പെരുമ്പാമ്പുകളോടൊപ്പം ഒരു 'സേവ് ദ ഡേറ്റ്'
കൊല്ലം സ്വദേശിയും ഇപ്പോള്‍ അമേരിക്കയില്‍ സൈക്യാട്രിക്ക് നേഴ്സുമായി ജോലി ചെയ്യുന്ന ആന്‍റണിക്ക് ചെറുപ്പം മുതലേ പാമ്പുകളോട് അനുകമ്പയായിരുന്നു. ആദ്യമായി ജോലി കിട്ടിയപ്പോള്‍ തന്നെ ആന്‍റണി പാമ്പുകളെ വളര്‍ത്തി തുടങ്ങി. ഇന്ന് അഞ്ച് പാമ്പുകള്‍ക്ക് ഉടമയാണ് ആന്‍റണി. ജീവിത സഖിയായി കൊല്ലം സ്വദേശിയായ മോണിക്ക എത്തുമ്പോള്‍ തന്‍റെ വളര്‍ത്ത് മൃഗങ്ങളോടൊപ്പം സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്ത് കൊണ്ടാണ് ആന്‍റണി തന്‍റെ പാമ്പുകളോടുള്ള ഇഷ്ടം വ്യക്തമാക്കിയത്. അറിയാം ആന്‍റണിയുടെ സേവ് ദ ഡേറ്റ് വിശേഷങ്ങളും പിന്നെ പാമ്പുകളോടുള്ള സൌഹൃദവും.
ഹൂസ്റ്റണിലെ എറികാട്ട് സ്റ്റുഡിയോയുടെ ജോലികള്‍ ചെയ്യുന്ന ടോം സണ്ണിയോട് യൂറ്റൂബില്‍ ഇടാന്‍ തന്‍റെ പാമ്പുകളുടെ ഒരു വീഡിയോ ചെയ്യാനായിരുന്നു ആന്‍റണി ആവശ്യപ്പെട്ടത്. അതേ സമയത്താണ് ആന്‍റണിയും മോണിക്കയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നതും പിന്നെന്ത് കൊണ്ട് സേവ് ദ ഡേറ്റ് പാമ്പുകളോടൊത്ത് ചെയ്യരുതെന്ന് വിന്‍സ്റ്റണ്‍ എറികാട്ട് ഒരാശയം മുന്നോട്ട് വച്ചു. (കൂടുതല്‍ ചിത്രങ്ങളും വിശേഷവും അറിയാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)
ആന്‍റണിക്ക് പൂര്‍ണ്ണസമ്മതം. പ്രധാന പ്രശ്നം മോണിക്കയ്ക്ക് പാമ്പുകളെ പേടിയാണോ അല്ലയോ എന്നത് മാത്രമായിരുന്നു. പദ്ധതി മോണിക്കയോട് പറഞ്ഞപ്പോള്‍ മോണിക്കയും ഓക്കെ.
പിന്നീട് ഷൂട്ടിനായി ഒരു അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്കെടുത്തത് മോണിക്കയായിരുന്നു. അങ്ങനെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടന്നു. കഴിഞ്ഞ മാസം ഏഴാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം. അതിനിടെ പാമ്പുകളോടൊത്തുള്ള ഫോട്ടോഷൂട്ട് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.
ആന്‍റണിയും മോണിക്കയും കൊല്ലം സ്വദേശികളാണ്. പത്താം വയസിലാണ് ആന്‍റണി കുടുംബത്തോടൊപ്പം അമേരിക്കയിലെത്തുന്നത്. ഹൈസ്കൂള്‍ പഠനം കഴിഞ്ഞ് 2010 ല്‍ നേഴ്സിങ്ങ് പഠിക്കാനായി നാട്ടിലേക്കെത്തി. പഠനശേഷം 2017 ല്‍ വീണ്ടും അമേരിക്കയിലേക്ക്. ആദ്യ ജോലിയില്‍ പ്രവേശിച്ചതോടെ ആന്‍റണി പാമ്പുകളെ വളര്‍ത്താന്‍ തുടങ്ങി.
