Asianet News MalayalamAsianet News Malayalam

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അടിസ്ഥാനപരമായി എല്ലാവരും നല്ലവരാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് ഈ കാലത്തും എനിക്കിഷ്ടം. ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ യാത്രകള്‍ക്ക് പരിമിതികളുണ്ട്, വേവലാതികളുണ്ട്. എന്നിരിക്കിലും അതിനെയൊക്കെ മറികടക്കാനാകുന്നത് മനുഷ്യരിലുള്ള ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ട് മാത്രമാണു..

Yasmin NK column on Sonargalli
Author
New Delhi, First Published Feb 2, 2017, 11:38 AM IST

Yasmin NK column on Sonargalli

 

ഒരാളുടെ ജീവിതം എന്നത് അയാള്‍ ജീവിച്ച വര്‍ഷങ്ങള്‍ മാത്രമല്ല, മറിച്ച് അയാളുടെ ഓര്‍മ്മകളും കൂടിയാണ്
ഗബ്രിയേല്‍ ഗാര്‍സിയ  മാര്‍ക്കേസ്

എത്ര ശരിയാണത്. 
ഒരു കണ്ണാടിയിലെന്നവണ്ണം തെളിഞ്ഞ് വരുന്ന സ്ഥലങ്ങള്‍, ആളുകള്‍, അവരുടെ സന്തോഷം, ചിരി, കണ്ണീര്‍, വേദന . ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവയ്ക്ക് പിന്നിലായി തെളിഞ്ഞ് വരുന്ന സ്വന്തം മുഖം കൂടി. ഓരോ യാത്രയും എന്ത് മാത്രം മാറ്റിക്കളഞ്ഞിരിക്കുന്നു എന്ന്, കണ്ണാടിയില്‍ തെളിയുന്ന തന്നെത്തന്നെ നോക്കി നിന്ന് കണ്ണ് മിഴിക്കുക!

ഈ പ്രപഞ്ചത്തില്‍ താനെന്താണെന്ന അറിവ് അവന്റെ അഹങ്കാരത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ മുന ഒടിച്ച് കളയും.  വേദനയ്ക്കും കണ്ണീരിനുമിടയിലും ചിരിക്കാനും സ്‌നേഹിക്കാനും പ്രണയിക്കാനും കഴിയുന്ന ജീവി മനുഷ്യന്‍ മാത്രമാണെന്ന സത്യം ഓരോ യാത്രയും  ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുന്നു. അടിസ്ഥാനപരമായി എല്ലാവരും നല്ലവരാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് ഈ കാലത്തും എനിക്കിഷ്ടം. ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ യാത്രകള്‍ക്ക് പരിമിതികളുണ്ട്, വേവലാതികളുണ്ട്. എന്നിരിക്കിലും അതിനെയൊക്കെ മറികടക്കാനാകുന്നത് മനുഷ്യരിലുള്ള ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ട് മാത്രമാണു..

ഒരു ദിവസം സ്‌കൂളിലേക്ക് പോയ ആലമിന്റെ മകള്‍ തിരിച്ചു വന്നില്ല. പിറ്റേന്ന് ഹൈവേയില്‍   ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോഡി കിട്ടി.

വിരസമായ ഒരു യാത്രയെ ജീവസ്സുറ്റതാക്കാന്‍ ഒരു നോട്ടമോ ചിരിയോ ഒരു പാട്ടിന്റെ ഈണമോ ധാരാളം. ആ പാട്ടിലേക്കും ചിരിയിലേക്കും കണ്ണു തുറന്നാല്‍ അനുഭവിക്കാനാകുക ഒരു പക്ഷെ മറക്കാനാകാത്ത, മറന്നു കളയാന്‍ നമ്മള്‍ ആഗ്രഹിക്കാത്ത, ഒരു മുഖമായിരിക്കും. അങ്ങനെയൊരു മുഖമാണെനിക്ക് ആലം മുഹമ്മദ്. 

