നൂറാം നാള്‍; അടിച്ചമര്‍ത്തലുകള്‍ക്കിടയിലും അണയാതെ കര്‍ഷക പ്രക്ഷോഭം

First Published Mar 6, 2021, 1:01 PM IST

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകരാരംഭിച്ച സമരം ഇന്ന് നൂറ് ദിനം പിന്നിടുകയാണ്. 'ദില്ലി ചലോ' എന്ന പേരില്‍ 2020 നവംബര്‍ 27 നാണ് ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളുമായെത്തിയത്. സമരം തുടങ്ങിയ ആദ്യ ആഴ്ചയില്‍ തന്നെ സമരം എത്ര നീണ്ടാലും വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്ന് സംയുക്ത കര്‍ഷക സമിതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നൂറ് ദിവസങ്ങള്‍ക്കിടെ നിരവധി പ്രശ്നങ്ങള്‍ ദില്ലി അതിര്‍ത്തിയില്‍ ഉണ്ടായെങ്കിലും പിന്‍മാറാന്‍ സംയക്ത കര്‍ഷക സമിതി തയ്യാറായില്ല. സമരം തുടങ്ങി നൂറ് ദിനരാത്രങ്ങള്‍ പിന്നിടുമ്പോഴും ദില്ലി അതിര്‍ത്തികളില്‍ സമരവുമായി  കര്‍ഷകര്‍ തുടരുകയാണ്. പഴയ ആവേശത്തിലും പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന മഹാപഞ്ചായത്തുകള്‍ വിളിച്ച് കൂട്ടിയും സമരമുഖത്ത് സജീവമാണ് സംയുക്ത സമര സമിതി.

സമരത്തിന്‍റെ നൂറാം ദിവസമായ ഇന്ന് ഹൈവേകള്‍ ഉപരോധിക്കാനാണ് സംയുക്ത കര്‍ഷക സമിതിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞതവണത്തെ പോലെ വലിയ ഉപരോധമല്ല ഇത്തവണ നടക്കുക. ഹൈവേയിലെ പ്രധാന സ്ഥലങ്ങള്‍ പകല്‍ 11 മണിമുതല്‍ 4 മണിവരെ ഉപരോധിക്കുക എന്നതാണ് ഇപ്പോള്‍ സംയുക്ത കര്‍ഷക സമിതിയുടെ തീരുമാനം. (കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തയും അറിയാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക)
undefined
ഇതോടൊപ്പം ടോള്‍ പ്ലാസകള്‍ മോചിപ്പിക്കുക എന്നൊരു ആഹ്വാനവും കര്‍ഷക സംഘടനകള്‍ മുന്നോട്ട് വച്ചു. വീണ്ടും സമരം ശക്തിപ്പെടുത്താനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. സിംഗു, ഗാസിപ്പൂര്‍, തിക്രി അതിര്‍ത്തികളില്‍ ഇപ്പോഴും കര്‍ഷകര്‍ ടെന്‍റുകളടിച്ച് കുടുംബസമേതം സമരത്തില്‍ പങ്കെടുക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭത്തെ തീര്‍ത്തും അവഗണിക്കുകയാണ്.
undefined
വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സമരത്തെ പരിഗണിക്കാമെന്നതരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍. പശ്ചിമ ബംഗാള്‍ അടക്കം ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളില്‍ അധികാരത്തിലേറാന്‍ കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ സമരത്തെ തീര്‍ത്തും അവഗണിച്ചേക്കാമെന്ന കണക്കുകൂട്ടലിലാണ് സംയുക്ത കര്‍ഷക സമിതി.
undefined
ഇന്നത്തെ ഹൈവേ ഉപരോധത്തിന് ശേഷം മാര്‍ച്ച് 8 -ാം തിയതി വനിതാ ദിനത്തില്‍ സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള സമര പരിപാടികളും കര്‍ഷകര്‍ ആലോചിക്കുന്നു. അതിനിടെ പഞ്ചാബ് നിയമസഭ ചേര്‍ന്ന് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.
