
കർതാർപൂര്‍: കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ കഴിഞ്ഞ ദിവസം ഒരു അപൂര്‍വ്വ സമാഗമം നടന്നു. ഇന്ത്യ പാക് വിഭജനത്തിന് 75 വര്‍ഷത്തിന് ശേഷം ജലന്ധർ സ്വദേശിയായ അമർജിത് സിംഗ് പാകിസ്ഥാനില്‍ നിന്നുള്ള തന്‍റെ സഹോദരിയെ ആദ്യമായി കണ്ടുമുട്ടി. വികാര തീവ്രമായിരുന്നു ആ രംഗങ്ങള്‍. പാക്കിസ്ഥാനിലെ പഞ്ചാബ് സംസ്ഥാനമായ കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ വീൽചെയറിലിരിക്കുന്ന സിങ്ങും സഹോദരി കുൽസൂം അക്തറും ബുധനാഴ്ച കണ്ടുമുട്ടിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
സഹോദരിയെ കാണാൻ വിസയുമായി വാഗാ അതിർത്തി വഴിയാണ് സിംഗ് പാകിസ്ഥാനിലെത്തിയതെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. 65 കാരിയായ കുൽസൂമിന് സിംഗിനെ കണ്ടതിന് ശേഷം വികാരങ്ങൾ നിയന്ത്രിക്കാനായില്ല.
ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. ഫൈസലാബാദിലെ സ്വന്തം പട്ടണത്തിൽ നിന്ന് മകൻ ഷഹ്‌സാദ് അഹമ്മദിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം സഹോദരനെ കാണാൻ കുൽസൂം അക്തര്‍ എത്തിയത്.
1947-ൽ ജലന്ധർ നഗരപ്രാന്തത്തിൽ നിന്ന് പാകിസ്ഥാനിലേക്ക് താമസം മാറിയപ്പോൾ മുസ്ലീങ്ങളായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ രണ്ട് കുട്ടികളെ ഉപേക്ഷിക്കേണ്ടി വന്നത്. വിഭജനത്തിന് ശേഷം മാതാപിതാക്കള്‍ പാക് മണ്ണിലെത്തിയ ശേഷം, പാക്കിസ്ഥാനിലാണ് ജനിച്ചതെന്നും ഉപേക്ഷിക്കപ്പെട്ട സഹോദരങ്ങളെ കുറിച്ച് അമ്മയിൽ നിന്ന് അറിഞ്ഞിരുന്നുവെന്നും കുൽസൂം പറയുന്നു. നഷ്ടപ്പെട്ട മക്കളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം അമ്മ കരയുമായിരുന്നുവെന്ന് അവര്‍ പറയുന്നു,
തന്റെ സഹോദരനെയും സഹോദരിയെയും കാണാൻ കഴിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കുൽസൂം കണ്ണീരോടെ പറഞ്ഞു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പിതാവിന്റെ സുഹൃത്ത് സർദാർ ദാരാ സിംഗ് ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് എത്തി. അദ്ദേഹം പാകിസ്ഥാനില്‍ ഈ കുടുംബത്തെ തേടിപ്പിടിച്ചു സന്ദര്‍ശിച്ചു.
ഈ സമയത്താണ് അമ്മ സർദാർ ദാരാ സിംഗിനോട് ഇന്ത്യയിൽ ഉപേക്ഷിച്ച മകളെയും മകനെയും കുറിച്ച് പറഞ്ഞത്. ഇന്ത്യയിലെ അവരുടെ വീടിന്‍റെ സ്ഥലത്തെക്കുറിച്ചും അവരുടെ ഗ്രാമത്തിന്റെ അമ്മ ദാരാ സിംഗിന് വിവരം നല്‍കി. തുടർന്ന് സർദാർ ദാരാ സിംഗ് ഈ മുസ്ലീം കുടുംബം വിഭജനത്തിന് മുന്‍പ് താമസിച്ച പഞ്ചാബിലെ പടവാൻ ഗ്രാമത്തിലെത്തി. അവിടെ ദമ്പതികള്‍ താമസിച്ച വീട് സന്ദർശിച്ച ദാരസിംഗ് മകൻ ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ മകൾ മരിച്ചുവെന്നും പാകിസ്ഥാനിലേക്ക് അറിയിച്ചു. 1947 ൽ ഒരു സിഖ് കുടുംബം മകനെ ദത്തെടുത്ത ആണ്‍കുട്ടിക്ക് അമർജിത് സിംഗ് എന്ന് പേരിട്ടിരുന്നു.
