'നാലുമാസമായി, ഒരുരൂപ പോലും നഷ്ടപരിഹാരം കിട്ടിയില്ല'; മരടിലെ കുടിയിറക്കപ്പെട്ട ഫ്ലാറ്റ് ഉടമകള്‍ സമരത്തിറങ്ങുന്നു
കുടിയിറക്കപ്പെടുന്നവർക്ക് 25 ലക്ഷം രൂപ പ്രാഥമിക നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.
കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് ദിവസംമാത്രം ശേഷിക്കെ കുടിയിറക്കപ്പെട്ട ഫ്ലാറ്റ് ഉടമകൾ സർക്കാരിനെതിരെ വീണ്ടും സമരത്തിനിറങ്ങുന്നു. നാല് മാസമായിട്ടും സുപ്രീംകോടതി നിർദ്ദശിച്ച 25 ലക്ഷം രൂപ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. നാല് ഫ്ലാറ്റുകളിലായി 57 കുടുംബങ്ങൾക്ക് ഒരു രൂപപോലും നഷ്ടപരിഹാരമായി കിട്ടിയില്ല. മരടിൽ ജനുവരി 11ന് ആദ്യം നിലപൊത്തുന്ന ഹോളി ഫെയത് ഫ്ലാറ്റിലെ താമസക്കാരായിരുന്നു ഇവർ.
കുടിയിറക്കപ്പെടുന്നവർക്ക് 25 ലക്ഷം രൂപ പ്രാഥമിക നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഇത് ചിലർക്ക് മാത്രമായി ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റി പരിമിതപ്പെടുത്തിയതോടെയാണ് ഒക്ടോബറിൽ എല്ലാവർക്കും 25 ലക്ഷം നൽകണമെന്നും നാല് ആഴ്ചക്കകം നഷ്ടപരിഹാരം കൊടുത്ത് തീർക്കണമെന്നും കോടതി നിർദ്ദശിച്ചത്. പക്ഷെ നാല് മാസമായിട്ടും പലർക്കും ഒരു രൂപപോലും കിട്ടിയില്ല
325 ഫ്ലാറ്റുകളാണ് നാല് പാർപ്പിട സമുച്ഛയത്തിലായി ഉണ്ടായിരുന്നതെങ്കിലും 270 പേർക്കാണ് നഷ്പരിഹാരത്തിന് അർഹതയുള്ളതെന്നാണ് ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളത്. നവംബറില്‍ തന്നെ 25 ലക്ഷം അനുവദിക്കാൻ കമ്മിറ്റി ശുപാർശയും ചെയ്തിരുന്നു. ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തിരി കൊളുത്താൻ കാത്ത് നിൽക്കുന്ന സർക്കാർ കുടിയിറക്കിയവരുടെ നഷ്ടപരിഹാരകാര്യത്തിലും ഇതേ ആത്മാർത്ഥകാണിക്കണമെന്നാണ് കുടുംബങ്ങൾക്ക് പറയാനുള്ളത്.