ശ്രീലങ്കക്കാരന്‍ പുല്‍ച്ചാടിക്ക് പേര് വയനാട്ടില്‍ നിന്ന്; ക്ലാഡോണോട്ടസ് ഭാസ്കരി !
' ക്ലാഡോണോട്ടസ് ഭാസ്കരി ' പേര് കേട്ടാല്‍ ആരുമൊന്ന് ഇരുത്തി നോക്കും. എന്താണിതെന്ന്. പേടിക്കേണ്ട. ഒരു പുല്‍ച്ചാടിയാണ്. അങ്ങ് ശ്രീലങ്കക്കാരനാണെന്ന് മാത്രം. 116 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവനെ വീണ്ടും കണ്ടെത്തുന്നത്. ശ്രീലങ്കയിലെ സിൻഹരാജ മഴക്കാടുകളിൽ നിന്ന് ക്ലാഡോണോട്ടസ് ജീനസിൽ ഉൾപ്പെടുന്ന ഈ കുഞ്ഞൻ പുൽച്ചാടിയെ ക്രൊയേഷ്യ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തുന്നത്. എന്നാല്‍ പുല്‍ച്ചാടി ഗവേഷണത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ മലയാളിയും വയനാട്ടുകാരനുമായ ധനീഷ് ഭാസ്കരിന്‍റെ പേരാണ് അവര്‍ ഈ പുല്‍ച്ചാടിക്ക് നല്‍കിയത്. അറിയാം ആ വഴികള്‍.
ക്രൊയേഷ്യ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ ശ്രീലങ്കയിലെ സിൻഹരാജ മഴക്കാടുകളിൽ നിന്നാണ് ക്ലാഡോണോട്ടസ് ജീനസിൽപ്പെട്ട കുഞ്ഞൻ പുൽച്ചാടിയെ കണ്ടെത്തുന്നത്.
അടുത്തകാലത്തായി പുല്‍ച്ചാടി ഗവേഷണത്തിന് ഏറെ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയ വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ ധനീഷ് ഭാസ്കറിന്‍റെ പേരാണ് അവര്‍ ആ പുല്‍ച്ചാടിക്ക് നല്‍കിയത്, ക്ലാഡോണോട്ടസ് ഭാസ്കരി (Cladonotus Bhaskari).
116 വർഷത്തിന് ശേഷമാണ് ശ്രീലങ്കയില്‍ നിന്ന് പുതിയ പുൽച്ചാടി വർഗ്ഗത്തെ കണ്ടെത്തുന്നത്. ഇന്ത്യയിലെ പുൽച്ചാടി ഗവേഷണത്തിൽ നിർണായക പഠനങ്ങൾ നടത്തിയ ധനീഷ് ഭാസ്കർ എന്ന 28 കാരനുള്ള അംഗീകാരമാണ് ഈ പേരിടൽ.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട കാലത്ത് നിലച്ചതാണ് ഇന്ത്യയിലെ പുൽച്ചാടി ഗവേഷണ മേഖല. പിന്നീട് ഈ മേഖലയില്‍ പുതിയ സംഭാവനകൾ ഉണ്ടാകുന്നത് അടുത്ത കാലത്താണ്.
അതില്‍ തന്നെ നിര്‍ണ്ണായക കണ്ടെത്തലുകള്‍ നടത്തിയ ധനീഷിന്‍റെ പേരാണ് പുല്‍ച്ചാടിക്ക് നല്‍കിയത്. പുതിയ ഗവേഷകർക്ക് പഴയ കാലത്തെ പഠനങ്ങൾ മാത്രമായിരുന്നു റെഫറൻസായി ഉണ്ടായിരുന്നത്. ഈ പോരായ്മ പരിഹരിക്കാൻ ധനീഷ് ഏറെ ശ്രമങ്ങൾക്കായി.
ഇന്ത്യയെ ആദ്യമായി ഐ.യു.സി.എന്നിന്‍റെ ഗ്രാസ്ഹോപർ സ്പെഷലിസ്റ്റ് ഗ്രൂപ്പിൽ പ്രതിനിധീകരിച്ചത് ധനീഷാണ്. തുടർന്ന് ലോകത്തിലെ നിരവധി മ്യൂസിയങ്ങൾ സന്ദർശിച്ച് ഇന്ത്യൻ പുൽച്ചാടികളുടെ സ്പെസിമനുകൾ ഡിജിറ്റലൈസ് ചെയ്ത് ഇന്ത്യയിലെ ഗവേഷകർക്ക് ലഭ്യമാക്കി.
ഇരവികുളം നാഷണൽ പാർക്കിലെ വരയാടുകളെ സംരക്ഷിക്കാനായി പുൽമേടുകൾക്ക് തീയിടുമ്പോൾ നശിക്കുന്ന പുൽച്ചാടികൾ ഉൾപ്പടെയുള്ള ജീവികളെ കുറിച്ചുള്ളതാണ് ധനീഷിന്‍റെ പ്രധാന പഠനം. ഇത് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായി.
