊണ്ട് പൊതിയുമ്പോൾ ഉരുത്തിരിയുന്ന, അടിസ്ഥാന ജീവികളായ ഫംഗസുകളുടെയും ബാക്ടീരിയകളുടെയും തലം  മുതൽ പ്രതിസന്ധികളെ അതിജീവിക്കാനും അനുകൂലസാഹചര്യത്തിൽ, പ്രജ്ഞാസ്വാധീനം കുറഞ്ഞ ജൈവരൂപങ്ങളെ ആഗിരണം ചെയ്ത് ഊർജം ഉൾക്കൊണ്ട് (survival of the fittest), സ്വയം ഉയർന്ന തലത്തിലേക്ക് പുരോഗമിക്കാനും സൂക്ഷ്മ പ്രജ്ഞ, അതുൾക്കൊള്ളുന്ന ഓരോ ജീവിയേയും പ്രേരിപ്പിക്കുന്നു. - പരിമാനാഭിവൃദ്ധി സിദ്ധാന്തം വാദിക്കുന്നു.

ആറ്റങ്ങൾ പരസ്പരം കൂടിച്ചേരുന്നതിനനുസരിച്ച്  മൂലകങ്ങളുടെ അറ്റോമിക് ഭാരവും ഗുണമേന്മയും കൂടുന്നതുപോലെ, അടിസ്ഥാന കോശങ്ങൾ പിളർന്ന് എണ്ണം പെരുകുന്നതിനനുസരിച്ച് ജന്തുശരീരം വളർന്ന് അവയവങ്ങൾ ഉരുത്തിരിഞ്ഞ് മേന്മയേറുന്നു. അങ്ങിനെ 36 ലക്ഷം കോടി “ബാക്റ്റീരിയകളെ“ (mycoplasmas) ചേർത്തുണ്ടാക്കിയതാണ് ഒരു മനുഷ്യശരീരം. എന്നാൽ കോടിക്കണക്കിന് വർഷങ്ങളിലൂടെ പ്രഫുല്ലമായ പ്രജ്ഞയുടെ ഏകോൽപ്പനം മൂലം മനുഷ്യശരീരത്തിലെ ഓരോ കോശവും വ്യതിരിക്തവും അനന്യവുമായിത്തീരുന്നുവെന്നാണ് വർ​ഗീസ് മൂലൻ സിദ്ധാന്തത്തിലൂടെ നിർവചിക്കുന്നത്.

പ്രാപഞ്ചിക പ്രജ്ഞ, സൂക്ഷ്മഭാവത്തിൽ  ജൈവവസ്തുക്കളിൽ കുടികൊണ്ട്, അവയെ ഓർഗാനിക് റോബോട്ടുകളായി അബോധപൂർവം നിയന്ത്രിച്ച്, സ്വയം-സ്വാസ്ഥ്യം പ്രവൃത്തീപഥത്തിലാക്കി, ഉയർന്ന തലത്തിലേക്ക് പരിണമിക്കാനുള്ള ത്വര, സഹജവാസനയിലൂടെ ഓരോ കോശവിഭജനത്തിലും സ്വാധീനം ചെലുത്തുന്നു. ഡാർവിന്റെ പരിണാമം സാദ്ധ്യമായത് കോടികൾ നീണ്ട വർഷങ്ങളിലൂടെയല്ല; ശരീരത്തിലെ അവബോധസ്വാധീനത്തിൽ ഓരോ നിമിഷവും അനുസ്യൂതം നടക്കുന്ന ഭൗതീക കോശവിഭജനത്തിലെ (mutation) ഉൾപരിവർത്തനത്തിലൂടെയും പാരമ്പര്യ ജീനുകളിലെ “സ്മൃതി“യിലൂടെയുമാണ്. - അദ്ദേഹം പറഞ്ഞു.

Dimensional Progressive Theory Varghese Moolan

ഓരോ നിദ്രയും ഓരോ ചെറുമരണമാണ്-ആത്യന്തിക മരണത്തിന്റെ സാമ്പിൾ വെടിക്കെട്ട്‌.. ആ ദിവസത്തിൽ പഞ്ചേന്ദ്രിയങ്ങളിലൂടെ മസ്തിഷ്കത്തിൽ സമാഹരിച്ച സംവേദനങ്ങളിൽ നിന്ന് യോജിച്ചവ പ്രജ്ഞയിൽ സ്വാംശീകരിച്ച് ശരീരകോശങ്ങളിലെ കേടുപാടുകൾ നീക്കി മറ്റൊരു ഉയിർത്തെഴുന്നേൽപ്പിന് ശരീരമനസ്സുകളെ സജ്ജമാക്കുന്ന ഇടവേള. - വർ​ഗീസ് മൂലൻ പറയുന്നു.

