കടൽത്തീരത്തുള്ള തിമിംഗലങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും ഇവക്ക് ഏകദേശം ആറ് മണിക്കൂർ മാത്രമേ കരയിൽ നിലനിൽക്കാൻ കഴിയൂവെന്നും ശാസ്ത്രജ്ഞർ പറയുന്നു

പെർത്ത്: ഓസ്ട്രേലിയയിൽ തീരത്ത് വന്ന് കുടുങ്ങിയ പൈലറ്റ് തിമിം​ഗലങ്ങളെ തിരിച്ചയക്കുന്ന ഓപ്പറേഷൻ വിജയിച്ചു. 100-ലധികം തിമിംഗലങ്ങളെയാണ് തിരിച്ചയച്ചത്. പെർത്തിന് തെക്ക്, തീരദേശ നഗരമായ ഡൺസ്ബറോ കടൽത്തീരത്താണ് തിമിംഗലങ്ങളെ സുരക്ഷാസംഘം തിരിച്ചയച്ചത്. മൊത്തം 160 തിമിംഗലങ്ങളാണ് കടൽത്തീരത്ത് എത്തിയത്. ഇവയിൽ 130 തിമിംഗലങ്ങൾ കടലിൽ തിരിച്ചെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

28 തിമിംഗലങ്ങൾ ചത്തു. വിട്ടയച്ച തിമിം​ഗലങ്ങൾ കരയിലേക്ക് മടങ്ങുമോ എന്ന് നിരീക്ഷിക്കുന്നത് തുടരുകയാണെന്നും തിമിം​ഗലങ്ങൾ ഉൾക്കടലിലേക്ക് പോകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇത്രയും തിമിം​ഗലങ്ങൾ ഇങ്ങനെയെത്തുന്നത് ആദ്യമാണെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ജിയോഗ്രാഫ് മറൈൻ റിസർച്ച് ഗ്രൂപ്പിൻ്റെ ചെയർ ഇയാൻ വീസ് പറഞ്ഞു. തിമിംഗലങ്ങൾ എത്ര അടുത്ത് കൂട്ടമായി എത്താറുണ്ടെന്നും എന്നാൽ ആദ്യമായാണ് ഇത്രയെണ്ണം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടൽത്തീരത്തുള്ള തിമിംഗലങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും ഇവക്ക് ഏകദേശം ആറ് മണിക്കൂർ മാത്രമേ കരയിൽ നിലനിൽക്കാൻ കഴിയൂവെന്നും ശാസ്ത്രജ്ഞർ പറയുന്നു. 55 പൈലറ്റ് തിമിംഗലങ്ങളെ സ്‌കോട്ടിഷ് ഐൽ ഓഫ് ലൂയിസിലെ ബീച്ചിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഡസൻ കണക്കിന് പൈലറ്റ് തിമിംഗലങ്ങളെ രക്ഷിക്കാനുള്ള ശ്രമം നിഷ്ഫലമായതിനെ തുടർന്ന് ദയാവധം ചെയ്യാൻ തീരുമാനം എടുക്കേണ്ടിവന്നു.