ചോദ്യത്തിലൂടെ ആക്ഷേപിച്ചെന്ന് പരാതി; 15-ാം നിയമസഭയിൽ ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി

By Web TeamFirst Published Jun 7, 2021, 10:17 AM IST
Highlights

പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ചോദ്യത്തിൽ വന്നതാണ് വിവാദമായത്. ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെ ഡി പ്രസേനൻ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയിൽ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ വാക്കഔട്ട്. സഭ സമ്മേളനം തുടങ്ങിയ ശേഷം പല വിഷയങ്ങളിലും ഭരിക്കുന്ന ഇടത് പക്ഷവുമായി കൊമ്പുകോർത്തെങ്കിലും വാക്ക്ഔട്ട് നടത്താതെ നടപടികളുമായി സഹകരിക്കുകയായിരുന്നു പ്രതിപക്ഷം. ഇന്ന് പക്ഷേ സ്ഥിതി മാറി. 

പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ചോദ്യത്തിൽ വന്നതാണ് വിവാദമായത്. ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെ ഡി പ്രസേനൻ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല.

സംസ്ഥാനത്ത് ഓഖി, നിപാ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ ? 

ഇതായിരുന്നു വിവാദമായ ചോദ്യം. 

ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്‍റെ വീഴ്ചയാണെന്നും റൂൾസ് ഓഫ് പ്രൊസീജ്യറിന്‍റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

click me!