Shylee App : 30 കഴിഞ്ഞവരിലെ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും കണ്ടെത്താൻ സര്‍ക്കാര്‍ ആപ്പ്

By Web TeamFirst Published Aug 12, 2022, 12:29 PM IST
Highlights

കൃത്യമായ ഇടവേളകളിലെ മെഡിക്കല്‍ ചെക്കപ്പുകളാണ് വലിയൊരു പരിധി വരെ നമ്മളില്‍ മറഞ്ഞിരിക്കുന്ന രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നേരത്തെ തിരിച്ചറിയാനുള്ള മാര്‍ഗം. എന്നാല്‍ ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നവര്‍ എത്ര പേരുണ്ട്? 

മുപ്പത് വയസ് കടന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ പതിയെ കാര്യമായ ശ്രദ്ധ പുലര്‍ത്തിത്തുടങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ പൊതുവില്‍ നിര്‍ദേശിക്കാറ്. മുപ്പത് വരെ ആരോഗ്യം നോക്കണ്ടതില്ല, എന്നല്ല. മറിച്ച് ഇരുപതുകളിലെ ഊര്‍ജ്ജവും പ്രസരിപ്പും മുപ്പതുകളില്‍ ആരോഗ്യപരമായി തന്നെ കാണുകയില്ല. അതുകൊണ്ട് തന്നെയാണ് മുപ്പത് കടന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പറയുന്നത്. 

കൃത്യമായ ഇടവേളകളിലെ മെഡിക്കല്‍ ചെക്കപ്പുകളാണ് വലിയൊരു പരിധി വരെ നമ്മളില്‍ മറഞ്ഞിരിക്കുന്ന രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നേരത്തെ തിരിച്ചറിയാനുള്ള മാര്‍ഗം. 

എന്നാല്‍ ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നവര്‍ എത്ര പേരുണ്ട്? മിക്കവാറും പേരും ഏതെങ്കിലും ആവശ്യങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ എത്തിപ്പെടുകയും പരിശോധനകള്‍ നടത്തേണ്ടിവരികയും ചെയ്യുമ്പോഴാണ് അസുഖങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുക. 

എന്നാലിപ്പോഴിതാ സര്‍ക്കാര്‍ തന്നെ മുപ്പത് കടന്നവരിലെ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും തിരിച്ചറിയാൻ സഹായിക്കുന്നൊരു ആപ്പ് പരിചയപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലാണ് 'ശൈലീ ആപ്പ്' വരുന്നത്. 

ഇതിലൂടെ കേരളത്തിലെ മുപ്പത് കടന്നവരില്‍ കാണുന്ന ജീവിതശൈലീരോഗങ്ങളുടെ വിശദാംശങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്. 

ഇതിലൂടെ ലഭ്യമാകുന്ന കണക്കുകള്‍ വച്ച് ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമെല്ലാമുള്ള പദ്ധതികളൊരുക്കാൻ സാധിക്കും. അങ്ങനെയെങ്കില്‍ ആരോഗ്യമേഖലയില്‍ അത് തീര്‍ച്ചയായും വലിയൊരു ചുവടുവയ്പ് തന്നെയായി മാറും. പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങളുടെ കാര്യത്തില്‍ വലിയ രീതിയില്‍ മെച്ചപ്പെടാൻ ഇതിലൂടെ കേരളത്തിന് സാധ്യമായേക്കുമെന്നാണ് കണക്കുകൂട്ടല്‍. 

ഒന്നര മാസം മാസം മുമ്പാണ് ആപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിനോടകം 8.36 ലക്ഷം പേരുടെ വിശദാംശങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അതായത്, ഇത്രയും പേരില്‍ ജീവിതശൈലീരോഗങ്ങളുടെ സ്ക്രീനിംഗ് (രോഗനിര്‍ണയം) നടത്തിക്കഴിഞ്ഞു. ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കു്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, വിവിധ അര്‍ബുദങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങളുടെ നിര്‍ണയമാണ് നടത്തുന്നത്. 

ഓരോ വ്യക്തിയുടെയും വിവിധ പരിശോധനകളുടെ ഫലം അടിസ്ഥാനപ്പെടുത്തി അവര്‍ക്ക് സ്കോര്‍ നിശ്ചയിക്കും. നാലിന് മുകളില്‍ സ്കോര്‍ ലഭിക്കുന്ന വ്യക്തികള്‍ക്ക് വീണ്ടും പരിശോധനകളുണ്ടായിരിക്കും. ഇങ്ങനെയാണ് ആപ്പിന്‍റെ പ്രവര്‍ത്തനരീതി. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ പരിശോധനകളില്‍ പങ്കെടുത്ത 8.36 ലക്ഷം പേരില്‍ ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ രോഗസാധ്യതയുള്ളവര്‍ 1,74, 347 പേരാണ്. ബിപി കൂടുതലായി കണ്ടെത്തിയത് 94,783 പേരില്‍. പ്രമഹം- 73,992 പേര്‍, ബിപിയും പ്രമേഹവും ഒന്നിച്ചുള്ളവര്‍ 33,982 പേര്‍, ക്ഷയരോഗമുള്ളവര്‍ 10,132 പേര്‍ എന്നിങ്ങനെയെല്ലാമാണ്. ആകെ 65,255 പേര്‍ക്ക് ക്യാൻസര്‍ രോഗനിര്‍ണയത്തിന് അയച്ചിട്ടുമുണ്ട്. 

Also Read:-  പ്രമേഹരോഗികള്‍ അറിയാൻ; 'ഷുഗര്‍' കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

click me!