പ്രണയത്തിന്റെ നിതാന്തവിസ്മയസുന്ദര സ്മാരകമായ താജ് മഹല്‍ കണ്ടിറങ്ങിയതായിരുന്നു ഞാന്‍. പാരിസ്ഥിതിക സംരക്ഷണ മേഖല ആയത് കാരണം താജ് മഹലിനും പരിസരത്തും മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ല. ഒന്നുകില്‍ ആഗ്ര കോട്ടക്ക് മുന്നിലൂടെ ബാലൂഗഞ്ചിലേക്ക് നടക്കാം, അല്ലെങ്കില്‍ ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളെ ആശ്രയിക്കാം. കുറച്ച് ദൂരം നടന്നപ്പോള്‍ ഒരു സൈക്കിള്‍ റിക്ഷ കിട്ടി. 

 'പ്യാര്‍..? ഹം ആം ആദ്മി കൊ ക്യാ പ്യാര്‍ ബേട്ടാ.. സിര്‍ഫ് ജീനാ...'

 
കോട്ടക്ക് ചുറ്റുമുള്ള കിടങ്ങിനരികിലൂടെ ബാലൂഗഞ്ചിലെക്ക് അയാള്‍ റിക്ഷ ചവിട്ടി. ഒരു പാട്ടുണ്ടായിരുന്നു അയാളുടെ ചുണ്ടില്‍.

 'മേരേ സപ്‌നോം കീ റാണീ  കബ്. ആവൊഗീ തൂ....' 

'തൂ പ്യാര്‍ കിയാ ഥാ കഭി ഭി..?'

 എന്റെ ചോദ്യം കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു. 

 'പ്യാര്‍..? ഹം ആം ആദ്മി കൊ ക്യാ പ്യാര്‍ ബേട്ടാ.. സിര്‍ഫ് ജീനാ...'

ബാലു ഗഞ്ചില്‍ നിന്നും കിനാരീ ബസാറിലെ വീര്‍പ്പു മുട്ടിക്കുന്ന തിരക്കിലൂടെ നീങ്ങുമ്പോള്‍ ഞങ്ങളിരിരുവരും നിശ്ശബ്ദരായിരുന്നു. എതിരെ വരുന്ന റിക്ഷകള്‍ക്കും ആളുകള്‍ക്കും വഴിയൊഴിഞ്ഞ് ഒരു ചെറിയ ഇടറോഡിലേക്ക് കയറി കുറച്ചകലെ ഒരു ഗലിയുടെ മുന്നില്‍ അയാള്‍ റിക്ഷ നിര്‍ത്തി.

'ആജാ ബേട്ടേ, യേ ഹേ ഹമാരാ സോനാര്‍ ഗല്ലി..'

ആഗ്രയിലെ പ്രധാനപ്പെട്ട ഒരു ഗലിയാണിത്. ഇടുങ്ങിയ തെരുവുകള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, കഷ്ടിച്ച് ഒരു സൈക്കിളിനു കടന്നു പോകാവുന്ന വഴികള്‍, അനേകം കൈവഴികളായി പിരിഞ്ഞിരിക്കുന്നു. മുകളിലേക്ക് നോക്കിയാല്‍ നരച്ച് വിളറിയ ആകാശത്തിന്റെ ഒരു കീറ്, ചുറ്റും ഇരമ്പിയാര്‍ക്കുന്ന ജനങ്ങള്‍. അവിടെ കിട്ടാത്ത സാധനങ്ങളില്ല. വില പേശി വാങ്ങാം എന്ന സൗകര്യം ഉണ്ട്. വഴി തെറ്റിയാല്‍ ചെന്നിറങ്ങുന്നത് അപ്പുറത്തെ നായ്ക്കമണ്ഡി എന്ന തെരുവിലേക്കാവും. അത് കൊണ്ട് വളരെ സൂക്ഷിച്ചേ ഞാന്‍ സോനാര്‍ ഗല്ലിയില്‍ പര്യവേഷണത്തിനു മുതിരാറുള്ളു.

