സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപരിപാലനത്തിൽ കേരളം മാതൃക; സ്മൃതി ഇറാനി
സ്ത്രീകളിലേയും കുട്ടികളിലേയും പോഷക കുറവ് പരിഹരിക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പോഷൺ അഭിയാൻ.
കൊച്ചി: സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപരിപാലനത്തിൽ കേരളത്തിന്റെ പ്രവർത്തനം മാതൃകാപരമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീസുരക്ഷക്കായി സംസ്ഥാനത്തെ 14 ജില്ലകളിലും വൺ സ്റ്റോപ്പ് സെന്ററുകൾ സ്ഥാപിക്കുമെന്നും സ്മൃതി പറഞ്ഞു. സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
സ്ത്രീകളിലേയും കുട്ടികളിലേയും പോഷക കുറവ് പരിഹരിക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പോഷൺ അഭിയാൻ. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക, പൊണ്ണത്തടി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി പദ്ധതിക്കൊപ്പം കൂട്ടിച്ചേര്‍ത്താണ് സംസ്ഥാന സർക്കാർ സമ്പുഷ്ട കേരളം എന്ന വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്താനുളള സോഫ്റ്റ് വെയർ സംവിധാനമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കുന്ന സ്മാര്‍ട്ട് ഫോണിലൂടെയാണ് കാസ് സിസ്റ്റം എന്നറിയപ്പെടുന്ന സോഫ്റ്റ് വെയർ സംവിധാനം പ്രവർതതിക്കുന്നത്. അങ്കണവാടി ജീവനക്കാർക്കുളള സ്മാർട്ട്ഫോൺ വിതരണവും ഐസിഡിഎസ്-സിഎഎസ്. സോഫ്റ്റുവെയര്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. നവജാതശിക്കുക്കളുടെ ഭാരക്കുറവ് ഗൗരവമായി കാണണമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ഗ്രാമത്തിലും മാസത്തിലൊരിക്കലെങ്കിലും ശുചീകരണ-പോഷകാഹാര ദിനം ആചരിക്കണമെന്നും ഇതിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പിന്തുണ വേണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.