ആറ് വർഷം മുമ്പ് വിവാദമായി, മുടങ്ങി; വീണ്ടും വൻകിട ബിസിനസ് ഗ്രൂപ്പിന് വൻ തുക വായ്‌പ നൽകാൻ എസ്ബിഐ
നേരത്തെ 2014 ൽ അദാനിക്ക് ഒരു ബില്യൺ ഡോളർ വായ്പ നൽകാൻ എസ് ബി ഐ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് വലിയ രാഷ്ട്രീയ വിവാദമായതോടെ അവസാന ഘട്ടത്തിൽ വായ്പ നൽകേണ്ടെന്ന് എസ് ബി ഐ തീരുമാനിച്ചു.
മുംബൈ: ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഖനന കമ്പനിക്ക് അയ്യായിരം കോടി രൂപ വായ്പ നൽകാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബ്രവുസ് മൈനിങ് ആന്റ് റിസോർസസ് എന്നാണ് ഈ കമ്പനിയുടെ പേര്. റിപ്പോർട്ടുകൾ പ്രകാരം എസ് ബി ഐയും അദാനി ഗ്രൂപ്പും തമ്മിൽ വായ്പ ഇടപാട് അന്തിമ ഘട്ടത്തിലാണ്.
നേരത്തെ 2014 ൽ അദാനിക്ക് ഒരു ബില്യൺ ഡോളർ വായ്പ നൽകാൻ എസ് ബി ഐ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് വലിയ രാഷ്ട്രീയ വിവാദമായതോടെ അവസാന ഘട്ടത്തിൽ വായ്പ നൽകേണ്ടെന്ന് എസ് ബി ഐ തീരുമാനിച്ചു. പ്രതിപക്ഷം വായ്പ കരാറിനെതിരെ രംഗത്ത് വന്നിരുന്നു.
നേരത്തെ സിറ്റി ബാങ്ക്, ഡോഷെ ബാങ്ക്, റോയൽ ബാങ്ക് ഓഫ് സ്കോട്‌ലന്റ്, എച്ച് എസ് ബി സി, ബാർക്ലെയ്‌സ് എന്നിവർ അദാനിക്ക് വായ്പ കൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഓസ്ട്രേലിയയിൽ കൽക്കരി ഖനനം താഴേക്കാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
നവംബർ 11 ന്റെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിന്റെ ആകെ കട ബാധ്യത 30 ബില്യൺ ഡോളറാണ്. ഇതിൽ 22.3 ബില്യൺ ഡോളർ വായ്പയും 7.8 ബില്യൺ ഡോളർ ബോണ്ടുകളുമാണ്. ഉയർന്ന ബാധ്യത ഇന്ത്യയിലെ വൻകിട കമ്പനികളെ അപേക്ഷിച്ച് പുതിയ കാര്യമല്ല. എന്നാൽ അദാനി ഗ്രൂപ്പിന്റെ അതിവേഗത്തിലുള്ള ബിസിനസ് വികാസത്തെ പലരും സംശയത്തോടെയാണ് കാണുന്നത്.