അമേരിക്കയില്‍ ഹൂസ്റ്റണിലെ ബിഹേവിയറല്‍ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലില്‍ സൈക്യാട്രിക്ക് നേഴ്സാണ് ആന്‍റണി. 2015 ല്‍ അമേരിക്കയിലെത്തിയ മോണിക്ക ബാച്ചിലര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഫൈനലിയര്‍ വിദ്യാര്‍ത്ഥിനിയാണ്.
നാല്, നാലര മണിക്കൂറെടുത്താണ് വീഡിയോയും ഫോട്ടോഷൂട്ടും നടത്തിയത്. ടോം സണ്ണി വീഡിയോയും വിന്‍സ്റ്റണ്‍ എറികാട്ട് ഫോട്ടോ ഷൂട്ടുമായിരുന്നു ചെയ്തത്.
ആന്‍റണിയുടെ കൈയില്‍ ആറോളം പാമ്പുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ഇവയില്‍ ഒന്ന് ചത്തു. നിലവില്‍ അഞ്ചോളം പാമ്പുകളാണ് ആന്‍റണി വളര്‍ത്തുന്നത്. പെരുമ്പാമ്പ് ഇടത്തില്‍പ്പെട്ട Reticulated Python, Ball python, Burmese Python എന്നിവയെ കൂടാതെ തെക്കേ അമേരിക്കയില്‍ കണ്ട് വരുന്ന Red Tail Boa എന്നിങ്ങനെ വിഷമില്ലാത്ത പെരുമ്പാമ്പിന്‍റെ ഇനത്തില്‍പ്പെടുന്നവയും , വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കണ്ട് വരുന്ന copperhead viperഎന്ന പാമ്പുമാണ് ആന്‍റണി വളര്‍ത്തുന്നത്. copperhead viper എന്ന പാമ്പ് അണലി വര്‍ഗ്ഗത്തില്‍പ്പെടുന്ന വിഷ പാമ്പാണ്. മറ്റ് പാമ്പുകള്‍ വിഷമില്ലാത്ത പെരുമ്പാമ്പിന്‍റെ വര്‍ഗ്ഗത്തില്‍പ്പെടുന്നവയാണ്.
റിക്രിയേഷണൽ കൺട്രോൾഡ് എക്സോട്ടിക് സ്നേക്സ് (RCES) എന്ന പര്‍മിറ്റ് എടുത്താല്‍ മാത്രമേ അമേരിക്കയില്‍ പാമ്പുകളെ വളര്‍ത്താനുള്ള അനുമതി കിട്ടൂ. ആന്‍റണിക്ക് ഈ പര്‍മിറ്റ് ഉണ്ട്. ആദ്യം ആന്‍റണി തന്‍റെ പാമ്പുകളുടെ കൂടും കിടപ്പുമുറിയില്‍ തന്നെ ഒരുക്കി. എന്നാല്‍ പിന്നീട് കുടുതല്‍ പാമ്പുകളിലേക്ക് കമ്പം കേറിയതോടെ പാമ്പുകള്‍ക്കായി ഒരു മുറി തന്നെ ശരിയാക്കിയെടുക്കുകയായിരുന്നു.
