കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിൽ; ഡിഎംകെയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി.
ചെന്നൈ: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. തീരദേശസംരക്ഷണനിയമവും പ്രോട്ടോക്കോൾ പ്രശ്നവും ഉയർത്തി തമിഴ്നാട് സർക്കാർ ഉന്നയിച്ച എതിർപ്പുകൾ തള്ളിയാണ്കോടതിയുടെ നിർണായക തീരുമാനം.
അണ്ണാ സമാധിക്ക് സമീപം കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കും. വൈകീട്ട് 4 മണിക്ക് സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈ രാജാജി ഹാളിലെത്തി കരുണാനിധിക്ക് അന്തിമോപചാരം അർപ്പിച്ചു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തുടങ്ങിയർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുലർച്ചെ 6 മണിയോടെ രാജാജി ഹാളിൽ പൊതുദർശനത്തിനെത്തിച്ച കരുണാനിധിയുടെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ നിരവധി പേർ എത്തി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി,ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, സിപിഎം നേതാവ് പ്രകാശ് കാരാട്ട്, സിനിമാ താരങ്ങളായ രജനീകാന്ത്, അജിത്ത്, ശാലിനി, സൂര്യ, പ്രഭു തുടങ്ങിയവർ രാജാജി ഹാളിലെത്തി.