Asianet News MalayalamAsianet News Malayalam

'ഭാവിയുടെ സാങ്കേതികമേഖല, വന്‍ തൊഴിലവസരങ്ങള്‍'; എവിജിസി-എക്‌സ്ആര്‍ മേഖലയ്ക്കായി സമഗ്ര നയം പുറത്തിറക്കി സർക്കാർ

രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി രാജീവ്.

kerala cabinet approves AVGC-XR policy says p rajeev
Author
First Published Mar 14, 2024, 6:42 PM IST

തിരുവനന്തപുരം: സാങ്കേതികവിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ എവിജിസി-എക്‌സ്ആര്‍ മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളമെന്ന് മന്ത്രി പി രാജീവ്. 2029 ഓടെ എവിജിസി-എക്‌സ്ആര്‍ മേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ സമഗ്രമായ ഇടപെടലുകള്‍ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി രാജീവ് അറിയിച്ചു. 

പി രാജീവിന്റെ കുറിപ്പ്: ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിംഗ്, കോമിക്‌സ് - എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലയ്ക്കായി സമഗ്ര നയം പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാങ്കേതികവിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ എവിജിസി-എക്‌സ്ആര്‍ മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളം. 2029 ഓടെ എവിജിസി-എക്‌സ്ആര്‍ മേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ സമഗ്രമായ ഇടപെടലുകള്‍ വഴി  50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍ ശ്രമിക്കും.

കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍, കെഎസ്‌ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, സി-ഡിറ്റ്, കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍), കേരള ഡെവലപ്മന്റ് ഇനോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസി-എക്‌സ്ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. കെഎസ് യുഎമ്മിന്റെ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്‌സ്ആറും ഉള്‍പ്പെടുത്തി വിപുലീകരിക്കും. 150 എവിജിസി-എക്‌സ്ആര്‍ സ്റ്റാര്‍ട്ട്പ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും. കെ-ഡിസ്‌ക് ആസൂത്രണം ചെയ്ത വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ എവിജിസി-എക്‌സ്ആര്‍ ലാബുകള്‍ നിര്‍മ്മിക്കും. 

ഈ മേഖലയില്‍ തിരുവനന്തപരുത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്‌സ്ആര്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരും. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഇ-സ്‌പോര്‍ട്‌സ്, ഗെയിം രൂപകല്പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ്, വിആര്‍, എആര്‍, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്‌സുകള്‍. ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന നിലയില്‍ പ്രത്യേകമായി ജോലിക്കെടുക്കും. ഈ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് റെക്കഗനിഷന്‍ ഓഫ് പ്രൈയര്‍ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. ഈ രംഗത്ത് പ്രാഗല്‍ഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേര്‍ത്ത് ഇന്നവേഷന്‍ സഹകരണ സംഘങ്ങള്‍ക്ക് രൂപം കൊടുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.


ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം  
 

Follow Us:
Download App:
  • android
  • ios