ക്രെയിൻ അപകടത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല, ജീവിച്ചിരിക്കുന്നത് ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ; കാജൽ അഗർവാൾ
ചെന്നൈയിലെ പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ട് മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ ചെരിഞ്ഞു വീഴുകയായിരുന്നു.
ചെന്നൈ: കമൽഹാസൻ പ്രധാനവേഷത്തിലെത്തുന്ന ഇന്ത്യൻ ടൂവിന്റെ ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറാതെ നടി കാജൽ അഗർവാൾ. ക്രെയിൽ തകർന്നുവീണുണ്ടായ അപകടത്തിൽ തലനാരിഴയ്ക്കാണ് കമൽഹാസൻ, കാജൽ അഗർവാൾ, ചിത്രത്തിന്റെ സംവിധായകൻ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ അമൃതാ റാം എന്നിവർ രക്ഷപ്പെട്ടത്. അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിൽ ദൈവത്തോടു നന്ദി പറയുകയാണ് കാജല്‍. കൂടാതെ മരിച്ച തന്റെ സഹപ്രവർത്തകരുടെ നിര്യാണത്തിൽ താരം അനുശോചനം അറിയിക്കുകയും ചെയ്തു.
'കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ക്രെയിൻ അപകടത്തിന്റെ ഞെട്ടലിൽനിന്നും ട്രോമയില്‍ നിന്നും മോചനം നേടിയിട്ടില്ല. എല്ലാം ഒരു നിമിഷം കൊണ്ടാണ് സംഭവിച്ചത്. ആ നിമിഷം എന്റെ ജീവന് ബാക്കി വച്ചു. അതുകൊണ്ട് എനിക്ക് ഈ ട്വീറ്റ് എഴുതാനായി. ദൈവത്തോട് നന്ദി. ജീവിതത്തിന്റെയും സമയത്തിന്റെയും വില ഈ അപകടം എന്നെ പഠിപ്പിച്ചു,' കാജൽ കുറിച്ചു.
മരിച്ച സംവിധാന സഹായികളായ മധു, കൃഷ്ണ, നൃത്ത സഹസംവിധായകന് ചന്ദ്രന് എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടും കാജല്‍ ട്വീറ്റ് ചെയ്തു. അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്, മധു എന്നിവരുടെ കുടുംബത്തിനു സ്നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്കട്ടെ,’കാജൽ ട്വീറ്റിൽ കുറിച്ചു.
ചെന്നൈയിലെ പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ട് മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ ചെരിഞ്ഞു വീഴുകയായിരുന്നു. സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്കാണ് ക്രെയിൻ വീണത്. അപകടത്തിൽ സെറ്റിലുണ്ടായിരുന്ന മൂന്ന് പേർ തല്‍ക്ഷണം മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read More: 'സംഭവിച്ചത് ഭയാനകമായ അപകടം'; വേദനയില്‍ പങ്കുചേരുന്നുവെന്ന് കമല്ഹാസന്
അപകടത്തിൽ സംവിധായകൻ ശങ്കറിനു കാലിന് പരിക്കുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്ര മേഖലയിലെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. നടൻ ധനുഷ്. സംവിധായകൻ കാർത്തിക സുബ്ബരാജ്, സംവിധായിക സൗന്ദര്യ രജനികാന്ത് എന്നിവർ സഹപ്രവർത്തകരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.