7-10 ദിവസം കൂടുമ്പോഴാണ് ഇവയ്ക്ക് ഭക്ഷണം. എലി, കോഴിക്കുഞ്ഞ്, അല്ലെങ്കിൽ മുയൽ, മുയൽകുഞ്ഞുങ്ങൾ എന്നിങ്ങനെയാണ് പാമ്പുകളുടെ മെനു. കുഞ്ഞുന്നാള് മുതൽ എനിക്ക് veterinarian അല്ലെങ്കിൽ zoologist ആവണമെന്ന് ആയിരിന്നു ആഗ്രഹം, പക്ഷേ പറ്റിയില്ല. പിന്നീട് ആ ഇഷ്ടമാണ് പാമ്പുകളെ വളര്‍ത്തുന്നതിലേക്ക് എത്തിച്ചതെന്ന് ആന്‍റണി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഓസ്ട്രേലിയയിലെ പ്രശസ്തനായ മൃഗപരിശീലകന്‍ സ്റ്റീവ് ഇര്‍വിനായിരുന്നു കുട്ടിക്കാലം മുതലുള്ള ഹീറോ എന്ന് ആന്‍റണി പറയുന്നു. കേരളത്തിലുണ്ടായിരുന്ന സമയത്ത്, പ്രത്യേകിച്ചും കുട്ടിക്കാലത്ത് നാട്ടിലെല്ലാവര്‍ക്കും പാമ്പുകളോട് പകയോ വെറുപ്പോ പേടിയോ അങ്ങനെ എന്തൊക്കെയോ കലര്‍ന്ന ഭയമായിരുന്നു ഉണ്ടായിരുന്നത്.
ആ കഥകളും അനുഭവങ്ങളും കേട്ട് തന്നെയാണ് വളര്‍ന്നത്. എന്നാല്‍ അന്ന് മുതല്‍ മനസിലുണ്ടായിരുന്നത്. പാമ്പുകളും മറ്റ് ജീവികളെ പോലെ മൃഗങ്ങള്‍ തന്നെയല്ലേ ? അവയോട് പക അല്ല മനുഷ്യന് വേണ്ടത്. മറിച്ച് Care ആണെന്ന് അന്നേ തോന്നിയിരുന്നു. ആ ആത്മബന്ധമാണ് തനിക്ക് പാമ്പുകളോടെന്നും ആന്‍റണി പറഞ്ഞു.
ആദ്യമൊക്കെ എല്ലാവരെയും പോലെ ഉള്ളിലൊരു പേടിയൊക്കെയുണ്ടായിരുന്നു. പക്ഷേ അത് തെറ്റിദ്ധാരണ മൂലമാണെന്ന് പെട്ടെന്ന് തന്നെ ബോധ്യമായി. കുട്ടിക്കാലത്ത് കേട്ട കഥകളില്‍ നിന്നാകാം. മനുഷ്യന് പാമ്പുകളോട് പേടി സ്വാഭാവികമാണ്. പിന്നെ സാമൂഹികമായ കാര്യങ്ങളാലും ഭയമുണ്ടാകാം. ഇത് നല്ല അനുഭവങ്ങളും നല്ല വിദ്യാഭ്യാസവും ലഭിച്ചാല്‍ മനുഷ്യനും പാമ്പുകളും തമ്മിലുള്ള ഭയം മാറ്റമെന്നും ആന്‍റണി പറയുന്നു. സത്യത്തില്‍ സത്യത്തിൽ, snakes are peaceful creatures ആന്‍റണി പറയുന്നു.
'സത്യത്തില്‍ ഐഡിയ നമ്മുടെ'തായിരുന്നു. പക്ഷേ ഭയം മാത്രമായിരുന്നു കൈമുതലെന്ന് ഫോട്ടോഗ്രാഫര്‍ വിന്‍സ്റ്റണ്‍ പറയുന്നു. വിന്‍സ്റ്റണിന് മാത്രമല്ല വീഡിയോ ചെയ്ത ടോമും അല്‍പം പേടിയൊക്കെയുണ്ടായിരുന്നു. രണ്ട് പാമ്പുകളെയാണ് ആന്‍റണി ഫോട്ടോഷൂട്ടിനായി എത്തിച്ചത്. ആദ്യം പാമ്പില്ലാതെ ചില ഷൂട്ടുകള്‍ നടത്തി. അതിന് ശേഷമാണ് പാമ്പിനെ കൂട്ടില്‍ നിന്ന് ഇറക്കുന്നത്.
