ലഡാക്ക് - ശ്രീനഗര്‍; സമുദ്രനിരപ്പില്‍ നിന്ന് പതിനൊന്നായിരം അടി മുകളിൽ ഒരു തുരങ്കം !

First Published Oct 2, 2021, 3:31 PM IST

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ജമ്മുകശ്മീര്‍. ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ അതിദുര്‍ഘടമാണ് ഈ പ്രദേശത്തെ പല വഴികളും. പോരാത്തതിന് മഞ്ഞ് കാലത്ത് റോഡ് മുഴുവന്‍ മഞ്ഞിനടിയില്‍ ആകുന്നതിനാല്‍ പല പ്രദേശങ്ങളും മഞ്ഞ് കാലത്ത് ഒറ്റപ്പെട്ട് പോകുന്നതും പതിവാണ്. ഇതിനെല്ലാം പരിഹാരമായിട്ടാണ് സമുദ്രനിരപ്പില്‍ നിന്ന് പതിനൊന്നായിരും അടി ഉയരത്തില്‍ ഒരു തുരങ്കം നിര്‍മ്മിക്കാന്‍ രാജ്യം തയ്യാറായത്. സോജുലാ പാസ് തുരങ്കം പൂര്‍ത്തിയായാല്‍ ഏത് കാലത്തും സൌകര്യപ്രദമായി ലഡാക്കില്‍ നിന്ന് ശ്രീനഗറിലേക്ക് പോകാം. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍. 

4,600 കോടി രൂപയാണ് സോജില തുരങ്കത്തിൻറെ നിർമ്മാണ ചിലവ്. ശ്രീനഗറിലെ ബാൽത്തലിൽ നിന്ന് മിനാമാർഗിലേക്കുള്ള ദുരം നിലവിൽ 40 കിമി ആണ്. സോജില തുരങ്കത്തിലൂടെ യാത്ര ചെയ്താൽ ഇത് 13 കിമീ ചുരുങ്ങും.

ലഡാക്ക് - കാർഗിൽ ജില്ലയിലെ സെട് മോഗിനും ഡ്രാസ് ടൗണിനും ഇടയിൽ ഹിമാലയത്തിലെ സോജി ലാ ചുരത്തിന് കീഴിലുള്ള 14.2 കിലോമീറ്റർ നീളമുള്ള റോഡ് തുരങ്കമാണ് സോജി ലാ ടണൽ. ഈ ടണലിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. 

ശ്രീനഗറിലേക്കുള്ള സോജി ലാ തുരങ്കത്തിന് 22 കിലോമീറ്റർ മുമ്പുള്ള 6.5 കിലോമീറ്റർ നീളമുള്ള Z-Morh ടണലിനൊപ്പം തുരങ്കവും നിര്‍മ്മാണ ഘട്ടത്തിലാണ്. ഇരുതുരങ്കങ്ങളും ശ്രീനഗറിനും കാർഗിലിനും ഇടയിൽ വര്‍ഷം മുഴുവനും ഗതാഗതയോഗ്യമായിരിക്കും. 

വര്‍ഷത്തില്‍ ആറ് മാസത്തോളെ അതിശൈത്യത്തില്‍ കഴിയുന്ന പ്രദേശത്ത് യാത്ര സൌകര്യങ്ങള്‍ പരിമിതപ്പെടുമായിരുന്നു. ആറ് മാസത്തോളം ഗതാഗതം ദുര്‍ഘടമാകുന്നത്  ഈ പ്രദേശത്തിന്‍റെ വികസനമുരടിപ്പിന് കാരണമായിരുന്നു. 

ദീർഘകാലത്തെ തടസ്സങ്ങളും വെല്ലുവിളികളും മറികടന്നാണ് ഇപ്പോൾ രണ്ട് തുരങ്കങ്ങളുടെയും പണി തുടങ്ങിയത്. ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസിന്‍റെ 14 കിമീ നീളമുള്ള തുരങ്ക നിർമ്മാണത്തിനാണ് ഇപ്പോള്‍ തുടക്കമായത്.

പാത യാഥാർത്ഥ്യമായാൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കമാകും സോജിലയിലേതെന്ന് കണക്കാക്കപ്പെടുന്നു.  ഇരട്ട ട്യൂബുള്ള രണ്ട് തുരങ്കങ്ങളും, 5 പാലങ്ങളും തുരങ്കത്തോടനുബന്ധിച്ചുണ്ടാകും. 

സെട് മോഗ്, സോജില എന്നീ രണ്ട് തുരങ്കങ്ങളുടെ നിർമ്മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സെട് മോഗിൽ നിന്ന് സോജിലയിലേക്കുള്ള പാത വികസിപ്പിക്കുന്ന ജോലികളും നടക്കുന്നുണ്ട്. 

സോജില്ല പാസിൽ നിർമ്മാണം തുടങ്ങിയ തുരങ്കം അതിർത്തി പ്രദേശങ്ങളിലേക്കുള്ള സൈനിക നീക്കങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണ് കേന്ദ്രത്തിൻറെ പ്രതീക്ഷ. 

