പൊലീസ് ആക്ട് ഭേദഗതി മാധ്യമങ്ങൾക്കെതിരായ നീക്കമല്ലെന്ന് നിയമമന്ത്രി

By Web TeamFirst Published Oct 24, 2020, 4:43 PM IST
Highlights

പൊലീസ് ആക്ട് ഭേദഗതി മാധ്യമങ്ങൾക്കെതിരായ നീക്കമല്ലെന്ന് നിയമമന്ത്രി എകെ ബാലൻ.

തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി മാധ്യമങ്ങൾക്കെതിരായ നീക്കമല്ലെന്ന് നിയമമന്ത്രി എകെ ബാലൻ. അപകീർത്തി പ്രചരണം തടയാൻ മാത്രമാണ് ഭേദഗതി. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും ഭേദഗതിയിലുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണ്. എവിടെയെങ്കിലും എന്തെങ്കിലും കണ്ടാണ് പ്രതിപക്ഷ നേതാവ് വിമർശനമുന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ പൊലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതി വഴി മാധ്യമങ്ങളെയും നിയന്ത്രിക്കാനാണ് സർക്കാർ ശ്രമമെന്ന ആക്ഷേപം ശക്തമായിരുന്നു. വാർത്തകളുടെ പേരിൽ മാധ്യമങ്ങൾക്കെതിരെ പൊലീസിന് ഇനി സ്വന്തം നിലയ്ക്ക് കേസെടുക്കാം. മാധ്യമങ്ങൾക്ക് വിലങ്ങിടാനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാജ വാ‍ർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി കൊണ്ട് വന്നത്. പൊലീസ് ആക്ടിൽ 118 എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ ചെറുക്കാൻ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേഗഗതിയെന്നാണ് വ്യാഖ്യാനം.

പക്ഷേ പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ചു വർ‍ഷം വരെ തടവോ 10,000 പിഴയോ രണ്ടുംകൂടിയോ ചുമത്താം ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യധാര മാധ്യമങ്ങളിൽ വരുന്ന വാർത്താകള്‍ക്കെതിരെ പരാതിയുള്ളവർക്ക് നൽകാൻ സംവിധാനങ്ങള്‍ നിലവിലുണ്ട്. അല്ലെങ്കിൽ കോടതിയെ സമീപിക്കാം. അതും വാർത്തിയിൽ പരാമർശിക്കുന്നയാൾക്ക് മാത്രമാണ് മാത്രമാണ് നിയമനടപടി സ്വീകരിക്കാനാവുക. അപകീർത്തി വാർത്തയാണെന്ന് ബോധ്യപ്പെട്ടാൽ കേസെടുക്കാൻ കോടതിയാണ് നിർദ്ദേശം നൽകുന്നത്.

പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തക്കെതിരെ ആർക്കുവേണണെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവർത്തകർക്കെതിരെയോ ഏതു പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പൊലീസിന് കേസെടുക്കേണ്ടിവരും, അറസ്റ്റും ചെയ്യാം. അതേസമയം വാർത്ത വ്യാജമാണോ സത്യസന്ധമാണോയെന്ന് പൊലീസിന് എങ്ങനെ കണ്ടെത്താനാകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാൻ പൊലീസിന് കഴിയൂ എന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സൈബർ ആക്രമണങ്ങളെ തടയാൻ നിയമവിദഗ്ധര്‍ ഉള്‍പ്പെടെ വിശദമായ കൂടിയാലോചനക്കുശേഷമാണ് ഭേഗതി തയ്യാറാക്കിയതെന്നും ആഭ്യന്തരവകുപ്പ് പറയുന്നു. 

click me!