12 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടതോടെ ഞങ്ങള്‍ ടെലിലെന്‍സ് എടുക്കാമെന്ന തീരുമാനത്തിലെത്തി. ഞങ്ങളുടെ മട്ടും ഭാവവും കണ്ടതോടെ ആന്‍റണി പാമ്പിനെ തോട്ട് നോക്കുന്നോ എന്ന് ചോദിച്ചു. സര്‍വ്വ ധൈര്യവും കൈയിലേക്ക് ആവാഹിച്ച് പതുക്കെ ഒന്ന് തൊട്ടു. പാമ്പിന് ഒരു പ്രശ്നവുമില്ല. ഒന്നൂടെ തൊട്ടു. ഇല്ല. ആള് 'കൂളാ'ണ്. അതോടെ അല്‍പം ധൈര്യമായി. നാട്ടിലൊക്കെ ആളുകള്‍ പാമ്പിനെ തല്ലിക്കൊല്ലുന്നത് കണ്ടാണ് താനൊക്കെ വളര്‍ന്നതെന്നും വിന്‍സ്റ്റണ്‍ പറഞ്ഞു.
പാമ്പിനെ രണ്ട് മൂന്ന് തവണ തൊട്ട് തലോടിയപ്പോള്‍ അതുവരെ ജീവിതത്തില്‍ പാമ്പുകളോട് ഉണ്ടായിരുന്നു അറപ്പും വെറുപ്പും എല്ലാം മാറി. പാമ്പൊരു ഭീകര ജീവിയല്ല. ഇത്ര സാധു ജീവിയെയാണോ ഇത്ര കാലമായി ഭയന്നിരുന്നതെന്ന് തോന്നിപ്പോയി. അതോടെ ഫോട്ടോഷൂട്ടിനായി എടുത്ത് വച്ച ടെലിലെന്‍സ് മാറ്റി 35 mm ലെന്‍സുകളില്‍ പാമ്പിന്‍റെ തൊട്ടടുത്ത് വച്ചായി പിന്നീടുള്ള ഫോട്ടോഷൂട്ടും വീഡിയോ ഷൂട്ടും. ഇതുവരെയുള്ള ഫോട്ടോഗ്രാഫി ജീവിതത്തില്‍ വലിയൊരു അനുഭവമായിരുന്നു ഇതെന്നും വിന്‍സ്റ്റണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
നാട്ടില്‍ കോട്ടയം ജില്ലയില്‍ കിടങ്ങൂരാണ് എറികാട്ട് സ്റ്റുഡിയോ. റെയില്‍വെ സീനിയര്‍ സെക്ഷന്‍ ഓഫീസറായി റിട്ടേഡ് ചെയ്ത ജെയിംസ് ജോസഫ് എറികാട്ട് 2004 ലാണ് എറികാട്ട് സ്റ്റുഡിയോ ആരംഭിക്കുന്നത്. ഇന്ന് അമേരിക്കയിലും എറികാട്ട് സ്റ്റുഡിയോയ്ക്ക് ബ്രാഞ്ചുകളുണ്ട്. വിന്‍സ്റ്റണിന്‍റെ അനിയന്‍ ടോം എറികാട്ടാണ് ഇപ്പോള്‍ സ്റ്റുഡിയോ നോക്കി നടത്തുന്നത്.
അമേരിക്കയിലെ ടെക്സാസിലെ ഹൂസ്റ്റണിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഷിക്കാഗോയിലാണ് എറികാട്ട് സ്റ്റുഡിയോ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ആവശ്യക്കാര്‍ വിളിക്കുന്നതനുസരിച്ച് അമേരിക്കയിലെ എല്ലാ സംസ്ഥാനത്തും എറികാട്ട് സ്റ്റുഡിയോ ജോലി ചെയ്യാറുണ്ടെന്നും വിന്‍സ്റ്റണ്‍ പറഞ്ഞു.