എന്നെ കണ്ടപ്പോള്‍ അവരുടെ കണ്ണുകള്‍ വിടര്‍ന്നു. ഒരു തുള്ളി കണ്ണുനീര്‍ എന്റെ കൈത്തണ്ടയില്‍ വീണു ചിതറി.

ഇതിനകം എന്റെ വഴികാട്ടി, ഗലിയിലേക്ക് ഇറക്കി കെട്ടിയ ഒരു കൊച്ചു വാതില്‍ തള്ളി തുറന്നിരുന്നു. അയാള്‍ക്ക് പിന്നാലെ അകത്ത് കടന്നത് ഒരു ചെറിയ മുറ്റത്തേക്കായിരുന്നു. മുറ്റത്തിന്റെ ഒരു കോണില്‍ കൂട്ടിയ അടുപ്പില്‍ വെച്ച് റോട്ടി ചുടുകയായിരുന്ന പെണ്‍കുട്ടികള്‍ എന്നെ കണ്ട് എണീറ്റ് നിന്ന് ചിരിച്ചു. മുറ്റത്തിട്ട ചാര്‍പായയില്‍ കിടക്കുന്ന സ്ത്രീയെ ആലം താങ്ങി പിടിച്ച് തന്നിലേക്ക് ചേര്‍ത്തിരുത്തി.

'ദവാ ഖായീ തൂനേ..? യേ ദേഖ കോന്‍ ആയീ..? '

എന്നെ കണ്ടപ്പോള്‍ അവരുടെ കണ്ണുകള്‍ വിടര്‍ന്നു. ഒരു തുള്ളി കണ്ണുനീര്‍ എന്റെ കൈത്തണ്ടയില്‍ വീണു ചിതറി. ആലമിന്റെ പോത്തി (പേരക്കുട്ടി) എനിക്ക് ചായ കൊണ്ട് തന്നു. നാളെയെ പറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു അവളുടെ കണ്ണുകളില്‍ നിറയെ.

ആ ഒറ്റമുറി വീട്ടില്‍ ആലമിന്റെ രണ്ടാണ്‍ മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെയായി എട്ടൊമ്പത്  പേര്‍.

തിരിച്ച് സദര്‍ ബസാറിലേക്ക് റിക്ഷ ചവിട്ടുന്നതിനിടയില്‍ ആലം അയാളുടെ കഥ പറഞ്ഞു. 

സമ്പത്തും അധികാരവും കൊണ്ട് മത്ത് പിടിച്ചവര്‍ പാവപ്പെട്ടവരുടെ സ്വപ്നങ്ങള്‍ ചവിട്ടി മെതിക്കുന്നതിനെ പറ്റി, അവര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ കൂടി അര്‍ഹതയില്ലാത്ത തങ്ങളുടെ നിസ്സഹായതയെ പറ്റി. 

തിരിച്ച് സദര്‍ ബസാറിലേക്ക് റിക്ഷ ചവിട്ടുന്നതിനിടയില്‍ ആലം അയാളുടെ കഥ പറഞ്ഞു. 

ആലം ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണു. പഴയ ഡല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റിനു പിന്നിലെ ചേരിയില്‍. അന്നു പ്രധാനമന്ത്രി ഇന്ദിര ആയിരുന്നെങ്കിലും ഡല്‍ഹി ഭരിച്ചിരുന്നത് മകന്‍ സഞ്ജയും കൂട്ടുകാരുമായിരുന്നു. യുവരാജാവിനു പെട്ടെന്നൊരു ദിവസം ഡല്‍ഹിക്ക് ഭംഗി പോരാന്നു തോന്നി. തലസ്ഥാന നഗരിയെ സുന്ദരിയാക്കാനും ചേരികളിങ്ങനെ വളരുന്നത് തടയാനും യുവരാജന്റെ ബുദ്ധിയിലുദിച്ച എളുപ്പ വഴി ചേരികള്‍ ഇടിച്ച് നിരത്തലായിരുന്നു, അന്നത്തെ തുര്‍ക്ക്മാന്‍ ഗേറ്റ് കലാപത്തിലും തുടര്‍ന്നുണ്ടായ വെടിവെപ്പിലും ചിതറി തെറിച്ചത് കുറെയാളുകളുടെ ജീവിതമായിരുന്നു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. 

