തുഗ്ലക്ക് കാലത്തെ ശവകുടീരം ശിവക്ഷേത്രമാക്കി ബിജെപി; അംഗീകരിക്കില്ലെന്ന് പുരാവസ്തു വകുപ്പ്
- കേന്ദ്രസര്‍ക്കാരിന്റെ പൈതൃക പട്ടികയിലുള്ള സഫ്ദര്‍ജംഗ് ഹുമയന്‍പുരിലെ തുഗ്ലക്ക് കാലത്തെ ശവകുടീരമാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. പുരാവസ്ഥു വകുപ്പിന്റെ രേഖകളില്‍ എഡി 1320-ലുള്ള ശവകുടീരമാണിത്.
ദില്ലി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്മാരകം പ്രദേശിക ബിജെപി പ്രവര്‍ത്തകര്‍ ക്ഷേത്രമാക്കി മാറ്റി. നിയമവിരുദ്ധ നീക്കം അംഗീകരിക്കില്ലെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. എന്നാല്‍ അധികൃതരെ സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ബിജെപി പ്രവര്‍ത്തരുടെ നിലപാട്.
1971 -ല്‍ തന്നെ ഇവിടം ശിവക്ഷേത്രമായി പ്രവര്‍ത്തനം തുടങ്ങിയതിന്റെ തെളിവുകളുണ്ട്. ശിലാഫലകത്തിലും ഇക്കാര്യം വ്യക്തമാണെന്ന് ബിജെപി പ്രവര്‍ത്തകന്‍ ശൈലേന്ദ്ര ഗുപ്ത പറഞ്ഞു. എന്നാല്‍ ശിലാഫലകങ്ങള്‍ കണ്ടെത്തി എന്നത് പുതിയ കാര്യമാണ്. എന്നു വച്ച് ക്ഷേത്രമായിരുന്നവെന്ന് അര്‍ഥമില്ലെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥന്‍ അജയ് കുമാര്‍ പറഞ്ഞു. എന്നാല്‍ രണ്ട് മാസം മുമ്പാണ് പുതിയ പെയിന്റ് അടിച്ച് പുതുക്കുന്നത്. ഫെബ്രുവരി മാര്‍ച്ച് മാസത്തിലായിരുന്നു എന്നാണ് ഓര്‍മ്മ അതിന് ശേഷമാണ് ഇവിടെ ഇങ്ങനെയൊക്കെ തുടങ്ങിയത് എന്നായിരുന്നു പ്രദേശവാസിയായ യശോദയുടെ മറുപടി.
കേന്ദ്രസര്‍ക്കാരിന്റെ പൈതൃക പട്ടികയിലുള്ള സഫ്ദര്‍ജംഗ് ഹുമയന്‍പുരിലെ തുഗ്ലക്ക് കാലത്തെ ശവകുടീരമാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. പുരാവസ്ഥു വകുപ്പിന്റെ രേഖകളില്‍ എഡി 1320-ലുള്ള ശവകുടീരമാണിത്. എന്നാല്‍ തുഗ്ലക്ക് കാലത്തെ സ്മാരകം അല്ലെന്നും നൂറ്റാണ്ടുകള്‍ മുമ്പേ ക്ഷേത്രം ആയിരുന്നെന്നും അവകാശപ്പെട്ട് മുന്‍ ബിജെപി കൗണ്‍സിലകര്‍ ഷെലേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ സ്മാരകം പുനര്‍നിര്‍മ്മിച്ചു. രണ്ട് മാസം മുമ്പ് ശവകുടീരത്തിന് പുതിയ പെയിന്റ് അടിച്ച് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങുകയായിരുന്നു.
എന്നാല്‍ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ ക്ഷേത്രമല്ലെന്ന് ഉറപ്പിക്കുന്ന പുരാവസ്തു വകുപ്പ് തുടര്‍നടപടിക്കുള്ള നീക്കത്തിലാണ്. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ എത്തുന്ന അധികൃതരെ പ്രദേശത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിജെപി. ദില്ലി സര്‍ക്കാരിന്റെ കീഴില്‍ വരുന്ന സ്മാരകത്തിന്റെ പുനരുദ്ധാരണത്തിനായി പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയപ്പോഴും ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേരത്തെ തടഞ്ഞിരുന്നു. രണ്ട് മാസം കൊണ്ട് പൈതൃക ഇടം ക്ഷേത്രമായി മാറിയ അമ്പരപ്പിലാണ് നാട്ടുകാരും.