തോക്കുമായി പ്രതിഷേധക്കാരെ നേരിടാന്‍ പ്രസിഡന്‍റ്; "അവർ എലികളെപ്പോലെ ഓടിപ്പോയി" എന്ന് മറുപടി
നീണ്ട 26 വര്‍ഷത്തെ ഭരണം. നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വന്‍ വിജയം. ഏറ്റവും ഒടുവില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ പോലും 80 ശതമാനം വോട്ട്. പക്ഷേ രാജ്യമൊട്ടുക്കും പ്രസിഡന്‍റിനെതിരെ ജനം തെരുവില്‍ പ്രകടനം നടത്തുകയാണ്. ഇതാണ് ഏറ്റവും ചുരുക്കം വാക്കുകളില്‍ ബെലാറൂസിലെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ. 80 ശതമാനം വിജയം നേടിയ പ്രസിഡന്‍റിനെതിരെ രാജ്യം മുഴുവനും പ്രതിഷേധമോ ? എന്ന് ചോദിക്കുന്നതിന് മുമ്പ് ഒന്നറിയണം. കഴിഞ്ഞ 26 വര്‍ഷവും തെരഞ്ഞെടുപ്പ് കമ്മീഷനെ നയിച്ചത് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ തന്നെയായിരുന്നുവെന്ന്. അന്ന് മുതല്‍ തന്നെ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടക്കുന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ എല്ലാ ആരോപണത്തെയും പ്രസിഡന്‍റ് തന്നെ നിശബ്ദമാക്കി. ഓരോ തെരഞ്ഞെടുപ്പനുമുമ്പും ഉയര്‍ന്നു വരുന്ന പ്രതിപക്ഷേ നേതാക്കള്‍ അപ്പോഴപ്പോള്‍ ജയിലഴിക്കുള്ളിലായി. ഒടുവില്‍ പ്രസിഡന്‍റിനെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ തന്നെ നേരിട്ടിറങ്ങി. വെറും കൈയോടെയല്ല. കൈയിലൊരു തോക്കുമായി. അതും ഹെലികോപ്റ്ററില്‍, അയാള്‍ തെരുവില്‍ പ്രതിഷേധിക്കുന്ന ജനത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. ഒടുവില്‍ തിരിച്ചെത്തി മാധ്യമങ്ങളോട് പറഞ്ഞത് "അവർ എലികളെപ്പോലെ ഓടിപ്പോയി" എന്നായിരുന്നു. 26 വര്‍ഷം താന്‍ ഭരിച്ച സ്വന്തം ജനതയെ കുറിച്ച് ഒരു ഭരണാധികാരി നടത്തിയ വാക്കുകളാണ് ഇത്.
1991 -ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ച മൂലമുണ്ടായ അരാജകത്വത്തിനിടയിലാണ് 1994 -ൽ അലക്സാണ്ടര്‍ ലുക്കഷെങ്കോ ബെറാലൂസില്‍ അധികാരത്തിൽ വരുന്നത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായിരുന്ന പ്രസിഡന്‍റ് ലുകാഷെങ്കോ 26 വർഷമായി അധികാരത്തിൽ തുടരുകയായിരുന്നു.
'യൂറോപ്പിലെ അവസാനത്തെ സ്വേച്ഛാധിപതി'യെന്നാണ് ലുക്കഷെങ്കോയെ അമേരിക്ക വിശേഷിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുട്ടിന്‍റെ ശക്തമായ പിന്തുണ ലുക്കഷെങ്കോയ്ക്കുണ്ട്. പോരാത്തതിന് രാജ്യത്തെ പ്രധാന മാധ്യമ ചാനലുകളും, പൊലീസും അദ്ദേഹത്തോട് വിശ്വസ്ഥത പുലർത്തി.
വിലകുറഞ്ഞ എണ്ണ, വാതക വിതരണത്തിന്‍റെ രൂപത്തിൽ റഷ്യ നൽകിയ ഉദാരമായ പിന്തുണയും, സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാത്തതും ശക്തനായി അധികാരത്തിൽ തുടരാൻ അദ്ദേഹത്തെ സഹായിച്ചു. എന്നാൽ, കഴിഞ്ഞ കുറെ മാസങ്ങളായി പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ പ്രതിച്ഛായക്ക് മങ്ങൽ ഏൽക്കാൻ തുടങ്ങി.
