സ്വാശ്രയ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി
മെഡിക്കൽ കൗൺസിലിന്റെ അനുമതിയുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കാണ് ഒരു വർഷത്തേയ്ക്കുള്ള ഇന്റേൺഷിപ്പിന് അനുമതി നൽകുക.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുമതി നൽകാൻ സർക്കാർ തീരുമാനം. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്വാശ്രയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന തീരുമാനം. ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറൽ ജില്ലാ ആശുപത്രികളിലാണ് ഇവർക്ക് ഇന്റേൺഷിപ്പ് അനുവദിക്കുക. ഈ ആശുപത്രികളിലെ പോസ്റ്റ്മോർട്ടം കാണുന്നതിനും ഇവർക്ക് അനുമതിയുണ്ടാകും. നിശ്ചിത ഫീസ് അടച്ച് ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് മാർഗരേഖ തയ്യാറാക്കി കഴിഞ്ഞു.
മെഡിക്കൽ കൗൺസിലിന്റെ അനുമതിയുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കാണ് ഒരു വർഷത്തേയ്ക്കുള്ള ഇന്റേൺഷിപ്പിന് അനുമതി നൽകുക. പഠനം പാതിവഴിയിൽ അവസാനിപ്പിച്ചാലും വാർഷിക ഫീസ് നൽകണം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് സൗകര്യം അനുവദിക്കും. നിലവിൽ പഠിക്കുന്ന സ്ഥാപനവും ആശുപത്രികളുമായി ധാരണാപത്രം ഒപ്പിടണം എന്നും വ്യവസ്ഥയുണ്ട്.
ഫീസ് വിവരങ്ങൾ
പോസ്റ്റ്മോർട്ടം - വാർഷിക ഫീസ് 10,000 രൂപ, ഡിഎൻബി വിദ്യാർത്ഥികൾക്ക് - 25,000 രൂപ, വിദേശ സർവ്വകലാശാല വിദ്യാർത്ഥികൾ - 10000 രൂപ (പ്രതിമാസം), പൊതുജനാരോഗ്യ പരിശീലനം - 5000 രൂപ (പ്രതിമാസം), വിദേശ സർവ്വകലാശാല വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് - വാർഷിക ഫീസ്- 1,20,000 രൂപ, സ്വാശ്രയ കോളേജ് വിദ്യാർത്ഥിളുടെ ഇന്റേൺഷിപ്പ് - 60,000.