കന്യാകുമാരിയിൽ നിന്ന് ഗോഗര്‍ണ്ണത്തേക്ക് എറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചെന്ന വിശ്വസത്തിന്‍റെ പിൻബലത്തിലാണ് 'പരശുരാമ ആക്സ്' എന്ന പേരിൽ  മഴു വിപണിയിലിറക്കുന്നത്. 

പാലക്കാട്: ഇനി ആയുധം മഴുവാണെന്ന് പ്രഖ്യാപിച്ച് ഷോര്‍ണൂര്‍ മെറ്റൽ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്. ഇതവഴി പുതിയ തട്ടകമായ മെറ്റൽ ഇന്റസ്ട്രീസിന്‍റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആറൻമുള കണ്ണാടിയുടേയും ചുണ്ടൻ വള്ളത്തിന്റെയും ഒക്കെ മാതൃകയിൽ കേരള തനിമയുടെ ഭാഗമായി പരശുരാമന്‍റെ മഴുവും മാറ്റിയെടുക്കുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി, പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം എന്ന കാര്യത്തിൽ സംശയമില്ലെന്നും വ്യവസായ സമൂഹങ്ങൾക്ക് വേണ്ടി ഷൊര്‍ണൂരിൽ സംഘടിപ്പിച്ച ശാക്തീകരണ പരിപാടിയിൽ ജേക്കബ് തോമസ് പറഞ്ഞു. 

കന്യാകുമാരിയിൽ നിന്ന് ഗോഗര്‍ണ്ണത്തേക്ക് എറിഞ്ഞ് പരശുരാമൻ കേരളം സൃഷ്ടിച്ചെന്ന വിശ്വസത്തിന്‍റെ പിൻബലത്തിലാണ് പരശുരാമ ആക്സ് എന്ന പേരിൽ മഴു വിപണിയിലിറക്കുന്നത്. ഏറെ ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. 100 തരത്തിലുള്ള മഴു പുറത്തിറക്കാനാണ് തീരുമാനം. ഒരു മാസത്തിനകം പരശുരാമ ആക്സ് ആവശ്യമുള്ളവര്‍ക്ക് ഓൺലൈനിൽ ലഭ്യമാക്കാൻ നടപടി ഉണ്ടാകുമെന്നും ജേക്കബ് തോമസ് പറ‍ഞ്ഞു.