undefined
ഇതിനിടെ, വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെന്നും ബിജെപിയുടെ താര പ്രചാരകനായ പ്രധാനമന്ത്രിയുടെ ചിത്രം കൊവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് എതിരാണെന്നും ആരോപിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊവിഡ് സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാമമന്ത്രിയുടെ ചിത്രം നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
undefined
ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണത്തിന് പകരം വിശദാംശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയത്. താരപ്രചാരകമായ പ്രധാനമന്ത്രിയുടെ ചിത്രം വെബ്സൈറ്റില്‍ നിന്ന് പോലും നീക്കമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
undefined
തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ പ്രചാരണം ഈ മാസം 12 മുതൽ തുടങ്ങാനും കര്‍ഷക സംഘടനകൾ തീരുമാനിച്ചു. നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്. അറുപതുവയസിനും എഴുപതുവയസിനും മുകളിൽ പ്രായമായവര്‍ വരെ സമരത്തിന്‍റെ മുന്‍ പന്തിയിലുണ്ട്.
undefined
ജനുവരി 22നായിരുന്നു കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നരമാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങൾ സമരത്തിനെതിരെ സര്‍ക്കാരിനുള്ള ആയുധവുമാകുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാൻ ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ് കര്‍ഷകരുടെ നീക്കം.
undefined
ജനുവരി 26 റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷം, കര്‍ഷകരുമായി ഇതുവരെയായും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനിടെ ദില്ലിയിലെ കൊടും തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ സമരപന്തലുകളിൽ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.
undefined
നവംബര്‍ 27 നാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകള്‍ ഓടിച്ച് പ്രക്ഷോഭത്തിനെത്തിയത്. ഡിസംബറിലെയും ജനുവരിയിലെയും മരംകോച്ചുന്ന തണുപ്പിൽ നൂറിലധികം കര്‍ഷകര്‍ സമരകേന്ദ്രങ്ങളിൽ മരിച്ചു വീണു.
undefined
ഇതിനിടെ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലെത്തിയതെങ്കില്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന മുന്‍വിധിയോടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അടക്കമുള്ള മന്ത്രി സംഘം ചര്‍ച്ചയ്ക്കെത്തിരുന്നത്.
undefined
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങൾ സമരത്തിന്‍റെ മാറ്റ് കുറച്ചെങ്കിലും ഇപ്പോൾ സമരപന്തലുകൾ പഴയ ആവേശത്തിൽ തന്നെയാണ്. പൊലീസ് നടപടിയും ടൂൾക്കിറ്റ് വിവാദവുമൊന്നും സമരത്തെ ബാധിച്ചിട്ടില്ല. മഹാപഞ്ചായത്തുകൾ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കര്‍ഷകരിപ്പോൾ.
undefined
നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്‍റെ ആവേശം കുറയുന്നില്ല. സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങൾ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നു. 100 ദിവസമായ ഇന്ന് മനേസര്‍ എക്സ്പ്രസ് പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും.
undefined
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് രാഷ്ട്രീയ ശ്രദ്ധ മാറുമ്പോൾ, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ സംസ്ഥാനങ്ങളില്‍ പ്രചരണത്തിനിറങ്ങാനാണ് കര്‍ഷകരുടെ തീരുമാനം.