ആലമിന്റെ ബന്ധുക്കള്‍ പലരും മരിച്ചു. കിടപ്പാടം നഷ്ടപ്പെട്ടു. ആലം ഭാര്യയേയും കൂട്ടി ആഗ്രക്ക് പോന്നു. ആഗ്രയില്‍ ഭാര്യയുടെ ബന്ധുക്കളുണ്ട്. ഏതെങ്കിലും തുകല്‍ ഫാക്ടറിയില്‍ പണിയും കിട്ടും. മുറിവുകളൊക്കെ ഉണങ്ങി ജീവിതം ഒരു വിധം പച്ച പിടിച്ച് വരുന്നതിനിടയിലാണു വീണ്ടും ദുരന്തം ആ കുടുംബത്തെ വേട്ടയാടുന്നത്. ഒരു ദിവസം സ്‌കൂളിലേക്ക് പോയ ആലമിന്റെ മകള്‍ തിരിച്ചു വന്നില്ല. പിറ്റേന്ന് ആഗ്ര ഡല്‍ഹി ഹൈവേയില്‍  നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോഡി കിട്ടി. അതോടെ ആലമിന്റെ ഭാര്യ രോഗിയായി.  ഇപ്പോള്‍ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം പേരക്കുട്ടിയിലാണ്. മകന്റെ മകള്‍. നന്നായി പഠിക്കുമത്രെ. ആലം സൈക്കിള്‍ നിര്‍ത്തി എന്നെ തിരിഞ്ഞ് നോക്കി. 

'നേരത്തെ നീ വന്നു വണ്ടിയില്‍ കയറിയപ്പോള്‍ എന്റെ നസ്രീനാണെന്ന് കരുതിപ്പോയി ഞാന്‍..' 

'നേരത്തെ നീ വന്നു വണ്ടിയില്‍ കയറിയപ്പോള്‍ എന്റെ നസ്രീനാണെന്ന് കരുതിപ്പോയി ഞാന്‍..' 

നിറഞ്ഞ് പോയ കണ്ണുകള്‍ അയാള്‍ കാണാതിരിക്കാന്‍ വേണ്ടി ഞാന്‍ മുഖം തിരിച്ച് കളഞ്ഞു. 

സദര്‍ ബസാറില്‍ എന്നെയിറക്കി തിരിച്ച് പോകുമ്പോള്‍ ഞാന്‍ നീട്ടിയ കാശയാള്‍ വാങ്ങിയില്ല. 'ജീത്തേ രഹോ ബേട്ടേ.. ഖുദാ ഹാഫിസ്.'
 
അയാള്‍ പതുക്കെ സൈക്കിള്‍ ചവിട്ടി നീങ്ങി. ഒരു പാട്ടുണ്ടായിരുന്നു അയാളുടെ ചുണ്ടിലപ്പോഴും

'ആവാരാഹും.., യേ ഗര്‍ദിഷ് മേ ഹും ആസ് മാന്‍ കാ താരാ ഹും
ആവാരാഹും..'.....

ആ പാട്ടിന്റെ വരികളില്‍ മുഴുകി ഞാനാ ചൗരായയില്‍ (നാല്‍കവല) തറഞ്ഞു നിന്നു. 

 

പെണ്‍ യാത്രകള്‍:
യാത്രയുടെ ജിന്നുകള്‍!

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

Follow Us:
Download App:
  • android
  • ios