സഹോദരന്റെ വിവരമറിഞ്ഞ് കുൽസൂം, പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗിന്‍റെ നമ്പര്‍ മനസിലാക്കി. സിംഗുമായി വാട്ട്‌സ്ആപ്പിൽ ബന്ധപ്പെടുകയും. കാണാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കഠിനമായ നടുവേദന ഉണ്ടായിരുന്നിട്ടും കുൽസൂം അത് വകവയ്ക്കാതെ സഹോദരനെ കാണാൻ കർതാർപൂരിലേക്ക് എത്തുകയായിരുന്നു. തന്‍റെ യഥാർത്ഥ മാതാപിതാക്കൾ പാകിസ്ഥാനിലാണെന്നും മുസ്ലീങ്ങളാണെന്നും അറിഞ്ഞപ്പോൾ അത് ഞെട്ടലുണ്ടാക്കിയെന്നും സിംഗ് പറഞ്ഞു. എങ്കിലും വിഭജനകാലത്ത് സ്വന്തം കുടുംബത്തിനെ നഷ്ടപ്പെട്ടപോലെ നിരവധി കുടുംബങ്ങൾ വേർപിരിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം സ്വയം ആശ്വസിപ്പിച്ചു.
തന്‍റെ യഥാർത്ഥ സഹോദരിയെയും സഹോദരങ്ങളെയും കാണാൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തന്റെ മൂന്ന് സഹോദരന്മാർ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മനിയിലായിരുന്ന ഒരു സഹോദരൻ മരിച്ചു. ഇനി തന്റെ കുടുംബത്തെ സന്ദർശിക്കാൻ പാകിസ്ഥാനിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ കുടുംബത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്നും അമർജിത് സിംഗ് പറയുന്നു. എഴുപത്തിയഞ്ച് വര്‍ഷത്തിന് ശേഷമുള്ള കണ്ടുമുട്ടലില്‍ സഹോദരങ്ങൾ ഓരോരുത്തരും നിരവധി സമ്മാനങ്ങൾ കൈമാറി.
അമ്മാവനെ കുറിച്ച് മുത്തശ്ശിയിൽ നിന്നും അമ്മയിൽ നിന്നും കേൾക്കാറുണ്ടെന്ന് കുൽസൂമിന്റെ മകൻ ഷഹ്‌സാദ് അഹമ്മദ് പറഞ്ഞു. “എന്റെ അമ്മാവനെ ഒരു സിഖ് കുടുംബത്തിൽ വളർത്തിയതിനാൽ, അവൻ ഒരു സിഖുകാരനാണെന്ന് ഞാൻ മനസ്സിലാക്കുന്നു, എനിക്കും എന്റെ കുടുംബത്തിനും ഇതിൽ ഒരു പ്രശ്നവുമില്ല,” ഷഹ്‌സാദ് അഹമ്മദ് കൂട്ടിച്ചേർത്തു. 75 വർഷത്തിനു ശേഷവും തന്റെ അമ്മ നഷ്ടപ്പെട്ട സഹോദരനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ഷഹ്‌സാദ് പറഞ്ഞതായി ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോര്‍ട്ട് പറയുന്നു.
കർതാർപൂർ ഇടനാഴിക്ക് നന്ദി പറഞ്ഞ് ഒരു കുടുംബം വീണ്ടും ഒന്നിക്കുന്നത് ഇത് രണ്ടാം തവണയാണ്. മുസ്ലീം ദമ്പതികൾ ദത്തെടുത്ത് വളർത്തിയ ഒരു സിഖ് കുടുംബത്തിലെ ഒരു സ്ത്രീ മെയ് മാസത്തിൽ കർതാർപൂരിലെ തന്റെ ഇന്ത്യൻ സഹോദരങ്ങളെ സന്ദർശിച്ചിരുന്നു.
ഗുജറാത്തിൽ നിന്നും ഗോവിന്ദെത്തി, അമ്മയെ തേടി, 26 വർഷങ്ങൾക്ക് ശേഷം; സിനിമയെ വെല്ലുന്നൊരു ജീവിതകഥ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam