ശാപമോക്ഷമില്ലാതെ പ്രളയമൊഴുക്കിയ പമ്പാതീരം
കഴിഞ്ഞ വര്‍ഷത്തെ നിറപുത്തരി ദിവസമാണ് പമ്പാതീരം കരകവിഞ്ഞ് പ്രളയജലെമൊഴുകിയത്. ഓഗസ്റ്റ് 14 നും 15 നും പൂങ്കാവനത്തില്‍ മഴകനത്ത് പെയ്തു, പമ്പ കരകവിഞ്ഞു. അയ്യപ്പ ഭക്തര്‍ വിരിവെച്ചിരുന്ന രാമമൂര്‍ത്തി മണ്ഡപം ഒഴുകിപ്പോയി. ശൗച്യാലയ കോംപ്ലക്സ്, വാണിജ്യ - വ്യാപാരാവശ്യങ്ങള്‍ക്കായി കെട്ടിപ്പോക്കിയ കെട്ടിടങ്ങളും പമ്പയിലൊഴുകിയ പ്രളയജലത്തോടൊപ്പം ഒഴുകിയിറങ്ങി. ചിങ്ങമാസത്തില്‍ ഭക്തര്‍ ഇക്കരെ നിന്ന് ദേവനെ കണ്ടു. പ്രളയജലത്താല്‍ ശബരിമല ഒറ്റപ്പെട്ടു. ആ ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷമാകുന്നു. ഏഷ്യാനെറ്റ് ക്യാമറാമാന്‍ ബൈജു വി മാത്യു പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
ഓര്‍മ്മകള്‍ക്ക് പ്രായമാകുന്നതല്ലാതെ തകര്‍ന്ന പമ്പാതീരം ഇതുവരെയ്ക്കും പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല.
പ്രളയത്തില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ ഇന്നും പമ്പാതീരത്ത് തന്നെ കെട്ടിക്കിടക്കുന്നു.
അതുപോലും നീക്കം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്തിട്ടില്ല.
ഇനിയൊരു പ്രളയമുണ്ടായാല്‍ ജലനിരപ്പെവിടെവരെ ഉയരുമെന്നോ എത്രപേരെ ബോധിക്കുമെന്നോ അതിനെന്ത് മുന്‍കരുതലെടുക്കണമെന്നോ ഇന്നും ഒരു നിശ്ചയവുമില്ല.
ഇതേക്കുറിച്ച് വെള്ളപ്പൊക്ക മാനേജ്മെന്‍റ് പഠനം ഇതുവരെ നടത്തിയിട്ടില്ല. പമ്പയിലെത്തുന്ന അധികവെള്ളത്തിനെ ഒഴുക്കിവിടാനുള്ള കൈവഴികള്‍ ഇതുവരെ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല,
പമ്പാ ആക്ഷന്‍ പ്ലാന്‍ പോലും ഇതുവരെ നടപ്പായില്ല.
പമ്പയില്‍ വെള്ളം പൊങ്ങിയപ്പോള്‍ നിലയ്ക്കലിനെ ബേസ് ക്യാമ്പായി ഉയര്‍ത്തി. പമ്പയുടെ പുനരുജ്ജീവനം നടത്തിയുമില്ല.
739 കോടി രൂപയാണ് അനുവദിച്ചത്. അതില്‍ 300 കോടി ജലസേചന വകുപ്പിന്. ബാക്കി തുക പുനര്‍നിര്‍മ്മാണത്തിന്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറയുന്നത് അത്യാവശ്യമല്ലാത്ത എല്ലാ നിര്‍മ്മാണവും ഒഴിവാക്കുമെന്ന്. പക്ഷേ അവശ്യനിര്‍മ്മാണങ്ങള്‍ പോലും ഇതുവരെയ്ക്ക് തുടങ്ങിയിട്ടില്ലെന്നത് മറ്റൊരു സത്യം.
ഒഴുകിയ ജലത്തിന് കണക്കില്ലാത്തത് പോലെതന്നെ പമ്പയിലൊഴുകിയ മണലിനും കണക്കില്ല.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപതിനായിരം ഘനയടി മണലാണ് സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ചത്.
എന്നാല്‍, ഏത് ഭാഗത്ത് നിന്ന് മണലെടുക്കണമെന്നതില്‍ തര്‍ക്കിക്കുകയായിരുന്നു വനം - ദേവസ്വം വകുപ്പുകള്‍ തമ്മില്‍.
രണ്ടാഴ്ചമുമ്പ് പൊയ്ത മഴയില്‍ ഇതില്‍ നല്ലൊരു ഭാഗം മണലും ഒഴുകിപ്പോയി.
ഇനിയും പമ്പയിലൂടെ ജലമൊഴുകും.
അയ്യനെക്കാണാന്‍ ആയിരങ്ങളൊഴുകിയെത്തും.
പക്ഷേ, പമ്പാ തീരത്തിനെന്ന് ശാപമോക്ഷം കിട്ടുമെന്നത് മാത്രം ആര്‍ക്കുമറിയില്ല.
മാലിന്യങ്ങളില്‍ വിങ്ങി, വീര്‍പ്പുമുട്ടിയൊരു നദീതീരം.
ഇനി മേല്‍ക്കൂരകളുള്ള കെട്ടിടങ്ങളല്ല, മറിച്ച് തണല്‍ മരങ്ങള്‍ പമ്പയുടെ തീരങ്ങളില്‍ ഭക്തന് തണല്‍ നല്‍കുമെന്നാണ് ദേവസ്വം പ്രസിഡന്‍റ് പറയുന്നത്.
അപ്പോള്‍, 'നേരത്തെയുണ്ടായിരുന്ന കാടെവിടെ' എന്ന ചോദ്യം അപ്രസക്തമാകുന്നു.
ഇനിയും ഒഴുകാനായി... പമ്പ.