പക്ഷേ 26 വര്‍ഷം നീണ്ട ഭരണത്തില്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ വ്യാപകമായ അഴിമതിയും, ദാരിദ്ര്യവും, അവസരങ്ങളുടെ അഭാവവും കുറഞ്ഞ ശമ്പളവുമാണ് തന്‍റെ രാജ്യത്തെ പൗരന്മാര്‍ക്ക് സമ്മാനിച്ചത്. കൂടാതെ, കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ സർക്കാർ പരാജയപ്പെട്ടതും കൂടുതൽ രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കി.
രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴും പ്രസിഡന്‍റ് ആദ്യ സഹായം തേടിയതും പുട്ടിന്‍റെയടുത്തായിരുന്നു. സുഹൃത്തിന് ഉദാരമായ സഹായ വാഗ്ദാനങ്ങളാണ് പുട്ടിന്‍ നല്‍കിയതും. പുട്ടിന്‍റെ സൈനീക സഹായ ബലത്തില്‍ അന്ന് പ്രസിഡന്‍റ് അയല്‍ രാജ്യങ്ങളാണ് രാജ്യത്ത് കലാപത്തിന് ജനങ്ങളെ പ്രയരിപ്പിക്കുന്നതെന്നും പ്രസിഡന്‍റ് ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ നിയന്ത്രിക്കുന്നത് പ്രസിഡന്‍റ് തന്നെയായതിനാല്‍ വിജയിയായി മറ്റൊരു പേരും ഉയർന്ന് വരില്ലെന്ന് ജനങ്ങള്‍ക്കും അറിയാമായിരുന്നു.. ഓരോ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപും എതിരാളികളെ അടിച്ചമർത്താൻ അലക്സാണ്ടര്‍ ലുക്കഷെങ്കോ മടികാണിച്ചിരുന്നില്ല.
രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അലക്സാണ്ടര്‍ ലുക്കഷെങ്കോയെ വിജയിയായി പ്രഖ്യാപിക്കാന്‍ വേണ്ടിമാത്രമായി ചുരുങ്ങി. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പും രണ്ട് പ്രതിപക്ഷ സ്ഥാനാർത്ഥികൾ ജയിലിലടക്കപ്പെട്ടു. ഒരാള്‍ രാജ്യം വിട്ട് പലായനം ചെയ്തു.
എന്നാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സെർജി ടിഖാനോവ്സ്കിയുടെ ഭാര്യ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ ഒടുവില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി. 37 -കാരിയായ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. പക്ഷേ തെരഞ്ഞെടുപ്പ് പതിവ് പോലെതന്നെയായിരുന്നു.
പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോയ്ക്ക് 80 ശതമാനം വോട്ട്. പ്രധാന എതിരാളിയായ സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയയ്ക്ക് 10 ശതമാനം വോട്ട്. ഫല പ്രഖ്യാപനം വന്നതിന് പുറകേ തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപിച്ച സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ തനിക്ക് 60 മുതല്‍ 70 ശതമാനം വരെ വോട്ട് ലഭിച്ചെന്നും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്നും അവര്‍ ആരോപിച്ചു.
പക്ഷേ, പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ തന്നെ വേട്ടയാടുമെന്ന് ഭയന്ന അവര്‍ കുട്ടികളെയും കൊണ്ട് ലിത്വാനിയയിലേക്ക് കടന്നു. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധമുയർന്നു, പ്രത്യേകിച്ച് മിൻസ്‍കിൽ. തെരഞ്ഞെടുപ്പ് രാത്രി മുതൽ മൂന്ന് രാത്രികൾ പൊലീസ് സമാധാനപരമായി പ്രകടനം നടത്തുന്ന ജനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. മിൻസ്‍കിലും മറ്റ് നഗരങ്ങളിലുമായി 3,000 പേർ അറസ്റ്റിലായി.
ഇൻറർനെറ്റ്, മൊബൈൽ ഫോൺ സേവനവും വലിയ തോതിൽ അടച്ചുപൂട്ടി. ആയിരക്കണക്കിന് പ്രകടനക്കാരെ പൊലീസ് തടഞ്ഞുവച്ചു. ഡസൻ കണക്കിന് ഉദ്യോഗസ്ഥർക്കൊപ്പം നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. സ്ഫോടകവസ്‍തു കയ്യിൽ ഇരുന്ന് പൊട്ടിത്തെറിച്ച് ഒരു പ്രതിഷേധക്കാരൻ മരിച്ചെന്ന് അധികൃതർ പറഞ്ഞു.
ഇന്ന് രാജ്യത്ത് പ്രകടനം നടത്തുന്ന ജനങ്ങളിലേറെയും ഒരിക്കല്‍ ലുക്കഷെങ്കോയെ പിന്തുണച്ചിരുന്ന ഫാക്ടറി തൊഴിലാളികളാണ്. മാത്രമല്ല ലുക്കഷെങ്കോയെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ടിവി പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് മേധാവികൾ തുടങ്ങിയ അനവധിപേർ ജോലി രാജിവച്ചു.