പദ്ധതി യാഥാർത്ഥ്യമായാൽ ശ്രീനഗറിൻറെ മൊത്തത്തിലുള്ള വികസനത്തിനും തുരങ്കപാത കാരണമാകുമെന്ന് കേന്ദ്രം അവകാശപ്പെട്ടു.

ശ്രീനഗർ, ദ്രാസ്, കാർഗിൽ മേഖലകളെ ലെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ഹൈവേ സൈനിക നീക്കങ്ങൾക്കും രാജ്യ സുരക്ഷ്ക്കും ഏറെ നിർണായകമാണ്. 

ചുരം കടക്കാൻ 3 മണിക്കൂറിലധികം സമയമെടുക്കുമെങ്കിലും തുരങ്കം ഈ സമയം കുറയ്ക്കാന്‍ സഹായിക്കും. ഈ തുരങ്കം സൈന്യത്തിന്‍റെ കശ്മീരിലെ തന്ത്രപരമായ ആവശ്യമാണ്. പ്രത്യേകിച്ച് ചൈനയുടെ സില്‍ക്ക് റൂട്ട് നിര്‍മ്മാണം നടക്കുമ്പോള്‍.

മാത്രമല്ല, സോജിലാ പാസ് നിയന്ത്രണരേഖയ്ക്ക് (LOC) അടുത്താണ്. അതുകൊണ്ട് തന്നെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ പെട്ടെന്ന് വിന്യസിക്കാന്‍ ഈ തുരങ്കപാത വഴി സാധിക്കുന്നു. 

1948 വിഭജനകാലത്ത് ഓപ്പറേഷൻ ബൈസൺ എന്ന് പേരിട്ട നീക്കത്തിലൂടെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഏറ്റടുത്തതാണ്  സോജി ലാ പാസ്. 2018 മെയിലാണ് തുരങ്ക നിര്‍മ്മാണം ആരംഭിച്ചത്. 

ഇപിസി മോഡിലാണ് (എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം) തുരങ്ക നിർമ്മാണം. കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാണത്തിനാവശ്യമായ പണം നല്‍കും. നിർവഹണ ഏജൻസി നിർമാണം നടത്തുകയും പിന്നീട് പദ്ധതി സർക്കാരിന് കൈമാറുകയും ചെയ്യുകയും ചെയ്യുന്ന പദ്ധതിയാണ് ഇപിസി.

2015 മുതല്‍ തുരങ്ക നിര്‍മ്മാണത്തിന് ടെന്‍റര്‍ വിളിച്ചിരുന്നെങ്കിലും നിര്‍മ്മാണത്തിനായി ആരും മുന്നോട്ട് വന്നില്ല. ഇതേ തുടര്‍ന്ന് പദ്ധതി നടക്കാതെ പോയതായിരുന്നു. 

അതിനിടെ നൂറിലേറെ ചൈനീസ്​ പട്ടാളക്കാർ അതിർത്തി കടന്ന്​ ഇന്ത്യയിൽ പ്രവേശിച്ചതായി 'ഇകണോമിക്​സ്​ ടൈംസ്​' റിപ്പോർട്ട്​ ചെയ്​തു. ചൈനയുടെ പീപ്പിൾസ്​ ലിബറേഷൻ ആർമിയാണ്​ തുൻജുൻ ല പാസ്​ വഴി അഞ്ച് കിലോമീറ്റർ ദൂരം അകത്തേക്ക്​ കടന്നതെന്നാണ് റിപ്പോര്‍ട്ട്.

ബരഹോട്ടി മേഖലയി​ല്‍ ഇന്ത്യയുടെ ഭൂമിയിലുള്ള പാലമുൾപ്പെടെയുള്ള പല നിര്‍മ്മാണങ്ങളും ചൈനീസ് പീപ്പിള്‍സ് ആര്‍മി കെടുവരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈനീസ് പട്ടാളം കുതിരപ്പുറത്തേറിയാണ്​ ഇന്ത്യയിലേക്ക് കടന്നതെന്നും സൈനീകരോടൊപ്പം 55 കുതിരകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പാലമുള്‍പ്പെടെയുള്ളവ നശിപ്പിച്ച ശേഷം സംഘം പിന്നീട്​ മടങ്ങിപ്പോയി.

പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ചാണ് വിവരം പുറത്തറിഞ്ഞത്. ഇതേ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യൻ സേനയുടെയും ഇൻഡോ-ടിബറ്റർ അതിർത്തി പൊലീസി​ന്‍റെയും സംഘത്തെ അയച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017 ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ദോക്​ലാം സംഘർഷത്തിന്‍റെ സമയത്തും ചൈനീസ്​ പീപ്പിള്‍സ് ആര്‍മി, ബരഹോട്ടി അതിർത്തി കടന്ന് ഇന്ത്യയുടെ ഭൂപ്രദേശത്തേക്ക് കടന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!