undefined
undefined
ഇതിനിടെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ ഇനിയും കാണാനില്ലെന്ന് കര്‍ഷക സംഘടനകൾ ആരോപിച്ചു. എന്നാല്‍ ഇവര്‍ കസ്റ്റഡിയിൽ ഇല്ലെന്നാണ് ദില്ലി പൊലീസിന്‍റെ ഭാഷ്യം. എന്നാല്‍ ഈ 14 കര്‍ഷകര്‍ ഇതുവരെ വീടുകളിലും എത്തിയിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നെന്ന് കര്‍ഷക നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
റിപ്പബ്ലിക് ദിനത്തിൽ ലക്ഷത്തിലധികം കര്‍ഷകര്‍ ട്രാക്ടറുകളിലും നടന്നും ദില്ലിക്കുള്ളിലേക്ക് ട്രാക്ടര്‍ റാലി നടത്തിയിരുന്നു. എന്നാല്‍ പഞ്ചാബി നടനും ബിജെപി സഹയാത്രികനുമായിരുന്ന ദീപ് സിദ്ദുവിന്‍റെ പ്രേരണയാല്‍ കുറച്ച് കര്‍ഷകര്‍ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറി കര്‍ഷക പതാക ഉയര്‍ത്തി. ഇത് ഏറെ വിവാദമായിരുന്നു.
undefined
ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ദില്ലി പൊലീസിന്‍റെ കയ്യിലുള്ളത്. ഇതിൽ നൂറിലധികം പേര്‍ ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ ഇന്നും തീഹാര്‍ ജയിലിലാണ്. കാണാതായ കര്‍ഷകരുടെ പേരുകൾ ദില്ലി പൊലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് സംയുക്ത കര്‍ഷക സമിതി അറിയിച്ചു.
undefined
കാണാതായ 14 കര്‍ഷകര്‍ ഇതുവരെയായും വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ല. വ്യത്യസ്ത ഇടങ്ങളിൽ നിന്നുപോയ 14 കര്‍ഷകരുടെ മൊബൈൽ ഫോണുകൾ ഒരുപോലെ പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണെന്ന് കര്‍ഷക നേതാക്കൾ പറഞ്ഞു.
undefined
കാണാതായ 14 പേരും പഞ്ചാബിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ദില്ലി പൊലീസിനെ സമീപിച്ചു. എന്നാല്‍ ഇവരെ കുറിച്ച് ഒരറിവുമില്ലെന്നാണ് ദില്ലി പൊലീസ് ആവര്‍ത്തിക്കുന്നത്.
undefined
ഇതിനിടെ കര്‍ഷക സമരം 100 നാള്‍ പിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടികളും ആദായ നികുതി അന്വേഷണങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന ആരോപണം ശക്തമായി.
undefined
undefined
അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചവരുടെ പിന്നാലെ എൻഫോഴ്സ്മെന്‍റിനെയും ആദായ നികുതി വകുപ്പിനെയും അയച്ച് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
undefined
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കര്‍ഷക പ്രക്ഷോഭത്തില്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തുന്ന രാഹുല്‍ ഗാന്ധി ട്വിറ്റർ സന്ദേശത്തിലും നിലപാട് ആവര്‍ത്തിച്ചു.
undefined
കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച നിരവധി പേര്‍ക്ക് ഇതിനോടകം ഇഡിയും, എന്‍ഐഎ അടക്കമുള്ള ഏജന്‍സികളും നോട്ടീസയച്ചു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശകരായ സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപസി പന്നു എന്നിവരുടെ വീടുകളില്‍ ഐടി റെയ്ഡും നടന്നു.
undefined
undefined
അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ വിരല്‍ തുമ്പില്‍ വച്ച് കളിക്കുകയാണെന്നും, മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലേയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ കേന്ദ്രം രംഗത്തിറക്കിയതിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
undefined
രാഹുല്‍ ഗാന്ധിയുടെ നിലപാട് മറയാക്കിയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്തത്. പ്രസ്താവന സര്‍ക്കാര്‍ ആയുധമാക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ട കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മന്ദഗതിയിലാക്കിയെന്ന് രാഹുല്‍ഗാന്ധി തിരുത്തിയിരുന്നു. ഇപ്പോള്‍ 'കര്‍ഷക പ്രക്ഷോഭ'ത്തെയെന്ന് രാഹുല്‍ ഗാന്ധി പ്രത്യേകം എടുത്ത് പറയുന്നത് മുന്‍ പശ്ചാത്തലം കൂടി പരിഗണിച്ചാണെന്നും സൂചനയുണ്ട്.
undefined
undefined
click me!