"അങ്ങനെ ജീവിതകാലഘട്ടത്തിൽ കോടിക്കണക്കിന് സംവേദനങ്ങളിലൂടെ കൈവന്ന ഭൗതീക അറിവുകളുപയോഗിച്ച്, സാഹചര്യങ്ങളുടെ അനുകൂലവസ്ഥക്കനുസരിച്ച്,  സൂക്ഷ്മപ്രജ്ഞ, അടിസ്ഥാന കോശങ്ങളെ അവബോധത്തിലൂടെ കോർത്തിണക്കി, അമീബയാക്കി, കൃമികീടങ്ങളാക്കി, മത്സ്യമാക്കി, കൂർമ്മമാക്കി, വരാഹമാക്കി, സർപ്പമാക്കി, പശുവാക്കി,  മനുഷ്യരൂപനാക്കി, ഒടുവിൽ para cerebellum വികസിച്ച സാത്വികനാക്കി പ്രജ്ഞാപ്രഫുല്ലതയോടൊപ്പം (conscious evolution) ഭൗതീക പരിണാമവും  അനുസ്യൂതം മുന്നേറ്റുന്നു. അതേസമയം, ഈ ഭൗതീക ശരീരവും ദൃശ്യ ലോകവും വെറും പൊള്ളയാണ്താനും. 100 കിലോ ഭാരമുള്ള ഒരു മനുഷ്യനിലെ ആറ്റങ്ങൾക്കുള്ളിലെ ശൂന്യസ്ഥലം മുഴുവൻ വലിച്ചെടുത്തു കളഞ്ഞാൽ, വല്ലാതെ വീർപ്പിച്ച ബലൂൺ കാറ്റഴിച്ചു കളയുമ്പോൾ ഏറെ ചുങ്ങിപ്പോകുന്നത് പോലെ, ആ മനുഷ്യൻ ഭാരമൊട്ടും കുറയാതെ തന്നെ, ഒരു മണൽത്തരിയേക്കാൾ ചെറുതായിപ്പോകും. ഈ ഭൗതീക പ്രപഞ്ചത്തിന്റെ കാര്യവും അങ്ങിനെ തന്നെ." - അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയിലേയും, അന്യഗ്രഹങ്ങളിലേയും നാലാം പരിമാനത്തിലെ ഭൗതീക മനുഷ്യജീവിതതലവും പിന്നിട്ട് (മരിച്ച്) ഉയർന്ന പരിമാനങ്ങളിൽ പ്ലാസ്മാരൂപത്തിൽ വിരാജിക്കുന്ന ഊർജ്ജരൂപങ്ങൾ എമ്പാടുണ്ട്.  അവരുമായി സംവേദനം നടത്തുന്ന ചിലരെങ്കിലും അവരെ ദൈവങ്ങളായി തെറ്റിദ്ധരിച്ചിട്ടുമുണ്ട്. സചേതനമായ pineal gland എന്ന ആറാമിന്ദ്രിയം  ഉപയോഗിച്ച് അവരിൽ പലരുമായി സംവേദനം നടത്തുന്ന യോഗികളും, മഹർഷിമാരും വിശുദ്ധന്മാരും ഒരുപാടു പേരുണ്ട് എന്നാണ് ഡോ. വർഗീസ്  മൂലൻ പറയുന്നത്.

വഴിയരികിലെ പുൽനാമ്പുകളും,  വിജനതയിൽ ഇഴയുന്ന കൃമി-കീടങ്ങളുമുൾപ്പടെ ഒരു ജീവിതവും വ്യർത്ഥമല്ല. ഓരോ ജീവീതഘട്ടവും  ആന്തരികപ്രജ്ഞയുടെ “പരിമാനാഭിവൃദ്ധിയി”ലേക്കുള്ള (Dimensional Progresss) ചവിട്ടുപടിയാണെന്നാണ് സിദ്ധാന്തം സമർത്ഥിക്കുന്നത്.

ഒരു സ്കൂൾ വിദ്ധ്യാർത്ഥി ഓരോ ക്‌ളാസിലെ പഠനവും കൈമുതലാക്കി അടുത്ത ക്‌ളാസിലേക്ക് വിജയിക്കുന്നത് പോലെ, ഓരോ നന്മയുടെ ജീവിതാനുഭവവും ജ്ഞാനത്തോട് ചേർത്ത് ആന്തരിക പ്രജ്ഞയെ തിടം വയ്പ്പിച്ച് അടുത്ത ഉന്നത ജീവീതലത്തിലുള്ള ഭൗതീകശരീരത്തിൽ അവതരിക്കാൻ പ്രാപ്തമാക്കുന്നു എന്നതാണ് "പരിമാനാഭിവൃദ്ധി സിദ്ധാന്ത"ത്തിൻറെ അടിസ്ഥാനം.  

