മുംബൈയിൽ മൂന്നുനിലയുള്ള കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് മരണം; എട്ട് പേര്‍ക്ക് പരിക്ക്
മുംബൈയിൽ മൂന്നുനിലയുള്ള കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുംബൈ: മുംബൈയിൽ നിര്‍മാണത്തിലിരുന്ന മൂന്നുനിലയുള്ള കെട്ടിടം തകര്‍ന്ന് മൂന്ന് പേർ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ 9.30 ഓടെയാണ് ഗോരേഗാവിലെ മോത്തിലാൽ നഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണത്. മഹാരാഷ്ട്ര ഹൗസിംഗ് ആന്‍റ് ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റിയുടെ കെട്ടിടമാണിത്. ഞായറാഴ്ച അവധി ദിവസം നടന്ന അപകടമായതിനാൽ വലിയ ദുരന്തം ഒഴിവായി. കെട്ടിട നിർമ്മാണ തൊഴിലാളികൾ അധികവും ഇന്ന് അവധിയായിരുന്നു. തൊഴിലാളികളായ ഒൻപതുപേരായിരുന്നു കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടന്നിരുന്നത് എന്നാണ് പുറത്തുവന്ന റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാൻ ഫയർഫോഴ്സും പൊലീസും നന്നെ പാടുപെട്ടു.
ശരവൺ കുമാർ എന്ന 27 കാരന്‍ കെട്ടിടത്തിൽനിന്ന് പുറത്തെടുക്കും മുൻപേ തന്നെ മരിച്ചിരുന്നു. മറ്റ് രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. എന്‍ഡിആര്‍എഫും അഗ്നിശമന സേനയുടെ മൂന്ന് യൂനിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കെട്ടിടം തകർന്ന സംഭവത്തിൽ ഗോരേഗാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടം തകർന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.