രാജ്യത്ത് പ്രതിഷേധം ശക്തമായപ്പോള്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ പറഞ്ഞത് "ഞങ്ങൾ തെരഞ്ഞെടുപ്പ് നടത്തി. ഇനി എന്നെ കൊന്നാലല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് ഇവിടെ ഉണ്ടാകില്ല." എന്നായിരുന്നു. പക്ഷേ പ്രതിഷേധങ്ങള്‍ കനപ്പിക്കുകയാണ് ബെലാറൂസ് ജനത. അവര്‍ തെരുവുകളില്‍ നിന്ന് പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. പതിനായിരക്കണക്കിന് പേരാണ് ഇന്ന് ബെലാറൂസിയന്‍ തെരുവുകളില്‍ പ്രതിഷേധവുമായുള്ളത്.
"മാർച്ച് ഫോർ ന്യൂ ബെലാറസ്" എന്ന പ്രതിഷേധ പരിപാടിയിലും പതിനായിരങ്ങള്‍ പങ്കെടുത്തു. പ്രകടനക്കാര്‍ പാർലമെന്റിനടുത്തുള്ള ഇൻഡിപെൻഡൻസ് സ്ക്വയറിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കെട്ടിടത്തിലേക്കുമാണ് ആദ്യം മാര്‍ച്ച് നടത്തിയത്. എന്നാല്‍ പെട്ടെന്ന് തന്നെ വിക്ടറി പാർക്കിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി.
പാർക്കിലേക്കുള്ള പ്രവേശന കവാടവും യുദ്ധസ്മാരകവും കലാപ പൊലീസും സൈനികരും അടച്ചു. പ്രതിഷേധത്തിന് തൊട്ട് മുമ്പ് രാജ്യത്തെ പ്രതിരോധ മന്ത്രാലയം ദേശീയ സ്മാരകങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്ന് പ്രസ്താവന ഇറക്കിയിരുന്നു.
ഞായറാഴ്ചത്തെ പ്രതിഷേധം മിൻസ്‍കിൽ അവസാനിക്കുമ്പോൾ, ലുകാഷെങ്കോയുടെ മാധ്യമ വിഭാഗം പ്രസിഡന്റിന്റെ ചില വീഡിയോകള്‍ പുറത്ത് വിട്ടു.
ആദ്യത്തെ വീഡിയോയില്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്കഷെങ്കോ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച് ഒരു ഓട്ടോമാറ്റിക്ക് തോക്കുമായി പ്രതിഷേധക്കാര്‍ക്ക് മുകളിലൂടെ ഹെലികോപ്റ്ററില്‍ നഗരം ചുറ്റുന്നതായിരുന്നു.
മറ്റൊന്നില്‍ കൗമാരക്കാരനായ മകനോടൊപ്പം സൈനിക മേധാവികളോടൊപ്പമുള്ള ഒരു ചര്‍ച്ചയുടെ വീഡിയോയുമായിരുന്നു. രണ്ടാമത്തെ വീഡിയോയിലും പ്രസിഡന്‍റ് തോക്ക് കൈയില്‍ സൂക്ഷിച്ചിരുന്നു.
തോക്കുമായി പ്രസിഡന്‍റ് പ്രതിഷേധക്കാര്‍ക്ക് മുകളിലൂടെ ഹെലികോപ്റ്ററില്‍ പറന്നതും മറ്റും സ്വന്തം പൗരന്മാരോടുള്ള പ്രസിഡന്റിന്റെ മുന്നറിയിപ്പാണെന്ന് വ്യഖ്യാനിക്കപ്പെട്ടു.
ഹെലികോപ്റ്ററില്‍ നിന്ന് പുറത്തിറങ്ങിയ പ്രസിഡന്‍റ് സ്വന്തം പൗരന്മാരുടെ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത് "അവർ എലികളെപ്പോലെ ഓടിപ്പോയി," എന്നായിരുന്നു.
എന്നാല്‍ പ്രതിഷേധം തുടരുമെന്ന് തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. രാജ്യത്ത് അരാജകത്വമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പുകള്‍ നീതിപൂര്വ്വമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ദൈനംദിന ജീവിതത്തിനായി ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്.
അതുകൊണ്ട് തന്നെ പ്രസിഡന്റിന്റെ പിന്മാറ്റം സാധ്യമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളും.