മത്തിക്കെന്ത് പറ്റി? ഇങ്ങനെ കുറയാൻ കാരണം എന്താണ്?
സിഎംഎഫ്ആർഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം കേരളത്തിൽ 39 ശതമാനമാണ് കുറവുണ്ടായത്
കൊച്ചി: കടലിൽ മത്തിയുടെ ലഭ്യതയിൽ സമീപകാലത്തുണ്ടായ കുറവിന്റെ കാരണം തേടി ഗവേഷകർ. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ളവർ കൊച്ചിയിലെ സിഎംഎഫ്ആർഐയിൽ ചർച്ച നടത്തും. മത്തിയുടെ ലഭ്യതയിൽ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഓഗസ്റ്റ് 6 ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഗവേഷകർ ഒത്തുകൂടും.
മത്തിയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളേതെന്ന് തിരിച്ചറിയാനും മതിയായ കരുതൽ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് വിദഗ്ധർ ചർച്ച നടത്തുന്നത്. കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം, സാമൂഹിക-സാമ്പത്തികകാര്യങ്ങൾ എന്നീ മേഖലയിലുള്ള വിദഗ്ധർ ചർച്ചയിൽ പങ്കെടുക്കും.
എൽനിനോ-ലാനിനാ പ്രതിഭാസമാണ് മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആർഐ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ നിലനിൽക്കുന്ന മത്തിക്ഷാമം സിഎംഎഫ്ആർഐയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ്. എന്നാൽ കടലിലെ സൂക്ഷ്മ പാരിസ്ഥിതിക ഘടകങ്ങൾ ഏതൊക്കെ രീതിയിലാണ് മത്തിയെ ബാധിക്കുന്നതെന്ന് ഇനിയും വ്യക്തമായി കണ്ടെത്തെണ്ടതുണ്ട്.
ജലോപരിതലത്തിലെ ഊഷ്മാവ്, ഉൽപാദനക്ഷമതയിലെ ഏറ്റക്കുറച്ചിലുകൾ, അപ്വെല്ലിംഗ് എന്നിവ ഏതൊക്കെ രീതിയിലാണ് മത്തി ലഭ്യതയെ ബാധിക്കുന്നതെന്ന് ചർച്ച ചെയ്യും. ഇതേക്കുറിച്ച് വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പഠനങ്ങളുടെ സാധ്യതകൾ യോഗം ചർച്ച ചെയ്യും. മത്തിയുടെ കുറവ് മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരത്തെ എങ്ങനെ ബാധിക്കുമെന്നും പഠിക്കും. മത്തിയുടെ ലഭ്യത സുസ്ഥിരമായ രീതിയിൽ നിലനിർത്തുന്നതിനുള്ള മത്സ്യബന്ധന രീതികൾ വികസിപ്പിക്കൽ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയും ചർച്ചാവിഷയമാകും.
സിഎംഎഫ്ആർഐക്ക് പുറമെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്), ഐഎസ്ആർഒയുടെ കീഴിലുള്ള സ്പേസ് അപ്ലിക്കേഷൻസ് സെന്റർ, പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
സിഎംഎഫ്ആർഐ തയ്യാറാക്കിയ 'മത്തി എന്ന മത്സ്യസമസ്യ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും മത്തിയുടെ വളർച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. സിഎംഎഫ്ആർഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയിൽ കഴിഞ്ഞ വർഷം കേരളത്തിൽ 39 ശതമാനമാണ് കുറവുണ്ടായത്.