600000 -ത്തിലേറെ കൊവിഡ് മരണം, ബ്രസീൽ പ്രസിഡണ്ടിനെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം? കത്തിപ്പടർന്ന് ജനരോഷം

By Web TeamFirst Published Oct 21, 2021, 8:52 AM IST
Highlights

മഹാമാരിക്കാലത്ത് ആളുകള്‍ മരിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും പൊതുഫണ്ടുകളുടെ ദുരുപയോഗവും കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നു. 

രാജ്യത്തെ കൊവിഡ് -19 മഹാമാരി(Covid-19 pandemic) കൈകാര്യം ചെയ്തതിന്റെ പേരിൽ ബ്രസീല്‍ പ്രസിഡന്റി(Brazil's president)നെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം അടക്കം നിരവധി ആരോപണങ്ങൾ. ആറ് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ടിൽ സര്‍ക്കാരിന്‍റെ അഴിമതിയും ഉള്‍പ്പെടുന്നു. 11 അം​ഗങ്ങളടങ്ങിയ ബ്രസീലിയൻ സെനറ്റ് പാൻഡെമിക് പാർലിമെന്ററി എൻക്വയറിയാണ്(Brazilian Senate Pandemic Parliamentary Inquiry) റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.  

600,000 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മഹാമാരി നിയന്ത്രിക്കാന്‍ ബ്രസീല്‍ പ്രസിഡണ്ട് ബോള്‍സൊനാരോയ്ക്ക് സാധിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോൾസൊനാരോ(Bolsonaro) മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾ നേരിടണമെന്നും പാനൽ പറയുന്നു. 

എന്നാല്‍, റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു കൊണ്ട് ബ്രസീല്‍ പ്രസിഡണ്ട് പറഞ്ഞത് താനൊന്നിനും കുറ്റക്കാരനല്ല എന്ന് തനിക്കറിയാം എന്നാണ്. കൊവിഡ് നിയന്ത്രിക്കുന്നതിൽ ആദ്യത്തെ നിമിഷം മുതല്‍ ശരിയായ രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ നടത്തിയത് എന്നും ബോള്‍സൊനാരോ പറയുന്നു. റിപ്പോർട്ടിന്റെ പ്രാരംഭ കരട് രേഖകൾ പ്രകാരം തദ്ദേശീയരായ ജനങ്ങള്‍ക്കിടയിലെ നരഹത്യയ്ക്കും വംശഹത്യയ്ക്കും എതിരായ കുറ്റങ്ങള്‍ പ്രസിഡന്റിനെതിരെ ചുമത്താൻ ശുപാര്‍ശയുണ്ടായിരുന്നു. 

കഴിഞ്ഞ ആറ് മാസത്തിനിടയിൽ, അഴിമതിക്ക് പിന്നാലെ അഴിമതിയുണ്ടായി എന്ന് വെളിപ്പെടുത്തിയ അന്വേഷണം ബ്രസീലിലെ ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. കൂടാതെ ഇത് ജെെർ ബോൾസോനാരോയുടെ ജനപ്രീതിക്ക് കോട്ടം വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍, ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത് റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നാണ്. പക്ഷേ, പ്രസിഡണ്ട് പകർച്ചവ്യാധിയെ കൈകാര്യം ചെയ്തതില്‍ രോഷാകുലരായവര്‍ പ്രസിഡണ്ടിനെതിരായ കുറ്റകൃത്യങ്ങള്‍ അംഗീകരിക്കുന്നവരും ജനങ്ങള്‍ക്ക് നീതി കിട്ടണം എന്നും കരുതുന്നവരാണ്. 

എന്നാല്‍, തദ്ദേശീയര്‍ക്കെതിരായ വംശഹത്യയും കൂട്ടക്കൊലയും പിന്നീട് റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കി. അഭിപ്രായ സമന്വയമില്ല എന്നതാണ് കാരണം. പക്ഷേ, മഹാമാരിക്കാലത്ത് ആളുകള്‍ മരിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും പൊതുഫണ്ടുകളുടെ ദുരുപയോഗവും കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നു. അന്വേഷണം നടത്തിയതില്‍ 11 സെനറ്റർമാർ ഉണ്ട്. അതിൽ ഏഴ് പേർ പ്രസിഡന്റ് ബോൾസൊനാരോയുടെ വിമർശകരാണ്. പക്ഷേ, ഭൂരിപക്ഷം കിട്ടുന്നതിന് റിപ്പോർട്ട് വോട്ടിനിടേണ്ടതുണ്ട്. 

എന്നാല്‍, ബോള്‍സൊനാരോ ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ് എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ, നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട് പ്രസിഡണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മാത്രവുമല്ല, കൊവിഡ് മഹാമാരി ഏറ്റവും ബാധിച്ച ലോകത്തിലെ രണ്ടാമത്തെ രാജ്യം ബ്രസീലാണ് എന്നും കണക്കുകള്‍ പറയുന്നു. 

(ചിത്രങ്ങളിൽ ബ്രസീൽ പ്രസിഡണ്ടിനെതിരായ പ്രതിഷേധങ്ങൾ/​ഗെറ്റി ഇമേജസ്)

click me!