വിവരാവകാശപ്രകാരമുള്ള ലൈഫ് മിഷൻ രേഖകൾ നൽകാതെയും കള്ളക്കളി; പണമടക്കാൻ പറഞ്ഞശേഷം നിലപാട് മാറ്റി
രേഖകളുടെ പകർപ്പിനായി വിവരാവകാശ നിയമപ്രകാരം ട്രഷറിയിൽ പണം അടച്ച ശേഷമാണ് വകുപ്പിൻ്റെ നിലപാട് മാറ്റം. ട്രഷറിയിൽ പണമടച്ച് രസീത് നൽകിയത് കഴിഞ്ഞ മാസം 18 നായിരുന്നു വിജിലൻസ് രേഖകൾ കൊണ്ടുപോയതാവട്ടെ കഴിഞ്ഞ മാസം 26 നും.
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയും അട്ടിമറിച്ചു. നിയമോപദേശം ഉൾപ്പെടെ സുപ്രധാന രേഖകൾ നൽകാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഒളിച്ചു കളിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രേഖകൾ വിജിലൻസിന് കൈമാറിയെന്നാണ് വകുപ്പ് ഇപ്പോൾ നൽകുന്ന മറുപടി. വിജിലൻസിന് കൈമാറിയ രേഖകളുടെ പകർപ്പ് ലൈഫ് മിഷൻ നൽകിയിരുന്നു.
രേഖകളുടെ പകർപ്പിനായി വിവരാവകാശ നിയമപ്രകാരം ട്രഷറിയിൽ പണം അടച്ച ശേഷമാണ് വകുപ്പിൻ്റെ നിലപാട് മാറ്റം. ട്രഷറിയിൽ പണമടച്ച് രസീത് നൽകിയത് കഴിഞ്ഞ മാസം 18നായിരുന്നു വിജിലൻസ് രേഖകൾ കൊണ്ടുപോയതാവട്ടെ കഴിഞ്ഞ മാസം 26നും. അതായത് വിജിലൻസ് പരിശോധന നടന്നത് പണമടച്ച് എട്ട് ദിവസത്തിന് ശേഷം.
രേഖകൾക്ക് അടച്ച പണം തിരികെ നൽകാമെന്നാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിലപാട്. ആശുപത്രി കെട്ടിടത്തിൻ്റെ രേഖകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പിൽ നിന്നും മറുപടിയില്ല. ആശുപത്രി കെട്ടിടത്തിൻ്റെ രേഖകൾ ആരോഗ്യ വകുപ്പ് നൽകുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മറുപടി നൽകിയിരിക്കുന്നത്.