അഞ്ച് വർഷത്തിനിടെ അദാനിയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ മരിച്ചത് 1,000ലേറെ കുട്ടികൾ; ഗുജറാത്ത് സർക്കാർ
റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1,018 ശിശു മരണങ്ങളാണ് ആശുപത്രിയിൽ നടന്നിട്ടുള്ളത്.
ഗാന്ധിനഗർ: ഗുജറാത്തിൽ അദാനി ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 1,000ത്തിൽ അധികം കുഞ്ഞുങ്ങൾ മരണപ്പെട്ടതായി ഗുജറാത്ത് സർക്കാർ. അദാനി ഫൗണ്ടേഷന്റെ കച്ച് ജില്ലയിലുള്ള ജി കെ ആശുപത്രിയിലെ കുഞ്ഞുങ്ങളാണ് മരണപ്പെട്ടതായി ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്.
നിയമസഭയിലെ ചോദ്യോത്തര വേളയിൽ കോൺഗ്രസിന്റെ സന്തോക്ബെൻ അരേതിയയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിതിൻ പട്ടേൽ. റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1,018 ശിശു മരണങ്ങളാണ് ആശുപത്രിയിൽ നടന്നിട്ടുള്ളത്.
ഇതേപറ്റി അന്വേഷിക്കാൻ കഴിഞ്ഞ മെയിൽ ഒരു കമ്മറ്റി സർക്കാർ രൂപീകരിച്ചിരുന്നതായും സഭയിൽ മന്ത്രി പറഞ്ഞു. 2014-15 വർഷം 188 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. 2015-16ൽ 187 ഉം, 2016-17ൽ 208, 2017-18ൽ 276, 2018-19ൽ 159 കുഞ്ഞുങ്ങളുമാണ് മരണപ്പെട്ടിരിക്കുന്നത്.
വിവിധ കാരണങ്ങൾ കൊണ്ടാണ് കുഞ്ഞുങ്ങൾ മരിക്കാനിടയായതെന്ന് കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നതായി പട്ടേൽ പറഞ്ഞു. എന്നാൽ ആശുപത്രിയുടെ ചികിത്സാ രീതികളിൽ തെറ്റായ ഒന്നും തന്നെ കണ്ടെത്താൻ കമ്മിറ്റിക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.