അങ്ങനെ, കോടിക്കണക്കിന് വർഷങ്ങളായി  പുനർജനിയിലൂടെ അനേകം സസ്യ-ജന്തു ശരീരങ്ങളിലൂടെ പ്രയാണം ചെയ്ത്, നാലാം പരിമാനതലത്തിൽ വരെ എത്തിനിൽക്കുന്ന  മനുഷ്യപ്രജ്ഞ (“ആത്മാവ്”), ഇനിയും കാലാതീത-അവബോധ പരിമാനങ്ങളിലൂടെ പത്താം പരിമാനതലം വരെ ആത്മബോധത്തിലൂടെ പരിവർത്തിക്കുമ്പോൾ മാത്രമേ, ആദിയും അന്ത്യവും ഒന്നായ ആ പ്രപഞ്ചിക (ദൈവീക) പ്രജ്ഞയിൽ അലിഞ്ഞു ചേർന്ന് ഓരോ സൂക്ഷ്മപ്രജ്ഞയുടെയും  ജീവിതപ്രയാണം പൂർണ്ണമാവുകയുള്ളു. - വർ​ഗീസ് മൂലൻ പറയുന്നു.

പാരമ്പരാഗത ശാസ്ത്രത്തിന്റെ അടിത്തറ ഇളക്കിയ അത്യാധുനിക ക്വാണ്ടം ബലതന്ത്രവും, ന്യൂറോസയൻസും, നൂതനമായ ആത്മീയതയിലേക്ക്‌ അറിവിന്റെ കൈവഴികൾ തുറക്കുന്ന ഇന്നത്തെ ദിശാസന്ധിയിൽ, ഒരു വിദ്യാഭ്യാസവിപ്ലവം അനിവാര്യമായിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ജീവവൃക്ഷത്തിന്റെ ഫലവും, ജ്ഞാനവൃക്ഷത്തിന്റെ ഫലവും  നിഷേധിച്ച്, കുട്ടികളെ വെറും പണം കായ്ക്കുന്ന മരങ്ങളാക്കി മാറ്റുന്ന, ബാഹ്യസ്പുരതയിൽ അഭിരമിക്കുന്ന, ഇന്നത്തെ ഉപരിപ്ലവ വിദ്യാഭ്യാസ രീതിയിൽ നിന്ന് അവബോധമാർന്ന വ്യക്തികളാക്കി കുഞ്ഞുങ്ങളെ വളർത്തുന്ന, രീതിയിലേക്ക് ലോകവിദ്യാഭ്യാസക്രമം മാറണം എന്നാണ് ഡോ. വർഗീസ്  മൂലൻ "പരിമാനാഭിവൃദ്ധി സിദ്ധാന്തം" അവതരിപ്പിക്കുമ്പോൾ ആഗ്രഹിക്കുന്നത്.

മറ്റുള്ളവരുമായി മത്സരിക്കുന്ന ഇന്നത്തെ നിലയിൽ നിന്ന് പരസ്പരം ചേർത്തു പിടിക്കുന്ന (encompass) മാനസികാവസ്ഥയിലേക്ക് മനുഷ്യരാശി ഉയരണം. ഭൗതീക കവചമുള്ള പ്രജ്ഞാരൂപീകളാണ്  മനുഷ്യർ. ഈ പ്രജ്ഞയും, മനസ്സും, ശരീരവും തമ്മിൽ ശരിയായി യോജിച്ചു പ്രവർത്തിച്ചാൽ (alignment) മാത്രമേ ശരിയായ സമാധാനം (സ്വാസ്ഥ്യം) ഓരോരുത്തരിലും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു.

അങ്ങിനെ ഓരോ മനുഷ്യനിലും ആത്മബോധത്തിലൂടെയും, സാമൂഹ്യാവബോധത്തിലൂടെയും (collective conscious) സ്വാസ്ഥ്യം നിറയുമ്പോൾ ലോകത്തിൽ ശാന്തിയും, ഐശ്വര്യവും തനിയേ കൈവരും. ജന്തുക്കളും സസ്യങ്ങളും ഉൾപ്പടെ ഓരോ ഭൗതീക ജീവിതചക്രവും പ്രജ്ഞയുടെ ഉയർന്ന പരിമാന തലത്തിലേക്കുള്ള ചവിട്ടുപടികൾ മാത്രമാണ്. ആ ഉയർന്ന തലത്തിലേക്ക്‌ പുരോഗമിക്കാനുള്ള ആന്തരിക പ്രജ്ഞയുടെ  ഒടുങ്ങാത്ത അഭിവാഞ്ചയാണ്, വിവിധ  ജീവിതാനുഭവങ്ങളിലൂടെ പ്രജ്ഞയെ പുഷ്ഠിപ്പെടുത്താനുള്ള ജീവോർജ്ജമായി ഓരോ ജീവിയിലും പരിലസിക്കുന്നത്. ഇതാണ് പരിമാനാഭിവൃദ്ധി സിദ്ധാന്തത്തിന്റെ കാതൽ എന്നാണ് ഡോ. വർഗീസ്  മൂലൻ പറയുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios