കൊവിഡ് 19; സമ്പര്‍ക്ക വ്യാപന ഭീതിയില്‍ കേരളം

First Published Jul 19, 2020, 11:27 AM IST

ആദ്യ ലോക്ഡൗണ്‍ സമയത്ത് തന്നെ ഏറെ മുന്‍കരുതലുകളോടെയായിരുന്നു കേരളം മഹാമാരിയെ നേരിട്ടുകൊണ്ടിരുന്നത്.  മാര്‍ച്ച് അവസാനം ലോക്ഡണ്‍ പ്രഖ്യാപിക്കുന്നതിന് വളരെ മുന്നേ കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും കഴിഞ്ഞ മാസം അവസാനം വരെ ഏറെ മികച്ച രീതിയില്‍ തന്നെ സംസ്ഥാനത്തെ രോഗവ്യാപനത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ആദ്യമായി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പൂന്തുറയ്ക്ക് പുറമേ മറ്റ് സ്ഥലങ്ങളില്‍ കൂടി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കൊവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടത്തില്‍ ലോകപ്രശംസ നേടിയ കേരള മോഡലിന് മങ്ങലേല്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാകുമെന്ന പ്രവചനം ശരിവച്ച് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍, മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ കൂടിയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പൂന്തുറയില്‍ നിന്നും റഹീം പകര്‍ത്തിയ ചിത്രങ്ങള്‍.
 

കേരളത്തിലെ കൊവിഡ് വ്യാപനം സംബന്ധിച്ച യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു. കേരളത്തില്‍ 80 ലക്ഷം പേര്‍ക്ക് വരെ കൊവിഡ് ബാധിക്കാം എന്നായിരുന്നു ആ റിപ്പോര്‍ട്ട്.
undefined
ഇത് നിഷേധിച്ച സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പക്ഷേ, മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അപകട സാധ്യത അക്കമിട്ട് നിരത്തി. രോഗികളുടെ എണ്ണം ലക്ഷങ്ങളിലേക്ക് കടന്നേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ കമ്പനിയെ ഏല്‍പ്പിച്ചതിന് കാരണമായി സര്‍ക്കാര്‍ അവതരിപ്പിച്ചതും ഇതേ കണക്കുകളായിരുന്നു.
undefined
സംസ്ഥാനത്തെ നാലിലൊന്ന് ജനസംഖ്യയെയും കൊവിഡ് പിടികൂടിയേക്കാം എന്ന് കണക്കുകള്‍ അടിസ്ഥാനമാക്കിയുളള ഒരുക്കങ്ങളാണ് മാസങ്ങളായി നടന്നുവന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കിടത്തിച്ചികില്‍സ നല്‍കാന്‍ റെഡിയെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനവും ഇതേ ഘട്ടത്തില്‍ വന്നു.
undefined
എന്നാല്‍ യഥാര്‍ത്ഥ വെല്ലുവിളി മുന്നില്‍ വന്നപ്പോള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ താല്‍ക്കാലിക ചികില്‍സാ കേന്ദ്രങ്ങളൊരുക്കാനുളള നെട്ടോട്ടത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും.
undefined
പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധര്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രവാസികളിലായിരുന്നു ഏറെയും കേന്ദ്രീകരിച്ചത്. ഇതിനിടെ സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നത് കണ്ടെത്താന്‍ കഴിഞ്ഞില്ല. ലക്ഷണമില്ലാത്തവരെയും പരിശോധിക്കണമെന്ന ഐസിഎംആര്‍ നിര്‍ദേശവും നടപ്പായില്ല.
undefined
അതിനിടെ പൂന്തുറയില്‍ സമൂഹവ്യാപനം ഉണ്ടായപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാതെ ആന്‍റിജന്‍ ടെസ്റ്റ് നടത്തി ആളുകളെ കൂട്ടത്തോടെ ദൂരെയുള്ള ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാതെ ആളുകളെ മാറ്റിയത് തീരദേശമേഖലയില്‍ ഭീതി പരത്തി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൂന്തുറ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
undefined
തുടര്‍ന്ന് പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ പൂന്തുറയിലെ ജനങ്ങളിലെ ആശങ്കയകറ്റി. എന്നാല്‍, തീരദേശമേഖലകളില്‍ വ്യാപക പരിശോധന നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പിന്നെയും നീണ്ടു പോയി. അതിനിടെ പൂന്തുറയുടെ അയല്‍ ഗ്രാമങ്ങളിലും രോഗവ്യാപനം സ്ഥിരീകരിച്ചു.
undefined
തുടര്‍ന്ന് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. അഞ്ച്തെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള തിരുവനന്തപുരത്തിന്‍റെ ഏതാണ്ട് 70 കിലോമീറ്റര്‍ തീരദേശ മേഖല മുഴുവനായും മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ ആരെയും അനുവദിക്കില്ല.
undefined
ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്‍റെ നേതൃത്വത്തില്‍ നല്‍കും.
undefined
പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
undefined
തീരുവനന്തപുരം ജില്ലയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച ശേഷമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 250 കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
undefined
ആദ്യം 1000 കിടക്കകളെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ 250 കിടക്കകള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
undefined
രോഗവ്യാപനം ശക്തമാകുന്നതിന് അനുസരിച്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കുന്നതില്‍ കാലതാമസമുണ്ടായതായും ആരോപണമുയരുന്നു. സ്വകാര്യ ആശുപത്രികളെ കൊവിഡ് പ്രതിരോധവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ബാക്കിയാണ്.
undefined
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളാണ് താഴെ തട്ടില്‍ കൊവിഡ് പ്രതിരോധത്തിനായി ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം പ്രശ്‌നമാണ്. ഏറ്റവുമടുത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളെ ബന്ധിപ്പിക്കാനാണ് തീരുമാനമെങ്കിലും രോഗപ്പകര്‍ച്ചയുടെ വേഗത്തിനൊപ്പം ഇവ സജ്ജമാകുമോയെന്ന ചോദ്യം ബാക്കിയാകുന്നു. ചുരുക്കത്തില്‍ രോഗവ്യാപനം മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ നീങ്ങുമ്പോള്‍ ഇതേ പ്രതിസന്ധികളാണ് കേരളത്തിന് മുന്നിലുമുള്ളത്.
undefined
കഴിഞ്ഞ അഞ്ച് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികളാണെന്നത് ഏറെ ഭീതി സൃഷ്ടിക്കുന്നു. പത്ത് ശതമാനത്തിലേക്ക് ഒതുക്കാൻ ആരോഗ്യ വകുപ്പ് തീവ്ര ശ്രമം നടത്തിയ സമ്പർക്ക വ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ 60 ശതമാനവും കടന്ന് കുതിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 4709 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
undefined
സമ്പർക്ക വ്യാപനം 60 ശതമാനത്തിലേക്കാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജൂലൈ പത്തിന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ സമ്പർക്ക രോഗികൾ 49 ശതമാനമായിരുന്നു. അതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ സമ്പർക്കം വഴി രോഗം വന്നവരുടെ ശതമാനം അന്ന് 20.64 ലേക്ക് ഉയർന്നു..
undefined
ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച 488 ൽ 234 പേ‍ർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 47.9 ശതമാനം. ജൂലൈ 12ന് ഇത് 47.3 ശതമാനം. 435ൽ 206 പേർക്ക് അന്ന് സമ്പർക്കത്തിലൂടെ രോഗം വന്നു. 13ന് ഇത് 32 ശതമാനമായി. രോഗികളുടെ എണ്ണം 600ലേക്ക് കുതിച്ചുയർന്ന 14ന് 65 % സമ്പർക്ക രോഗികളായിരുന്നു.
undefined
15ന് ഇത് 69.3 ശതമാനമായി. 722 പേർക്ക് രോഗം പിടിപ്പെട്ട 16 ന് സമ്പർക്ക ശതമാനം 66.6 ശതമാനമായിരുന്നു സമ്പർക്ക രോഗികൾ. ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട 17ന് 791ൽ 532 പേർക്കും സമ്പർക്കത്തിലൂടെ രോഗം.( 67.2 ശതമാനം). ഇന്നലെ രോഗം പിടിപ്പെട്ട 593 പേരിൽ 364 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് പിടിപ്പെട്ടത്. (61.3 ശതമാനം).
