പതിനാലാം നിയമസഭയിലേക്ക് 8 വനിതാ അംഗങ്ങള്‍; എല്ലാവരും ഇടതുപക്ഷത്ത്

By Web DeskFirst Published May 20, 2016, 4:19 AM IST
Highlights

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ കെകെ ശൈലജക്ക് ഇത് നിയമസഭയിലേക്കുളള മൂന്നാം ഊഴം. 1996ല്‍ കൂത്തുപറമ്പില്‍ നിന്നും 2006ല്‍ പേരാവൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. വനിതാ എംഎല്‍എമാരില്‍ മന്തിസ്ഥാനത്തിന് ഏറ്റവും സാധ്യതയുളള നേതാവാണ് ശൈലജ. 

രാജ്‌മോഹന്‍ ഉണ്ണിത്താനെ മുപ്പതിനായിരത്തിലേറെ വോട്ടിന് തറപറ്റിച്ച കുണ്ടറയുടെ സാരഥി മേഴ്‌സിക്കുട്ടിയമ്മ. സിഐടിയു അഖിലേന്ത്യാ നേതാവായ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയിലേക്കെത്തുന്നത് മൂന്നാംതവണയാണ്. 
കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിളളയെ മലര്‍ത്തിയടിച്ച പാരമ്പര്യമുള്ള ഐഷ പോറ്റിക്ക് ഇത്തവണ മണ്ഡലം നല്‍കിയത്  42632 വോട്ടിന്‍റെ മഹാവിജയം. 

മൂന്നാംതവണ എംഎല്‍എയാകുന്ന ഐഷ പോറ്റിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായുള്ള അനുഭവസമ്പത്തുമുണ്ട്.  മലയോരമേഖലയിലെ കരുത്തുറ്റ സ്ത്രീശബ്ദംഇ എസ് ബിജിമോള്‍. പീരുമേട്ടില്‍ നിന്ന് ബിജിമോള്‍ക്കിത് മൂന്നാമൂഴം. കോണ്‍ഗ്രസിന്‍റെേ സിറിയക് ജോസഫിനെതിരെ ഫോട്ടോഫിനിഷില്‍ 314 വോട്ടിനായിരുന്നു ബിജിമോളുടെ വിജയം. 

കോണ്‍ഗ്രസിന്റെ കെ വി ദാസനെതിരെ 26777 വോട്ടിനാണ് വിജയം കുറിച്ചാണ് നാട്ടിക എംഎല്‍എ ആയ ഗീത ഗോപി നിയമസഭയിലേക്ക് രണ്ടാംതവണയും എത്തുന്നത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലുളള അനുഭവ പരിചയവുമായാണ് വീണ ജോര്‍ജ്ജിന്‍റെ സഭാപ്രവേശനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കലാപങ്ങള്‍ക്കുളള മധുരപ്രതികാരം കൂടിയായി വീണയുടെ വിജയം. 

ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുളള മികച്ച പ്രകടനമാണ് പ്രതിഭ ഹരിക്ക് നിയമസഭ ടിക്കറ്റ് നേടിക്കൊടുത്തത്. തീപാറും പോരാട്ടത്തില്‍ എം ലിജുവിനെ 11, 857 വോട്ടകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രതിഭ  ഹരി പ്രതിഭ തെളിയിച്ചത്. 

വൈക്കത്ത് ഇടതു പാരമ്പര്യം കാത്തു സൂക്ഷിച്ച സി കെ ആശ 24,584 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ വിജയം നേടിയത്. വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയോട് പൊരുതിത്തോറ്റ സിപിഐഎം സ്ഥാനാര്‍ത്ഥി മേരിതോമസിന്‍റെ തോല്‍വിക്കു മുണ്ട് തിളക്കം. 

സിറ്റിംഗ് എംഎല്‍എമാരില്‍ കെ കെ ലതികയും ജമീല പ്രകാശവും തോറ്റു. പികെ ജയലക്ഷ്മിയും ടി എന്‍ സീമയും പത്മജ വേണുഗോപാലും കെ കെ രമയുമാണ് പരാജയപ്പെട്ട വനിതകളില്‍ പ്രമുഖര്‍. ആകെയുളള   109 വനിതകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. എല്‍ഡിഎഫ് 17 പേരെയും യുഡിഎഫ് 9 പേരയും എന്‍ഡിഎ 12 പേരേയുമാണ് രംഗത്തിറക്കിയെങ്കില്‍ ഇതില്‍ മൂന്നിലൊന്ന് പേര്‍ക്കു പോലും വിജയിക്കാനായില്ല. 

click me!