2050 -ഓടെ ഈ മൃ​ഗങ്ങളെല്ലാം നമ്മുടെ ലോകത്ത് നിന്നും ഇല്ലാതെയാവുമോ?

By Web TeamFirst Published Sep 23, 2022, 2:16 PM IST
Highlights

2050 -ഓടെ വംശനാശം സംഭവിക്കാൻ സാധ്യതയുള്ള ജീവിവർഗങ്ങളുടെ കൃത്യമായ എണ്ണം നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടാണ്. മനുഷ്യ പ്രവർത്തനങ്ങൾക്ക് ജീവിവർഗങ്ങളുടെ വംശനാശത്തിന്റെ തോത് വേഗത്തിലാക്കാൻ കഴിയും.

ഭൂമിയുടെ ചരിത്രത്തിൽ അഞ്ച് കൂട്ട വംശനാശങ്ങൾ സംഭവിച്ചിട്ടുണ്ട്. പര്യവേക്ഷണ കാലഘട്ടം മുതൽ മനുഷ്യരുടെ പ്രവർത്തനത്തിന്റെ ഫലമായി ആറാമത്തെ കൂട്ട വംശനാശം ഇതിനകം തന്നെ നടന്നേക്കാമെന്ന് നിരവധി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ നമ്മുടെ ഗ്രഹത്തിൽ വസിക്കുന്ന 40 ശതമാനം സ്പീഷീസുകൾക്കും  2050 -ൽ തന്നെ വംശനാശം സംഭവിച്ചേക്കാമെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

എന്നാൽ ഇത് ഒരു ഭയാനകമായ സാഹചര്യമാണോ? ഭൂമിയിലെ ജീവജാലങ്ങളിൽ ഇത്രയും അധികം ഇല്ലാതെയാവാൻ സാധ്യതയുണ്ടോ?

ആറാമത്തെ കൂട്ട വംശനാശം തീർച്ചയായും വിശ്വസനീയമാണെന്നാണ് ഒട്ടാഗോ പാലിയോജെനെറ്റിക്‌സ് ലബോറട്ടറിയുടെ ഡയറക്ടറും ന്യൂസിലാന്റിലെ ഒട്ടാഗോ സർവകലാശാലയിലെ സുവോളജി വിഭാഗത്തിലെ പ്രാചീന ഡിഎൻഎയിലെ സീനിയർ ലക്ചററുമായ നിക് റൗലൻസ് പറഞ്ഞതായി ലൈവ് സയൻസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) പ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ റെഡ് ലിസ്റ്റ് അനുസരിച്ച് ഏകദേശം 41,000 സ്പീഷീസുകൾ നിലവിൽ വംശനാശ ഭീഷണിയിലാണ്.

സുമാത്രൻ ഒറംഗുട്ടാൻ (പോംഗോ അബെലി), അമുർ പുള്ളിപ്പുലി (പന്തേറ പർഡസ് ഓറിയന്റലിസ്), സുമാത്രൻ ആന (എലിഫാസ് മാക്സിമസ് സുമാത്രാനസ്), കറുത്ത കാണ്ടാമൃഗം (ഡിസെറോസ് ബൈകോർണിസ്), ഹോക്സ്ബിൽ കടലാമ (എറെറ്റ്മോഷെലിസ് ഇംറ്റിമോഷെലിസ്) ഉൾപ്പെടെ നിരവധി അറിയപ്പെടുന്ന സ്പീഷീസുകളും ഉപജാതികളും വംശനാശം സംഭവിച്ചേക്കാവുന്ന സംശയിക്കപ്പെടുന്ന ജീവജാലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു 

സുന്ദര ടെക്രോ ടൈഗർ, റിവർ ഗൊറില്ല (ഗൊറില്ല ഗൊറില്ല ഡൈഹ്‌ലി) എന്നിവയെ 'ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവ' എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത്, IUCN -ന്റെയും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെയും അഭിപ്രായത്തിൽ, അവ വന്യമായ വംശനാശ ഭീഷണിയിലാണ്. 

ഈ ഇനങ്ങളിൽ പലതും 2050 എത്താൻ കഴിയാത്ത വിധം ഗുരുതരമായ ഭീഷണിയിലാണ്. ഉദാഹരണത്തിന്, വെറും 70 അമുർ പുള്ളിപ്പുലികൾ മാത്രമാണ് കാട്ടിൽ അവശേഷിക്കുന്നത്, അതേസമയം ലോകത്തിലെ ഏറ്റവും അപൂർവമായ സമുദ്ര സസ്തനിയായി കരുതപ്പെടുന്ന പോർപോയ്‌സ് ഇനമായ വാക്വിറ്റ (ഫോക്കോയേന സൈനസ്)  പത്തെണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ 2018 -ലെ റിപ്പോർട്ട് അനുസരിച്ച്, ആഗോളതാപനം 2.7 ഡിഗ്രി ഫാരൻഹീറ്റിൽ (1.5 ഡിഗ്രി സെൽഷ്യസ്) നിലനിർത്തിയാൽപ്പോലും, 2050 -ഓടെ ലോകത്തിലെ 90 ശതമാനം പവിഴപ്പുറ്റുകളും നശിച്ചുപോകും. ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അതിലേറെ ആശങ്കപ്പെടുത്തുന്നതാണ്. 2030 -കളുടെ തുടക്കത്തിൽ സംഭവിക്കാൻ പോകുന്ന 1.5 ഡിഗ്രി സെൽഷ്യസ് ആഗോള താപനില വർധനവ് "ലോകത്തിലെ 99 ശതമാനം പാറകളിലും ‌താപ തരംഗങ്ങൾ ഉണ്ടാക്കും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച 2022 -ലെ റിപ്പോർട്ട് അനുസരിച്ച് അഞ്ചിൽ രണ്ട് ഉഭയജീവികൾ (40.7%) ഇപ്പോൾ വംശനാശ ഭീഷണിയിലാണ്, അതേസമയം ബയോളജി ലെറ്റേഴ്സ് ജേണൽ പ്രസിദ്ധീകരിച്ച 2016 -ലെ റിപ്പോർട്ട് പ്രസ്താവിക്കുന്നത് 2050 ഓടെ, ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ വെറ്റ് ട്രോപ്പിക്ക്‌സിലെ 35 ശതമാനം തവളകളും വംശനാശത്തിന് ഇരയാക്കപ്പെട്ടേക്കാം എന്നാണ്. നിരവധി ഉഭയജീവികളെ കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കാൻ പാടുപെട്ടിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു, ഈ സ്പീഷിസുകളെ ഡാറ്റ ഡിഫിഷ്യന്റ് (ഡിഡി) ആയി തരം തിരിച്ചിരിക്കുന്നു. കമ്മ്യൂണിക്കേഷൻസ് ബയോളജി ജേണലിൽ 2022 -ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, 85 ശതമാനം ഡിഡി ഉഭയജീവികളും മറ്റ് പല ടാക്സോണമിക് ഗ്രൂപ്പുകളിലെ പകുതിയിലധികം ഡിഡി സ്പീഷീസുകളും വംശനാശ ഭീഷണി നേരിടാൻ സാധ്യതയുണ്ട്.  

അതിനാൽ, 2050 -ഓടെ വംശനാശം സംഭവിക്കാൻ സാധ്യതയുള്ള ജീവിവർഗങ്ങളുടെ കൃത്യമായ എണ്ണം നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടാണ്. മനുഷ്യ പ്രവർത്തനങ്ങൾക്ക് ജീവിവർഗങ്ങളുടെ വംശനാശത്തിന്റെ തോത് വേഗത്തിലാക്കാൻ കഴിയും. പല ജീവിവർഗങ്ങൾക്കും, സമയം അനുവദിച്ചാൽ, കാലാവസ്ഥാ വ്യതിയാനങ്ങളോടും അവയുടെ സ്വാഭാവിക പരിതസ്ഥിതിയിലെ മാറ്റങ്ങളോടും പൊരുത്തപ്പെടാൻ കഴിയും. പക്ഷേ അത്തരത്തിൽ ഒരു സമയം ജീവജാലങ്ങൾക്ക് അനുവദിച്ചു കിട്ടുക എന്നതാണ് ബുദ്ധിമുട്ട്. 

click me!