undefined
ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4704 രോഗികളിൽ 2789 ഉം സമ്പർക്ക രോഗികളാണ്. അതായത് 59.28 ശതമാനം. സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 11659 കേസുകളുടെ 36.22 ശതമാനമാണ് സമ്പർക്ക രോഗികൾ. മുപ്പത് ശതമാനത്തിലേക്ക് സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നത് അപകടമാണെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
undefined
കഴിഞ്ഞ ഒരാഴ്ചയിലെ കണക്കാകട്ടെ പ്രതീക്ഷിച്ചതിലും വളരെ കൂടുതലും. തീരദേശങ്ങളിലെ ചെറുതും വലുതുമായ ക്ലസ്റ്ററുകളാണ് ശതമാന കണക്കുകളിലെ പ്രകടമായ മാറ്റങ്ങൾക്ക് കാരണം. സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയിലും പുല്ലുവിളയിലും പരിശോധന നടക്കുന്ന രണ്ടിൽ ഒരാൾക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്. ഇവിടങ്ങളിൽ ലോക്ക് ഡൗൺ രണ്ടാഴ്ചയാകുമ്പോഴും രോഗവ്യാപനത്തിന് ശമനമില്ലെന്നത് ആശങ്കയേറ്റുന്നു.
undefined
സംസ്ഥാനത്ത് കൂടുതല്‍ സമ്പര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആശങ്കകളും ഏറുകയാണ്. കഴിഞ്ഞ അഞ്ച് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികളെന്നത് ഏറെ ഭീതിയുണര്‍ത്തുന്നു.
undefined
പത്ത് ശതമാനത്തിലേക്ക് ഒതുക്കാൻ ആരോഗ്യ വകുപ്പ് തീവ്ര ശ്രമം നടത്തിയ സമ്പർക്ക വ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ 60 ശതമാനവും കടന്ന് കുതിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 4,709 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
undefined
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹ(37)യാണ് മരിച്ചത്. ഇന്നലെയാണ് ബാർട്ടൻഹിൽ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.
undefined
മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. നേരത്തെയും തിരുവനന്തപുരം ജില്ലയില്‍ സമാനമായ ആത്മഹത്യകള്‍ നടന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ന് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്.
undefined
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡിന് കീഴടങ്ങി. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ (67) ആണ് മരിച്ചത്. ഇതോടെ കേരളത്തില്‍ മരിച്ച് കൊവിഡ് രോഗികളുടെ എണ്ണം 41 ആയി.
undefined
രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധിച്ച നിലയിലാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
undefined
ഇതിനിടെ തിരുവനന്തപുരത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഹൈപ്പർ മാർക്കറ്റുകൾക്കെതിരെ ഇന്ന് മുതൽ നടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചട്ടം ലംഘിച്ചാൽ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കാൻ പൊലീസിന് മുഖ്യമന്ത്രി നിർദേശം നൽകി.
undefined
രോഗവ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ലോക്ഡൗൺ നീട്ടി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെയും വൈകുന്നേരവും തുറക്കും. തിരുവനന്തപുരം ജില്ലയിൽ വർക്കല ഇടവ മുതൽ തൊഴിയൂർ വരെയുള്ള തീരപ്രദേശത്തും ഇന്ന് മുതൽ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
undefined
സംസ്ഥാനത്തെ ലോക്ഡൗൺ മേഖലകളിൽ റേഷൻകടകളും മിൽമ ബൂത്തുകളും കൺസ്യൂമർഫെഡ്, സപ്ലൈകോ, കെപ്കോ, ഹോട്ടികോർപ്പ് വില്പന കേന്ദ്രങ്ങളും തുറക്കും. ഇന്ന് മുതൽ ഇവയെ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.