വരയാടുകളുടെ സംരക്ഷണം മാത്രം ലക്ഷ്യമിട്ട് പുൽമേടുകൾ കത്തിക്കുമ്പോൾ മറ്റ് അനവധി ജീവിവർഗങ്ങൾ നശിക്കുന്നതായും ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ധനീഷ് ചൂണ്ടിക്കാട്ടി.
ഈ പഠനത്തിനായി ധനീഷ് വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 2016 ൽ ഇംഗ്ലണ്ട്, 2017 ൽ സ്പെയിൻ, ഫ്രാൻസ്, 2018ൽ സ്വിറ്റ്സർലാൻഡ്, ജർമനി എന്നീ രാജ്യങ്ങളിലെ മ്യൂസിയങ്ങൾ പുൽച്ചാടി ഗവേഷണത്തിന്‍റെ ഭാഗമായി സന്ദർശിച്ചു. ഈ സന്ദർശനത്തിന്‍റെ ഭാഗമായി നിരവധി പുൽച്ചാടി വർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറി.
അതോടൊപ്പം 2013 ല്‍ തന്നെ വയനാട്ടില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ട മൃഗങ്ങളെ കുറിച്ചും ശ്രദ്ധേയമായ പഠനം നടത്തി.
2019 ല്‍ റോഡ് കര്‍ണ്ണാടക വയനാട് ബദല്‍ പാതയായി ഉയര്‍ത്തിയപ്പോള്‍ ധനീഷിന്‍റെ പഠനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2020 ൽ മോപ്ല ഗട്ടേറ്റ (Mopla Guttata) എന്ന പുൽച്ചാടി വർഗത്തെ പറമ്പിക്കുളത്തുവെച്ച് 70 വർഷത്തിന് ശേഷം ധനീഷിന്‍റെ നേതൃത്വത്തിൽ കണ്ടെത്തിയിരുന്നു. മുമ്പ് ബ്രിട്ടീഷുകാർ വിവരിച്ച ശേഷം മറ്റാരും ഇവയെ കണ്ടെത്തിയിരുന്നില്ലെന്ന പ്രത്യേകയും ഉണ്ട്.
സുമാത്രയിൽനിന്നും മറ്റ് രണ്ട് പുൽച്ചാടികളെ കൂടി ധനീഷ് കണ്ടെത്തി. ഇരവികുളത്ത് നിന്ന് പുതിയ ഒരു പുൽച്ചാടി വർഗത്തെ കണ്ടെത്തിയതായും ഇതിന്‍റെ പഠനങ്ങൾ പൂർത്തിയാക്കുകയാണെന്നും ധനീഷ് പറയുന്നു.
ശ്രീലങ്കയിൽ കണ്ടെത്തിയ ധനീഷിന്‍റെ പേരിലുള്ള പുൽച്ചാടി ഏറ്റവും ചെറിയ പുൽച്ചാടിയാണ്. പറക്കാൻ കഴിവില്ലാത്ത ഇവ മഴക്കാടുകളിൽ മാത്രം കാണുന്നവയാണ്. പുൽമേടുകളുടെ ആരോഗ്യം പുൽച്ചാടികളെ പഠിച്ചുകൊണ്ട് വിലയിരുത്താമെന്ന് ധനീഷ് പറയുന്നു.
അതുകൊണ്ട് തന്നെ പരിസ്ഥിതിശാസ്ത്ര പഠനത്തിൽ പുൽച്ചാടി ഗവേഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. നിലവിൽ കേരള വനഗവേഷണ സ്ഥാപനത്തിൽ ഗവേഷകനാണ് ധനീഷ്. ഡോ. പി.എസ്. ഈസയുടെ കീഴിൽ ഗവേഷണം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടെ ധനീഷിനെ തേടി മറ്റൊരു സന്തേഷവുമെത്തി. ചന്ദ്രശേഖരന്‍ മെമ്മോറിയല്‍ യങ് സൈന്‍റിസ്റ്റ് അവാര്‍ഡ്.
ഇത്തവണ രണ്ട് പേരാണ് അവര്‍ഡ് പങ്കിട്ടത് ധനീഷ് ഭാസ്കറും ശ്രീഹരിയും. കൊല്ലം മുണ്ട്രോത്തുരുത്ത് ജനിച്ച ശ്രീഹരി ഇപ്പോള്‍ ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ പിഎച്ച്ഡി ചെയ്യുന്നു. ടാക്‌സോണമി, എക്കോലോക്കേഷൻ കോളുകൾ, ബയോജോഗ്രഫി, നിച്ച് മോഡലിംഗ്, പടിഞ്ഞാറൻ ഘട്ടുകളിൽ കാണുന്ന വവ്വാലുകൾക്കും മറ്റ് ചെറിയ വലിപ്പത്തിലുള്ള സസ്തനികൾക്കും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ പ്രവചിക്കാനുള്ള കഴിവിനെ കുറിച്ചാണ് ശ്രീഹരിയുടെ ഗവേഷണം.