ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ജമുരിയയിലെ സിപിഎം സ്ഥാനാർത്ഥി; പിന്തുണ നൽകി കർഷക സംഘടനകൾ
ജെ.എൻ.യു വിദ്യാർഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി. കർഷക സംഘടനകളുടെ പിന്തുണയോടെ ജമുരിയ മണ്ഡലത്തിൽനിന്നാകും ഐഷി മത്സരിക്കുന്നത്.
ദില്ലി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷ് ബംഗാളിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുന്നു. സി.പി.എം സ്ഥാനാർഥിയായിട്ടാണ് ഐഷി ഘോഷ് ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നത്. ഇതോടെ ജെ.എൻ.യു വിദ്യാർഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി. കർഷക സംഘടനകളുടെ പിന്തുണയോടെ ജമുരിയ മണ്ഡലത്തിൽനിന്നാകും ഐഷി മത്സരിക്കുന്നത്.
'ജമുരിയ നിയമസഭ മണ്ഡലത്തിൽനിന്ന് സി.പി.എം സ്ഥാനാർഥിയായി മത്സരിക്കും. സംയുക്ത കിസാൻ മോർച്ച പിന്തുണ നൽകും. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നു' -ഐഷി ഘോഷ് ട്വീറ്റിൽ കുറിച്ചു ചെയ്തു. ഇടതുപക്ഷവും കോൺഗ്രസും സംയുക്തമായാണ് ബംഗാളിൽ മത്സരത്തിനിറങ്ങുക. ഇന്ത്യൻ സെക്യുലർ ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ട്. മാർച്ച് അഞ്ചിന് ഇടതുമുന്നണി ആദ്യ രണ്ടുഘട്ടത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കി ആറുഘട്ടങ്ങളിലെ സ്ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിച്ചു.
2020 ജനുവരിയിൽ ജെ.എൻ.യുവിൽ നടന്ന ആക്രമണത്തിൽ ഐഷി ഘോഷിന് മാരകമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ ബിഹാറിൽ നിന്ന് ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.