undefined
സംസ്ഥാനത്തെ തീരദേശ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും ചേരികളിലും ഇന്ന് മുതൽ വ്യാപക ആന്‍റജന്‍ പരിശോധന നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സമൂഹവ്യാപനം ഉണ്ടോയെന്നറിയാനാണ് പരിശോധന.
undefined
സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് പാലക്കാട് പട്ടാമ്പി മേഖലയിൽ നിയന്ത്രണങ്ങൾ ജില്ലാഭരണകൂടം കർശനമാക്കി. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകളും നിയന്ത്രിത മേഖലയാക്കി. പട്ടാമ്പി മീൻചന്തയിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആൻറിജൻ പരിശോധനയും തുടങ്ങി.
undefined
സമൂഹ വ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി, കുന്ദംകുളം എന്നീ പ്രദേശങ്ങളോട് അടുത്തുനിൽക്കുന്ന പട്ടാമ്പിയിലും ഉറവിടമറിയാത്ത കേസ് റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രത കർശനമാക്കുന്നത്. പട്ടാമ്പി മത്സ്യമാർക്കറ്റിലെ തൊഴിലാളിക്ക് രോഗബാധയുണ്ടായതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.
undefined
ഇതേ തുടർന്ന് മാർക്കറ്റ് അടച്ചു. ഒരു കിലോമീറ്റർ പരിധിയിലുളള വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി. മാർക്കറ്റ്, പരിസരം എന്നിവടങ്ങിളൽ ദ്രുതപരിശോധന പുരോഗമിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകളുണ്ടാകുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
undefined
മാർക്കറ്റിൽ നിന്ന് മീൻ വാങ്ങിയ ആളുകളെ വരെ പരിശോധനക്ക് വിധേയരാക്കും. മത്സ്യവിൽപ്പന നടത്തുന്ന ആളുകളുടെ റൂട്ട് മാപ്പ് അടിസ്ഥാനമാക്കിയും പരിശോധന തുടരും. നിയന്ത്രണത്തിന്‍റെ ഭാഗമായി പൊതുഗതാഗതം നിരോധിച്ചു.
undefined
ദീർഘദൂര ബസ്സുകൾ പട്ടാമ്പിയിൽ നിർത്തരുത്. അവശ്യവസ്തുക്കളും മരുന്നും വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ഇതിനുപുറമേ, അട്ടപ്പാടി ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചു.
undefined
ആനകട്ടി ചെക്പോസ്റ്റ് ഡ്യൂട്ടിക്കിടെയാണ് രോഗപ്പകർച്ചയെന്നാണ് നിഗമനം. ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ 17 ജീവനക്കാർ നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്. ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ താത്ക്കാലികമായി അടച്ചു. പട്ടാമ്പിക്ക് പുറമേ, പല്ലശ്ശന, ചെർപ്ലശ്ശേരി, പാലപ്പുറം എന്നിവിടങ്ങളിലാണ് ഉറവിടമറിയാത്ത ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം കൂടിയത് ജില്ലയിൽ ആശങ്ക ഉയർത്തുന്നുണ്ട്.
undefined
കൊവിഡ് രോഗികൾ കൂടുന്ന ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ ആറ് വരെ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു. സമ്പർക്കം വഴിയും ഉറവിടം വ്യക്തമാകാതെ രോഗവ്യാപനം കൂടുന്നതും പരിഗണിച്ചാണ് നടപടി.
undefined
ഇടുക്കിയിൽ ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 28 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ഏക ക്ലസ്റ്ററായ രാജാക്കാട് ഉറവിടം അറിയാത്ത രോഗികൾ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവർത്തകർ രാജാക്കാട് സ്വദേശികളാണ്. രാജാക്കാട് സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ കൊവിഡ് ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ തുടങ്ങി. ഇവിടെ 55 കിടക്കകൾ സജ്ജീകരിച്ചു.
undefined
തൊടുപുഴയിൽ 103 കിടക്കകളുള്ള ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററും സജ്ജമാക്കി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാർ ഒരാഴ്ചത്തേക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. നിലവില്‍ 215 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.
undefined
click me!