സ്പ്രിംക്ലർ കരാർ: സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി
വൻ തോതിലുള്ള വിവര ശേഖരണത്തിന് കേന്ദ്ര സർക്കാരിന്റെ പക്കലുള്ള സംവിധാനങ്ങൾ പര്യാപ്തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു
കൊച്ചി: വിവാദമായ സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. വൻ തോതിലുള്ള വിവര ശേഖരണത്തിന് കേന്ദ്ര സർക്കാരിന്റെ പക്കലുള്ള സംവിധാനങ്ങൾ പര്യാപ്തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ എത്ര വലിയ വിവരശേഖരണവും നിർവഹിക്കാൻ കേന്ദ്രസർക്കാരിന്റെ സൗകര്യങ്ങൾ സജ്ജമാണ്. എൻഐസിയുടെ സഹായത്തോടെ വൻതോതിലുള്ള വിവര ശേഖരണം സാധ്യമാണ്. ആരോഗ്യ സേതു പദ്ധതി ഇതിനു ഉദാഹരണമായി കേന്ദ്രം എടുത്തു പറഞ്ഞു.
ആരോഗ്യ സേതു ആപ്പിൽ മാത്രം ഏഴ് കോടി പേരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും ഇത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. അതീവ പ്രാധാന്യമുള്ള വിവരങ്ങൾ സർക്കാർ സംവിധാനത്തിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. സ്പ്രിംക്ലർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പൗരന്റെ അവകാശം സംരക്ഷിക്കാൻ പോന്നവയല്ല. കരാറിന്റെ അധികാര പരിധി ന്യുയോർക്ക് ആക്കിയത് വ്യക്തി താല്പര്യത്തിനു എതിരാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.