ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്ന് കെ എം മാണി
ശബരിമലയിലെ ദേവതാസങ്കല്‍പവും വ്യത്യസ്തമാണ്. ഒരു കാനന ക്ഷേത്രത്തിന്റെ പരിമിതികൾ കൂടി കണക്കിലെടുത്താണ് ശബരിമലയിലെ അനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് മാണി
കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി. സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ശബരിമല ക്ഷേത്രവും ആചാരങ്ങളും. നൂറ്റാണ്ടുകളായി വിശ്വാസികൾ കാത്തു സൂക്ഷിച്ച് പോന്ന ആചാരാനുഷ്ടാനങ്ങൾ പരിഷ്ക്കരിക്കുമ്പോൾ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കപ്പെടണമെന്നും മാണി പറഞ്ഞു.
ശബരിമലയിലെ ദേവതാസങ്കല്‍പവും വ്യത്യസ്തമാണ്. ഒരു കാനന ക്ഷേത്രത്തിന്റെ പരിമിതികൾ കൂടി കണക്കിലെടുത്താണ് ശബരിമലയിലെ അനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സുപ്രീം കോടതി വിധി അംഗീകരിക്കുമ്പോഴും ജനാധിപത്യ സർക്കാർ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും മാണി പറഞ്ഞു
ഏതൊരു മത വിഭാഗത്തിന്റെയും ആചാരങ്ങളിൽ മാറ്റം വരുത്തുമ്പോൾ അവരുമായി അഭിപ്രായ സമവായത്തിലെത്തണം. വിധി നടപ്പാക്കുമ്പോൾ പ്രസ്തുത പ്രദേശത്ത് ഉണ്ടാകാവുന്ന സാമൂഹിക പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി എടുക്കണം. കൂടുതൽ വനഭൂമി ലഭിക്കാൻ അനുകൂല സാഹചര്യം നിലവിലില്ല. അതിന് അനുസൃതമായ സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കണമെന്ന് കെ.എം മാണി ആവശ്യപ്പെട്ടു.